Published: July 24, 2026 01:00 PM IST
1 minute Read
ന്യൂയോർക്ക്∙ യുഎസിൽ നടന്ന ഫിഫ ലോകകപ്പ് ആരാധക പിന്തുണയ്ക്കൊപ്പം തന്നെ വിവാദങ്ങൾ കാരണവും ചർച്ചയായതാണ്. 2022 എഡിഷനിലെ ചാംപ്യൻമാരായ അർജന്റീനയെ ചുറ്റിപ്പറ്റിയായിരുന്നു വിവാദങ്ങളിൽ ഭൂരിഭാഗവും. ലോകകപ്പിലെ ഈജിപ്ത്– അർജന്റീന മത്സരത്തിൽ റഫറിയുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനങ്ങൾ അർജന്റീനയെ ജയിപ്പിക്കാൻ വേണ്ടിയാണെന്നു വിമർശനമുയർന്നു. സംഭവത്തിൽ ഈജിപ്ത് ഫിഫയ്ക്കു പരാതി നൽകുകയും ചെയ്തു. സ്പെയിനെതിരായ ഫൈനലിൽ അർജന്റീന താരങ്ങൾ തുടർച്ചയായി ഫൗളുകൾ നടത്തിയതോടെ, എൻസോ ഫെർണാണ്ടസിന് ചുവപ്പു കാർഡ് കണ്ടു പുറത്തുപോകേണ്ടിവന്നു. മത്സരശേഷം അർജന്റീന താരങ്ങൾ സ്പാനിഷ് താരങ്ങളെ ഗ്രൗണ്ടിൽ മർദിച്ചത് ലോകകപ്പിനു തന്നെ നാണക്കേടായി.
ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയെ സ്പെയിൻ തോൽപിച്ചുവിട്ടത്. വരാനിരിക്കുന്ന ലോകകപ്പുകളിൽനിന്ന് അർജന്റീനയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയാണ് ഇപ്പോള്‍. ലോകകപ്പില്‍ അർജന്റീനയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ ക്യാംപെയ്ന്‍ ഫൈനലിനു മുൻപു തന്നെ ആരംഭിച്ചതാണ്. എന്നാൽ ഫൈനലിലെ നാടകീയ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഇതിന്റെ ജനപിന്തുണ വർധിക്കുകയായിരുന്നു. അർജന്റീനയെ വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിൽ ഇതിനകം 23 മില്യൻ ആളുകളാണ് ഒപ്പുവച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഒപ്പുകൾ ലഭിച്ച ഹർജികളിൽ ഒന്നാണിത്. രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച് 170 ൽ ഏറെ രാജ്യങ്ങളില്‍നിന്നായി 23,316,108 പേരാണ് ഹർജിയെ പിന്തുണയ്ക്കുന്നത്. ഇക്കാര്യത്തിൽ ഗിന്നസ് റെക്കോർഡിന് അരികിലാണ് അർജന്റീനയ്ക്കെതിരായ അപേക്ഷ.
അർജന്റീനയുടെ മത്സരങ്ങളിൽ റഫറിമാർ പക്ഷപാതപരമായി പെരുമാറുന്നെന്നും അർജന്റീനയെ മാറ്റി എല്ലാവര്‍ക്കും തുല്യഅവസരമൊരുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഫൈനലിൽ അർജന്റീന തോറ്റതോടെ സ്പാനിഷ് ടീമിനുള്ള നന്ദിയും ഹർജിക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീന– സ്പെയിൻ ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന അർജന്റീന ആരാധകരുടെ ആവശ്യവും ഒരു ഭാഗത്തു ശക്തമാകുന്നുണ്ട്. ഫൈനലില്‍ റഫറി തെറ്റായ തീരുമാനങ്ങൾ എടുത്തെന്നാണ് അർജന്റീന ആരാധകരുടെ വാദം.
English Summary:






English (US) ·