കാബോ വെർദെക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ തട്ടി സ്പെയിൻ പതറിയപ്പോൾ ആരാധകരും ഫുട്ബോൾ നിരീക്ഷകരും ഒരുപോലെ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു, എവിടെയാണ് ആ 18-കാരൻ? പരുക്കിന്റെ നിഴലിലായിരുന്ന ലമീൻ യമാൽ എന്ന കൗമാരവിസ്മയം കളിക്കളത്തിലേക്ക് വരാൻ വൈകിയ ഓരോ നിമിഷവും സ്പെയിനിന്റെ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞതായി കാണപ്പെട്ടു. എന്നാൽ അറ്റ്‌ലാന്റയിൽ സൗദി അറേബ്യക്കെതിരായ രണ്ടാം മത്സരത്തിൽ യമാൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയപ്പോൾ സ്പാനിഷ് ഫുട്ബോളിന്റെ മുഖച്ഛായ തന്നെ മാറി. 4-0 ന്റെ തകർപ്പൻ ജയത്തോടെ സ്പെയിൻ ലോകകപ്പ് നേടാൻ വന്നവരാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മത്സരത്തിലൂടെ വീണ്ടും തെളിയുന്നത് ഒന്നേയുള്ളൂ–ഈ ലോകകപ്പ് ലമീൻ യമാലിന്റേത് കൂടിയാണ്. അതെ, നിർണായക മത്സരങ്ങളെ സ്വാധീനിക്കുന്ന, ക്രിക്കറ്റ് ലോകത്തെ അദ്ഭുത പ്രതിഭയായ വൈഭവ് സൂര്യവംശിയെ പോലെയാണ് ഫുട്ബോളിൽ ലമീൻ യമാൽ.
∙ യമാൽ എന്ന പ്രതിഭ
മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സ്പാനിഷ് കോച്ച് ലൂയി ഫ്യുവന്തെ തന്റെ പ്രിയപ്പെട്ട വിങ്ങറെ വിശേഷിപ്പിച്ചത് വിശ്വപ്രസിദ്ധ കലാകാരന്മാരായ സാൽവദോർ ദാലിയോടും മൈക്കലാഞ്ചലോയോടും ഉപമിച്ചുകൊണ്ടാണ്. ‘അവർ വ്യത്യസ്തരാണ്. നമുക്ക് അസാധാരണമെന്ന് തോന്നുന്നത് അവർക്ക് വളരെ നിസ്സാരമാണ്,’ കോച്ച് പറഞ്ഞു. ലയണൽ മെസ്സിയുമായോ ഡീഗോ മറഡോണയുമായോ യമാലിനെ താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, ഈ 18-കാരൻ കളിക്കളത്തിൽ കാട്ടുന്ന മാന്ത്രികത ആരാധകരെ അത്തരം താരതമ്യങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
അറ്റ്‌ലാന്റയിലെ സ്റ്റേഡിയത്തിൽ കളി തുടങ്ങുന്നതിന് മുൻപ് തന്നെ അന്തരീക്ഷം യമാൽ എന്ന പേരിനാൽ മുഖരിതമായിരുന്നു. ആയിരക്കണക്കിന് ആരാധകർ അദ്ദേഹത്തിന്റെ പേരെഴുതിയ ജേഴ്സിയണിഞ്ഞാണ് ഗാലറിയിലെത്തിയത്. ബിഗ് സ്ക്രീനിൽ യമാലിന്റെ മുഖം തെളിഞ്ഞപ്പോഴൊക്കെ സ്റ്റേഡിയം ഇരമ്പി. ഈ സമ്മർദങ്ങളൊന്നും ആ കൗമാരക്കാരനെ തളർത്തിയില്ല. കളി തുടങ്ങി വെറും 30 സെക്കൻഡുകൾക്കുള്ളിൽ തന്റെ ആദ്യ ടച്ചിൽ തന്നെ ഡിഫെൻഡറെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് പന്തെത്തിക്കാൻ യമാലിന് കഴിഞ്ഞു. സ്പെയിനിന്റെ കളിക്ക് അതുവരെയില്ലാത്ത ഒരു വേഗവും വ്യക്തതയും നൽകാൻ ആ ഒറ്റ സാന്നിധ്യത്തിന് സാധിച്ചു.
∙ ചരിത്രം തിരുത്തിയ ആ ഗോൾ
മത്സരത്തിന്റെ പത്താം മിനിറ്റിൽ സ്പെയിൻ കാത്തിരുന്ന ആ നിമിഷമെത്തി. മിക്കൽ ഒയാർസബാൽ ബോക്സിലേക്ക് നീട്ടി നൽകിയ മനോഹരമായ ക്രോസിലേക്ക് സ്ലൈഡ് ചെയ്ത് കയറി യമാൽ പന്ത് വലയിലെത്തിച്ചു. സ്റ്റേഡിയം ആനന്ദലഹരിയിലാഴ്ന്ന നിമിഷം. കോർണർ ഫ്ലാഗിലേക്ക് സ്ലൈഡ് ചെയ്ത്, സഹതാരങ്ങളെ കെട്ടിപ്പിടിച്ച്, ഒടുവിൽ പുൽമൈതാനത്ത് മുട്ടുകുത്തി ചുംബിച്ചുകൊണ്ട് യമാൽ ആ ഗോൾ ആഘോഷിച്ചു.
