Published: April 10, 2026 02:36 PM IST Updated: April 10, 2026 03:23 PM IST
1 minute Read
കൊൽക്കത്ത∙ പരാജയത്തിന്റെ പടുകുഴിയിലേക്കു വീണ ലക്നൗ സൂപ്പർ ജയന്റ്സിനെ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിന്റെ വാതിൽ കടത്തിയാണ് ഇരുപത്തിയൊന്നുകാരൻ മുകുൾ ചൗധരി (27 പന്തിൽ 54 നോട്ടൗട്ട്) ഐപിഎലിൽ തന്റെ വരവറിയിച്ചത്. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ 3 വിക്കറ്റിനാണ് ലക്നൗ ടീം കൊൽക്കത്തയെ തോൽപിച്ചത്. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 4ന് 181. ലക്നൗ 20 ഓവറിൽ 7ന് 182. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ ഒരു ഘട്ടത്തിൽ 16 ഓവറിൽ 7ന് 128 എന്ന സ്കോറിലായിരുന്നു. അവസാന 4 ഓവറിൽ ആവേശ് ഖാനൊപ്പം 54 റൺസ് ചേർത്ത മുകുൾ ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയർത്തി. എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ആവേശിന്റെ സംഭാവന ഒരു റൺ മാത്രം!
കൊൽക്കത്ത പേസർ വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിൽ 14 റൺസായിരുന്നു ലക്നൗവിന് ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ സിംഗിൾ നേടിയ ആവേശ് ഖാൻ (3 പന്തിൽ 1 നോട്ടൗട്ട്) സ്ട്രൈക്ക് മുകുളിന് കൈമാറി. രണ്ടാം പന്തിൽ മുകുളിന്റെ വക സിക്സ്. അടുത്ത രണ്ടു പന്തുകളിലും റൺ വിട്ടുനൽകാതെ വൈഭവിന്റെ തിരിച്ചടി. എന്നാൽ അഞ്ചാം പന്തിൽ വീണ്ടും സിക്സ് നേടിയ മുകുൾ, അവസാന പന്തിൽ വിജയലക്ഷ്യം ഒരു റൺ ആയി ചുരുക്കി. വൈഭവ് എറിഞ്ഞ ആറാം പന്ത് കണക്ട് ചെയ്യാൻ മുകുളിന് സാധിച്ചില്ലെങ്കിലും ബൈ റൺ ഓടിയെടുത്ത ലക്നൗ താരങ്ങൾ ആവേശജയം പിടിച്ചുവാങ്ങി.
മുകുൾ ചൗധരിയുടെ ഇന്നിങ്സ് ‘വൺടൈം വണ്ടർ’ ആയേക്കുമെന്ന് പലരും പറഞ്ഞേക്കുമെങ്കിലും മുകുളിന്റെ കഴിവിൽ ആത്മവിശ്വാസമുള്ള ഒരാൾ ലക്നൗ ടീമിൽ ക്യാപിലുണ്ട്. മറ്റാരുമല്ല അത്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ലക്നൗ താരവുമായി അർജുൻ തെൻഡുൽക്കർ. സിക്സർ പറത്താനുള്ള മുകുളിന്റെ കഴിവിനെക്കുറിച്ച് അർജുൻ തെൻഡുൽക്കർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്നതാണ് വസ്തുത. ശുഭാങ്കർ മിശ്രയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് മുകുളിന്റെ 360-ഡിഗ്രി ഹിറ്റിങ് കഴിവിൽ താൻ എത്രമാത്രം അദ്തപ്പെട്ടുവെന്ന് അർജുൻ വിവരിച്ചത്.
‘‘മുകുൾ ചൗധരി അതിശയിപ്പിക്കുന്ന രീതിയിൽ സിക്സറുകൾ അടിക്കുന്നു. ഇന്നലെ ഒരു പ്രാക്ടീസ് മത്സരത്തിൽ ഞാൻ അവന്റെ സിക്സറുകൾ കണ്ടു. ഞാൻ ശരിക്കും അന്തിച്ചു പോയി. സ്ക്വയർ ലെഗ്, പോയിന്റ്, അപ്പർ കട്ട്, ബോളറുടെ പിന്നിൽ എന്നിങ്ങനെ എല്ലായിടത്തും അവൻ അടിക്കുന്നു. അവന്റെ ബാറ്റിങ്ങിൽ എനിക്ക് വലിയ മതിപ്പ് തോന്നി.’’– അർജുൻ തെൻഡുൽക്കർ പറഞ്ഞു. ഈ സീസണിൽ ലക്നൗവിൽ ഏറ്റവും ശ്രദ്ധിക്കേണ്ട താരം മുകുൾ ചൗധരിയാണെന്നും അർജുൻ പറഞ്ഞു. മുകുളിന്റെ അവിസ്മരണീയ ഇന്നിങ്സിനു പിന്നാലെ അർജുന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. താരങ്ങളെ വിലയിരുത്തുന്നതിൽ അർജുന്റെ കഴിവിനെ പലരും പ്രശംസിക്കുകയും ചെയ്തു. അർജുന്റെ വാക്കുകൾ കൊൽക്കത്ത ശ്രദ്ധിച്ചിരുന്നെങ്കിലും അതനുസരിച്ച് തയാറെടുപ്പ് നടത്തിയിരുന്നെങ്കിലും ഈ അവസ്ഥ വരില്ലായിരുന്നെന്നും ചിലർ പറയുന്നു.
English Summary:








English (US) ·