ആ 2 സിക്സറിലുണ്ട് എല്ലാം... ചരിത്രം തിരുത്തി കുറിച്ച കൗമാരം! തകർത്തത് 36 വർഷം പഴക്കമുള്ള റെക്കോർഡ്; ഇത് വൈഭവ് സൂര്യവംശി എന്ന വിസ്മയം

2 weeks ago 6

മാഞ്ചസ്റ്റർ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെട്ടിരിക്കുന്നു. വർഷങ്ങളായി ക്രിക്കറ്റ് ലോകം നെഞ്ചേറ്റിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ ആ ചരിത്ര റെക്കോർഡ് ഇനി ഒരു പതിനഞ്ചുകാരന്റെ പേരിലായിരിക്കും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പാഡണിഞ്ഞ വൈഭവ് സൂര്യവംശി എന്ന ഇടങ്കയ്യൻ ബാറ്റർ, രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.

What you should work next

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടോസിന് എത്തുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് മുഴുവൻ ആ പതിനഞ്ചുകാരനിലേക്ക് ആയിരുന്നു. 15 വയസും 99 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് സൂര്യവംശി ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അരങ്ങേറിയത്. തിലക് വർമ്മയിൽ നിന്നും ക്യാപ് സ്വീകരിക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള ഒരു പുതിയ സൂര്യോദയത്തിനാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.

തകർന്നത് സച്ചിന്റെയും ഷഫാലിയുടെയും റെക്കോർഡുകൾ

1989 നവംബർ 15ന് കറാച്ചിയിൽ പാക്കിസ്ഥാനെതിരെ സച്ചിൻ തെൻഡുൽക്കർ ആദ്യ ടെസ്റ്റ് കളിക്കാൻ ഇറങ്ങുമ്പോൾ പ്രായം 16 വയസും 205 ദിവസവുമായിരുന്നു. കഴിഞ്ഞ 36 വർഷത്തിലേറെയായി പുരുഷ ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ താരത്തിനും തകർക്കാൻ കഴിയാത്ത ഒന്നായിരുന്നു സച്ചിന്റെ ഈ റെക്കോർഡ്. എന്നാൽ വൈഭവ് സൂര്യവംശി ഇന്ന് ആ റെക്കോർഡിനെ നിഷ്പ്രഭമാക്കിയിരിക്കുന്നു.

പുരുഷ ക്രിക്കറ്റിലെ സച്ചിന്റെ റെക്കോർഡ് മാത്രമല്ല, വനിതാ ക്രിക്കറ്റിൽ ഷഫാലി വർമ്മ സ്ഥാപിച്ച റെക്കോർഡും വൈഭവ് മറികടന്നു. 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 15 വയസും 239 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഷഫാലിയുടെ അരങ്ങേറ്റം. പുരുഷ-വനിതാ ഭേദമന്യേ, സീനിയർ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അത്യപൂർവ നേട്ടമാണ് ഇപ്പോൾ ഈ ബിഹാർ പയ്യൻ സ്വന്തമാക്കിയിരിക്കുന്നത്.

അരങ്ങേറ്റ മത്സരത്തിലെ പോരാട്ടം

സഞ്ജു സാംസണിന് പകരക്കാരനായി ടീമിന്റെ ഓപ്പണറുടെ റോളിലാണ് വൈഭവ് കളത്തിലിറങ്ങിയത്. രാജ്യാന്തര കരിയറിലെ ആദ്യ ഇന്നിങ്സിൽ വലിയൊരു സ്കോർ നേടാൻ വൈഭവിന് കഴിഞ്ഞില്ലെങ്കിലും നേരിട്ട 10 പന്തുകളിൽ നിന്ന് 14 റൺസ് എടുത്ത് താരം തന്റെ വരവറിയിച്ചു.

ഇംഗ്ലിഷ് ബോളിങ് നിരയെ ഭയമില്ലാതെ നേരിട്ട വൈഭവ് 2 തകർപ്പൻ സിക്സറുകൾ പറത്തിക്കൊണ്ടാണ് ആരാധകരെ ആവേശത്തിലാക്കിയത്. ഒടുവിൽ വിൽ ജാക്സിന്റെ പന്തിൽ ജോസ് ബട്‌ലർ സ്റ്റംപ് ചെയ്താണ് വൈഭവ് പുറത്തായത്. സച്ചിൻ തന്റെ കരിയറിലെ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാനെതിരെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 15 റൺസിനാണ് പുറത്തായതെന്നത് മറ്റൊരു കൗതുകകരമായ യാദൃശ്ചികതയാണ്.

