ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയേറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗംഭീർ. സഞ്ജുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് തനിക്കും താരത്തിനുമിടയിൽ പൂർണമായ വ്യക്തതയുണ്ടെന്നും എന്നാൽ ആ ചർച്ചകൾ പരസ്യപ്പെടുത്താനാകില്ലെന്നും ഗംഭീർ വ്യക്തമാക്കി.
What you should work next
ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയായിരുന്ന സഞ്ജുവിനെ മാറ്റിനിർത്തി, 15 കാരനായ യുവതാരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതുറന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിൽ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് പുറത്തായതോടെ പരിശീലകനെതിരെയും ടീം മാനേജ്‌മെന്റിനെതിരെയും ചോദ്യങ്ങൾ ശക്തമാകുകയായിരുന്നു.
∙ ‘ആ ചർച്ചകൾ രഹസ്യം, സഞ്ജുവിന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്’
വാർത്താസമ്മേളനത്തിലെ കടുത്ത ചോദ്യങ്ങൾക്ക് മറുപടി നൽകവേ, സഞ്ജുവുമായി താൻ നേരിട്ട് സംസാരിച്ചിട്ടുണ്ടെന്ന് ഗംഭീർ വ്യക്തമാക്കി. ‘ആദ്യമായി പറയാനുള്ളത് സഞ്ജു സാംസണ് നൽകേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തത എന്റെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട് എന്നാണ്. അത് കളിക്കാരനും മുഖ്യ പരിശീലകനും തമ്മിൽ മാത്രം നടക്കേണ്ട രഹസ്യമായ ചർച്ചയാണ്. ആ സംഭാഷണം ഒരിക്കലും പുറത്തുവരില്ല.’ ഗംഭീർ പറഞ്ഞു.
സഞ്ജുവിന്റെ കഴിവിനെ മാനിക്കുന്നുവെന്നും എന്നാൽ ഫോം നിലനിർത്തേണ്ടത് പ്രധാനമാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ‘സഞ്ജുവിന്റെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല വ്യക്തതയുണ്ട്. ലോകകപ്പിൽ ഇന്ത്യക്കായി അദ്ദേഹം ചെയ്തത് സമാനതകളില്ലാത്ത കാര്യങ്ങളാണ്. എന്നാൽ ചില സമയങ്ങളിൽ ഒരു പ്രത്യേക കളിക്കാരന്റെ ഫോം കൂടി നമ്മൾ നോക്കേണ്ടതുണ്ട്. ഈ പരമ്പരയിൽ അദ്ദേഹത്തിന് ഇനി തിരിച്ചുവരാൻ കഴിയില്ലെന്ന് യാതൊരു നിയമവുമില്ല’ – ഗംഭീർ വ്യക്തമാക്കി.
∙ വ്യക്തികളല്ല, ടീം കോംപിനേഷനാണ് പ്രധാനം
രാജ്യാന്തര ക്രിക്കറ്റ് എന്നത് വ്യക്തികളെക്കാൾ ഉപരി ടീമിന്റെ വിജയത്തിനായുള്ള കോംപിനേഷനുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് ഗംഭീർ ഓർമിപ്പിച്ചു. വൈഭവ് സൂര്യവംശിയെ ടീമിലെടുത്തത് അഭിഷേക് ശർമ്മയുമായുള്ള ഇടംകൈയ്യൻ-വലംകൈയ്യൻ ഓപ്പണിങ് കോംപിനേഷൻ പരീക്ഷിക്കാനായിരുന്നു. എന്നാൽ സൂര്യവംശിക്കും ഈ മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.
What you should work next
ഇതേക്കുറിച്ച് ഗംഭീറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘രാജ്യാന്തര ക്രിക്കറ്റ് ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മികച്ച ഫലം നൽകാൻ ഏത് കോംപിനേഷനാണോ നല്ലതെന്ന് ഞങ്ങൾക്ക് തോന്നുന്നത്, ആ പ്ലെയിങ് ഇലവനെയാണ് കളത്തിലിറക്കുന്നത്. ഇന്ത്യക്കായി കളിക്കാനുള്ള അർഹതയും സ്ഥാനവും ഓരോരുത്തരും സ്വന്തം പ്രകടനത്തിലൂടെ നേടിയെടുക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.’