What you should work next
‘ഇതൊരു സ്വപ്നസാഫല്യമാണ്. ലോകകപ്പിൽ കളിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ തന്നെ ഗോൾ നേടാൻ കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഞാൻ സ്കൂളിലിരുന്ന് ക്ലാസ് മുറിയിലാണ് കണ്ടത്,’ മത്സരശേഷം യമാൽ വികാരാധീനനായി പറഞ്ഞു.
18 വയസ്സും 343 ദിവസവും പ്രായമുള്ളപ്പോഴാണ് യമാൽ ഈ നേട്ടം കൈവരിക്കുന്നത്. ലയണൽ മെസ്സി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോഴുള്ള പ്രായത്തേക്കാൾ ഏതാനും ദിവസങ്ങൾ കുറവ്! ലോകകപ്പ് ചരിത്രത്തിൽ 19 വയസ്സിന് താഴെ പ്രായമുള്ളപ്പോൾ ഗോൾ നേടുന്ന ഏഴാമത്തെ താരമായും, കളിയിലെ ആദ്യ ഗോൾ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാൽ മാറി. 1958-ൽ വെയ്ൽസിനെതിരെ ഗോൾ നേടിയ സാക്ഷാൽ പെലെ മാത്രമാണ് ഈ പ്രായത്തിൽ ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
∙ ലൂയി ഫ്യുവന്തെയുടെ തന്ത്രപരമായ നീക്കം
ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം കോച്ച് ലൂയി ഫ്യുവന്തെ വരുത്തിയ മാറ്റങ്ങളാണ് സ്പെയിനിനെ കൂടുതൽ അപകടകാരികളാക്കിയത്. യമാൽ, പെഡ്രോ പോറോ, ഡാനി ഓൽമോ, അലക്സ് ബായേന എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒരു വലിയ അഴിച്ചുപണി തന്നെയാണ് അദ്ദേഹം നടത്തിയത്. അതിൽ ഏറ്റവും നിർണായകമായത് മധ്യനിരയിലെ മാറ്റമായിരുന്നു.
What you should work next
ഫാബിയൻ റൂയിസിനെ ബെഞ്ചിലിരുത്തി പെഡ്രിയെ കുറച്ചുകൂടി ആഴത്തിലേക്ക് ഇറക്കി റോഡ്രിക്കൊപ്പം പ്രതിഷ്ഠിച്ചു. ബാഴ്സലോണയിൽ പെഡ്രി തിളങ്ങുന്ന അതേ റോൾ. ഇതോടെ മധ്യനിരയിൽ കളി നിയന്ത്രിക്കാനും പന്തിന്റെ മേൽ പൂർണാധിപത്യം സ്ഥാപിക്കാനും സ്പെയിനിനായി. ഡാനി ഓൽമോ പത്താം നമ്പർ റോളിൽ തിളങ്ങിയപ്പോൾ സ്പെയിൻ അതിവേഗ ഫുട്ബോളിന്റെ സൗന്ദര്യം പുറത്തെടുത്തു. മത്സരത്തിൽ 66.6% പന്തടക്കവും 2.85 എക്സ്ജി (Expected Goals) യുമായാണ് സ്പെയിൻ കളം വിട്ടത്.
∙ നിശബ്ദനായ നായകൻ, മിക്കൽ ഒയാർസബാൽ
ലമീൻ യമാൽ എല്ലാ ലൈംലൈറ്റും കൊണ്ടുപോയ മത്സരത്തിൽ, സ്പെയിനിന്റെ യഥാർഥ വിജയശിൽപിയായി മാറിയത് മിക്കൽ ഒയാർസബാൽ ആയിരുന്നു. കാബോ വെർദെക്കെതിരായ മത്സരത്തിൽ ആദ്യ 30 മിനിറ്റ് ഒരൊറ്റ ടച്ച് പോലും ലഭിക്കാതെ റെക്കോർഡിട്ട ഒയാർസബാലിന്റെ ഗംഭീരമായ തിരിച്ചുവരവാണ് അറ്റ്‌ലാന്റ സാക്ഷ്യം വഹിച്ചത്. യമാലിന്റെ ഗോളിന് വഴിയൊരുക്കിയതിന് ശേഷം 3 മിനിറ്റിനുള്ളിൽ താരം രണ്ട് ഗോളുകൾ നേടി.
