മുംബൈ ∙ ട്വന്റി20 ലോകകപ്പിൽ മുത്തമിടാൻ ഇനി വെറു രണ്ടു ജയങ്ങളുടെ അകലം മാത്രമാണ് ഇന്ത്യൻ ടീമിനുള്ളത്. സൂപ്പർ 8ലെ നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമി ഫൈനലിൽ കടന്ന ഇന്ത്യയ്ക്ക് എതിരാളികൾ ഇംഗ്ലണ്ടാണ്. വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ– ഇംഗ്ലണ്ട് സെമി പോരാട്ടം. തുടർച്ചയായ മൂന്നാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ ഏറ്റുമുട്ടുന്നത്. 2022ൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നെങ്കിൽ 2024 ഇന്ത്യയ്ക്കായിരുന്നു ജയം. അതതു വർഷങ്ങളിൽ ഇരു ടീമുകളും കിരീടം നേടിയെന്നതും കൗതുകമാണ്.
സെമിഫൈനൽ പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇന്നലെയാണ് മുംബൈയിലെത്തിയത്. ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയെങ്കിലും ,ചന്ദ്രഗ്രഹണം കാരണം വൈകിയാണ് പരിശീലനം ആരംഭിച്ചത്. വൈകിട്ട് ആറു മണിക്കാണ് ഇന്ത്യൻ ടീമിന് പരിശീലനം നിശ്ചയിച്ചിരുന്നെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് താരങ്ങൾ ഗ്രൗണ്ടിലെത്തിയത്. വൈകിട്ട് 3.26 മുതൽ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം.
ഗ്രഹണ സമയത്ത് പരിശീലനം നടത്തുന്നത് അശുഭകരമാണെന്ന് ചില താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് സമയം മാറ്റിയതെന്ന് ടീം അധികൃതർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. താരങ്ങളുടെ ആവശ്യം ടീം മാനേജ്മെന്റ് അംഗീകരിക്കുകയും പരിശീലനം ഒരു മണിക്കൂർ മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് 7:30നാണ് പരിശീലനം ആരംഭിച്ചത്. രാത്രി പത്തുമണിയോടെ പരിശീലന സെഷന്‍ അവസാനിക്കുകയും ചെയ്തു.
ഭൂമി നടുവിലായി സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ച് ചന്ദ്രൻ ഭാഗികമായോ പൂർണമായോ മറയുന്നതാണു ചന്ദ്രഗ്രഹണം. ജ്യോതിഷപരമായി ചന്ദ്രഗ്രഹണ സമയം അശുഭകരമാണെന്നാണ് വിശ്വാസം.
ഇന്ത്യയുടെ സ്വപ്നക്കോട്ട!വാങ്കഡെ സ്റ്റേഡിയം... ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വപ്നക്കോട്ട. ഇതിഹാസ താരങ്ങളുടെ പേരു പതിഞ്ഞ ഇവിടുത്തെ ഗാലറികളിൽ നീലക്കടലായി ആർത്തലയ്ക്കുന്ന ആരാധക ലക്ഷങ്ങൾക്കു നടുവിൽ ഇന്ത്യയെ നേരിടുകയെന്നത് ഏതൊരു ടീമിനും പേടി സ്വപ്നമാണ്. ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ നാളെ ഏറ്റുമുട്ടുമ്പോൾ ഇംഗ്ലണ്ടിന്റെ ആശങ്കയും ആതിഥേയരുടെ പ്രതീക്ഷയും മുംബൈയുടെ കടലോരത്തുള്ള ഈ സ്റ്റേഡിയത്തിൽനിന്ന് ആരാധകരുയർത്തുന്ന പ്രകമ്പനങ്ങളാകും.
കഴിഞ്ഞവർഷം ഇതേ വേദിയിൽ നടന്ന ട്വന്റി20 മത്സരത്തിൽ ഇന്ത്യയോട് 150 റൺസിന്റെ കൂറ്റൻ തോൽവിയേറ്റുവാങ്ങിയതിന്റെ നീറുന്ന ഓർമകളും ഇംഗ്ലണ്ടിനെ വേട്ടയാടുന്നുണ്ടാകും. നാളെ വൈകിട്ട് ഏഴിനാണ് ഇന്ത്യ– ഇംഗ്ലണ്ട് സെമിഫൈനൽ. തുടർച്ചയായ മൂന്നാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ നേർക്കുനേർ വരുന്നത്. ഇന്ത്യയുടെ സ്വപ്ന വേദിയാണെങ്കിലും ഇരു ടീമുകൾക്കും ഒരുപോലെ പരിചിതമായ മണ്ണാണ് വാങ്കഡെയിലേത്. ഇവിടെ നടന്ന 7 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യ 5 വിജയം നേടിയപ്പോൾ 6 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന്റെ പേരിൽ 3 വിജയങ്ങളുണ്ട്.
ട്വന്റി20 ലോകകപ്പിൽ യുഎസിനെതിരെ ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങിയത് ഈ വേദിയിലാണ്. 2017 ഡിസംബറിനുശേഷം വാങ്കഡെയിൽ ഒരു ട്വന്റി20 മത്സരവും തോറ്റിട്ടില്ലെന്നത് ഇന്ത്യയെ മോഹിപ്പിക്കുമ്പോൾ ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ വെസ്റ്റിൻഡീസിനെതിരെ ഇവിടെ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് 30 റൺസിന്റെ തോൽവിയേറ്റുവാങ്ങിയിരുന്നു. വാങ്കഡെയിലെ ഉദ്ഘാടന മത്സരത്തിൽ യുഎസ് പേസർമാർ ഇന്ത്യൻ ബാറ്റിങ്നിരയെ വിറപ്പിച്ചപ്പോൾ ഇംഗ്ലണ്ട്– വെസ്റ്റിൻഡീസ് മത്സരത്തിൽ കണ്ടത് ബാറ്റർമാരുടെ തേരോട്ടമാണ്. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നേടിയത് 196 റൺസാണ്. നാളെയും ബാറ്റിങ്ങിന് അനുകൂലമായ ഫ്ലാറ്റ് പിച്ചാകും സ്റ്റേഡിയത്തിൽ ഒരുക്കുകയെന്നാണ് സൂചന.
English Summary:







English (US) ·