അയർലൻഡ് പര്യടനം മുതൽ ഇംഗ്ലണ്ട് പരമ്പര വരെ തുടർച്ചയായി നാലു മത്സരങ്ങളാണ് ഇന്ത്യ പരാജയപ്പെട്ടത്. ടീമിന്റെ മോശം പ്രകടനത്തെ ഗംഭീർ ന്യായീകരിച്ചില്ല. ‘സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് യാഥാർഥ്യമാണ്. അയർലൻഡിലായാലും ഇംഗ്ലണ്ടിലായാലും ഞങ്ങൾ നന്നായി കളിച്ചിട്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് കളിച്ചിരുന്നെങ്കിൽ തുടർച്ചയായി നാലു മത്സരങ്ങൾ തോൽക്കില്ലായിരുന്നു’ – അദ്ദേഹം തുറന്നുപറഞ്ഞു.
∙ ഫോമാണോ വില്ലൻ? സഞ്ജുവിന്റെ പ്രകടനം പരിശോധിക്കുമ്പോൾ
അയർലൻഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിലും സഞ്ജു സാംസൺ പരാജയപ്പെട്ടിരുന്നു. മൂന്ന് ഇന്നിങ്സുകളിൽ നിന്നായി ഒരു ഡക്ക് അടക്കം വെറും 6 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്നാൽ, ഈ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് ഗംഭീര ഇന്നിങ്സുകൾ കളിച്ച് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഒരു കളിക്കാരന്റെ ഫോം വിലയിരുത്താൻ ഈ മൂന്ന് മത്സരങ്ങൾ മാത്രമടങ്ങുന്ന ചെറിയൊരു സാംപിൾ സൈസ് മതിയോ എന്ന ചോദ്യം ക്രിക്കറ്റ് വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. ഇന്ത്യക്കായി 57 ട്വന്റി-20 ഇന്നിങ്സുകളിൽ നിന്ന് 155.42 സ്ട്രൈക്ക് റേറ്റിൽ 3 സെഞ്ചറികളും 6 അർധസെഞ്ചറികളും അടക്കം 1405 റൺസ് സഞ്ജു നേടിയിട്ടുണ്ട്.
∙ ‘കോലിയെ മാതൃകയാക്കൂ, ഫിറ്റ്നസ് പ്രശ്നമാകാം’: സഞ്ജയ് മഞ്ജരേക്കർ
സഞ്ജുവിനെ മാറ്റിയതിന് പിന്നിൽ ബാറ്റിങ് ഫോം മാത്രമല്ല കാരണമെന്ന സൂചനയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തി. സഞ്ജുവിന്റെ ശാരീരികക്ഷമതയാണ് ടീമിൽ നിന്നുള്ള ഒഴുവാക്കലിന് കാരണമെങ്കിൽ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ന്യായമാണെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. എക്സ് പോസ്റ്റിലൂടെയായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം.
‘സഞ്ജു സാംസണെ ടീമിൽ നിന്ന് മാറ്റിയതിന് പിന്നിലുള്ള ഒരേയൊരു സാധുവായ കാരണം അദ്ദേഹത്തിന്റെ ഫിറ്റ്നസ് മാത്രമായിരിക്കാം. അതാണ് കാരണമെങ്കിൽ ഇതൊരു ശരിയായ തീരുമാനമാണ്. സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ശാരീരികക്ഷമതയിലല്ല ഇപ്പോൾ ഉള്ളത് എന്നത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാണ്."’ മഞ്ജരേക്കർ കുറിച്ചു.
What you should work next
ഈ വർഷം നവംബറിൽ 32 വയസ്സ് തികയുന്ന സഞ്ജു സാംസൺ, തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ സീനിയർ താരം വിരാട് കോലിയെ മാതൃകയാക്കണമെന്നും മഞ്ജരേക്കർ ഉപദേശിച്ചു. ‘ഈ ഘട്ടത്തിൽ സഞ്ജു വിരാട് കോലിയെ തന്റെ റോൾ മോഡലായി കാണണം. 37 ാം വയസ്സിലും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരനാണ് കോലി’ – അദ്ദേഹം കൂട്ടിച്ചേർത്തു.
∙ തിരിച്ചുവരവ് സാധ്യമോ?
പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയതുപോലെ, സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ പൂർണമായി അടഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇനിയും ബാക്കിയുണ്ട്. പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ മാനേജ്‌മെന്റ് തയാറായാൽ സഞ്ജുവിന് ഇനിയും അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ ഫോമും അതോടൊപ്പം ഉയർന്നു കേൾക്കുന്ന ഫിറ്റ്നസ് സംബന്ധിച്ച വാർത്തകളും മലയാളി താരത്തിന് വരും ദിവസങ്ങളിൽ നിർണായകമാകും. വലിയ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യൻ ടീം അടുത്ത മത്സരങ്ങളിൽ എങ്ങനെ തിരിച്ചുവരുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
English Summary:





English (US) ·