ഐപിഎല്ലിലെ വിസ്മയ പ്രകടനം, ഇന്ത്യൻ ടീമിലേക്കുള്ള വഴിത്താര

അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവിനെ ഉൾപ്പെടുത്തിയപ്പോൾ മുതൽ ഈ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും വൈഭവിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സമീപകാലത്ത് ഇന്ത്യൻ ടീം നേരിട്ട ബാറ്റിങ് തകർച്ചകളും, മുൻനിര ബാറ്റർമാരുടെ ഫോമില്ലായ്മയും വൈഭവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചു.

രാജസ്ഥാൻ റോയൽസിനായി ഐപിഎൽ 2026 സീസണിലെ അവിശ്വസനീയമായ പ്രകടനമാണ് വൈഭവിനെ ദേശീയ ടീമിൽ എത്തിച്ചത്. ഒരു സെഞ്ചറിയും 5 അർധസെഞ്ചറികളും ഉൾപ്പെടെ 776 റൺസ് ആണ് താരം അടിച്ചുകൂട്ടിയത്. ഇതിനേക്കാൾ അമ്പരപ്പിക്കുന്നത് താരത്തിന്റെ പ്രഹരശേഷിയാണ് – 237.30 സ്ട്രൈക്ക് റേറ്റ്! ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (72 സിക്സുകൾ) പറത്തിയതും വൈഭവ് തന്നെയായിരുന്നു.

ഈ സീസണിലെ ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ, എമേർജിങ് പ്ലെയർ, സൂപ്പർ സ്ട്രൈക്കർ എന്നീ പുരസ്കാരങ്ങളെല്ലാം ഈ കൊച്ചു മിടുക്കൻ ഒറ്റയ്ക്ക് വാരിക്കൂട്ടി. വെറുമൊരു ട്വന്റി-20 താരം മാത്രമല്ല താനെന്ന് ഇതിനകം തന്നെ വൈഭവ് തെളിയിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും അണ്ടർ-19 ക്രിക്കറ്റിലും താരത്തിന്റെ കണക്കുകൾ അസാധാരണമാണ്

ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെ വെറും 11 പന്തിൽ അർധസെഞ്ചറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. കൂടാതെ ഇത്തവണത്തെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വൈഭവിനായിരുന്നു. ടൂർണമെന്റിൽ 439 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (30 എണ്ണം) നേടുന്ന താരമെന്ന ബഹുമതിയും സ്വന്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷ

കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ക്രിക്കറ്റ് എന്ന കായികവിനോദത്തിൽ, ഇന്ത്യ പോലൊരു വൻ രാജ്യത്തിന്റെ സീനിയർ ടീമിനെ പ്രതിനിധീകരിക്കുക എന്നത് കഠിനമായ കാര്യമാണ്. അവിടെയാണ് വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി സകല പ്രതിബന്ധങ്ങളെയും മറികടന്ന് നീലക്കുപ്പായത്തിൽ എത്തിയിരിക്കുന്നത്.

സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്തത് കൊണ്ട് മാത്രം വൈഭവ് സൂര്യവംശിയുടെ യാത്ര അവസാനിക്കുന്നില്ല. മറിച്ച്, ഇത് ഒരു തുടക്കം മാത്രമാണ്. അസാധാരണമായ ടൈമിങ്ങും, പന്തിനെ അതിർത്തി കടത്താനുള്ള അനായാസമായ കരുത്തുമുള്ള ഈ ഇടങ്കയ്യൻ ബാറ്റർ വരും നാളുകളിൽ ലോക ക്രിക്കറ്റ് ഭരിക്കുമെന്ന സൂചനയാണ് മാഞ്ചസ്റ്ററിൽ നിന്നും ലഭിക്കുന്നത്.

English Summary:

Vaibhav Suryavanshi becomes the youngest Indian cricketer to debut successful planetary cricket astatine the property of 15 years and 99 days, breaking Sachin Tendulkar's long-standing record. His singular show successful the IPL and home cricket has paved the mode for this historical achievement.

Read Entire Article