റിയൽ സോസിദാദിന് വേണ്ടി കളിക്കുന്നത് കൊണ്ടാകാം റയൽ മാഡ്രിഡ്, ബാഴ്സലോണ താരങ്ങളെപ്പോലെ ഒയാർസബാലിന് ചുറ്റും വലിയ മാധ്യമ കോലാഹലങ്ങളുണ്ടാകാറില്ല. എന്നാൽ യൂറോ 2024-ന്റെ ഫൈനലിൽ സ്പെയിനിന്റെ വിജയഗോൾ കുറിച്ച ഈ ഫോർവേഡ് അത്ര നിസ്സാരക്കാരനല്ല. രാജ്യത്തിനായി കളിച്ച കഴിഞ്ഞ 15 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സൗദിക്കെതിരായ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഓയാർസബാൽ ആയിരുന്നു.
∙ വെയ്ൻ റൂണിയുടെ നിരീക്ഷണം
യമാലിന്റെ പ്രകടനത്തെയും അവന് മേലുള്ള സമ്മർദത്തെയും കുറിച്ച് ഇംഗ്ലണ്ട് മുൻ നായകൻ വെയ്ൻ റൂണി ബിബിസിയുടെ 'മാച്ച് ഓഫ് ദി ഡേ'യിൽ സംസാരിക്കുകയുണ്ടായി: ‘ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് വരുമ്പോൾ അവിടെ റൊണാൾഡീഞ്ഞോയെപ്പോലെയുള്ള വൻ താരങ്ങളുണ്ടായിരുന്നു. എന്നാൽ യമാൽ ബാഴ്സലോണയിലും സ്പാനിഷ് ടീമിലും എത്തുമ്പോൾ അവൻ തന്നെയാണ് പ്രധാന താരം. എല്ലാവരും അവനിലേക്കാണ് നോക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ ആ സമ്മർദം അവൻ ഏറ്റെടുക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.’
What you should work next
യമാലിന് ചുറ്റും മികച്ചൊരു ടീം മാനേജ്‌മെന്റ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റൂണി ഓർമിപ്പിച്ചു. താരം ഇനിയും 15-20 വർഷം ഇതേ തലത്തിൽ കളിക്കണമെങ്കിൽ അവനെ ശരിയായി പരിപാലിക്കണം. കോച്ച് ലൂയി ഫ്യുവന്തെയും ഇതേ ചിന്താഗതിക്കാരനാണ്. ആദ്യ പകുതിയിൽ തന്നെ സ്പെയിൻ 3-0 ന് മുന്നിലെത്തിയപ്പോൾ, രണ്ടാം പകുതിയിൽ യമാലിനെയും ഓയാർസബാലിനെയും അദ്ദേഹം പിൻവലിച്ചു. പരുക്കിൽ നിന്ന് പൂർണമുക്തനാകുന്ന യമാലിനെ വരും മത്സരങ്ങൾക്കായി കരുതിവെക്കുക എന്ന തന്ത്രമായിരുന്നു അത്.
∙ വെല്ലുവിളികളും പ്രതീക്ഷകളും
യമാലിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇത്രയും വലിയ പ്രശസ്തിക്കിടയിലും തന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണെന്ന് ബ്രെന്റ്ഫോർഡ് മാനേജർ തോമസ് ഫ്രാങ്ക് അഭിപ്രായപ്പെടുന്നു. എല്ലാവരും അവനെ അടുത്ത ആഗോള സൂപ്പർസ്റ്റാർ എന്ന് വിളിക്കുമ്പോൾ എങ്ങനെ വിനയത്തോടെ നിലകൊള്ളാം എന്നത് പ്രധാനമാണ്.
What you should work next
സ്പെയിനിനെ സംബന്ധിച്ച് അടുത്ത മത്സരം ശക്തരായ യുറുഗ്വാക്കെതിരെയാണ്. ഗ്രൂപ്പ് ഘട്ട കടമ്പകൾക്കപ്പുറം നോക്കൗട്ട് മത്സരങ്ങളിൽ യമാലിന്റെ ഫിറ്റ്‌നസ് സ്പെയിനിന് നിർണായകമാകും. ഈ വരുന്ന ജൂലൈയിൽ ലോകകപ്പ് ഫൈനൽ നടക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് യമാലിന് 19 വയസ്സ് തികയുന്നത്.
കഴിഞ്ഞ യൂറോ കപ്പ് കിരീടം സ്പെയിനിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഈ കൗമാരക്കാരൻ, തന്റെ പത്തൊൻപതാം ജന്മദിനത്തിന് മുൻപ് സ്പെയിനിന് ഒരു ലോകകിരീടം കൂടി സമ്മാനിക്കുമോ? അറ്റ്‌ലാന്റയിലെ പ്രകടനം നൽകുന്ന സൂചനകൾ ശരിയാണെങ്കിൽ, അതിനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. സ്പെയിൻ പൂർണ ശക്തിയോടെ തിരിച്ചെത്തിക്കഴിഞ്ഞു, ഒപ്പം അവരുടെ വിമോചകനായി ലമീൻ യമാലും.
English Summary:





English (US) ·