ആ ‘മുറിവുണക്കാൻ’ ഇന്ത്യ ഇറങ്ങുന്നു, മനസ്സിൽ മായാതെ സഞ്ജുിന്റെ കട്ടൗട്ട്; ചിലതു തീരുമാനിച്ചിട്ടുണ്ടെന്ന് കറൻ; വാങ്കഡെയിൽ തീപാറും

2 weeks ago 4

ജെറി സെബാസ്റ്റ്യൻ

ജെറി സെബാസ്റ്റ്യൻ

Published: March 05, 2026 10:05 AM IST

2 minute Read

ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനു മുന്നോടിയായി ഇന്ത്യൻ താരങ്ങളായ തിലക് വർമയും സഞ്ജു സാംസണും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ. (PTI Photo/Kunal Patil)
ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനു മുന്നോടിയായി ഇന്ത്യൻ താരങ്ങളായ തിലക് വർമയും സഞ്ജു സാംസണും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ. (PTI Photo/Kunal Patil)

മുംബൈ∙ ത്രിവർണ പതാക പുതച്ച നീലക്കടലാണ് വാങ്കഡെ. അവിടെ അലയടിക്കുന്ന ആവേശം മൈതാനത്തിന്റെ അതിരുകളെ പ്രതീക്ഷകൾ കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും നക്ഷത്രത്തിളക്കമണിയിക്കുന്നു. സഞ്ജു സാംസണിന്റെ വാക്കുകളിൽ പറഞ്ഞാൽ, ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് ‘ഇനി രണ്ടു ചുവടുകൾ മാത്രം’. അതിലെ ഒന്നാം കടമ്പയാണ് ഇന്നു വൈകിട്ട് ഏഴിനു വാങ്കഡെ സ്റ്റേഡിയത്തിലെ സെമിഫൈനൽ. എതിരാളികൾ കരുത്തരായ ഇംഗ്ലണ്ട്. ഇൗ ലോകകപ്പിൽ ഇതുവരെ സ്ഥിരതയുള്ള പ്രകടനത്തിന്റെ മികവുമായി അവർ വെല്ലുവിളി ഉയർത്തുമ്പോൾ കളിയിൽ തീപാറും.

സൂപ്പർ 8 റൗണ്ടിൽ ആദ്യഘട്ടത്തിൽ പതറിയ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. ആരൊക്കെ വീണാലും സഞ്ജു എന്ന കൈക്കരുത്ത് ടീമിനെ ഒറ്റയ്ക്കു തോളിലേറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വാങ്കഡെയുടെ മണ്ണിൽ ആർത്തലയ്ക്കുന്ന കാണികളുടെ നീലക്കടൽ ഇന്ത്യയ്ക്ക് ആവേശം പകരുമ്പോൾ ഏതു തിരമാലകളെയും വകഞ്ഞുമാറ്റി കുതിക്കാനുള്ള ഓൾറൗണ്ട് മികവിലാണ് ഇംഗ്ലണ്ടിന്റെ വിശ്വാസം. ചിലതു തങ്ങൾ തീരുമാനിച്ചു വച്ചിട്ടുണ്ടെന്നാണ് ഇംഗ്ലിഷ് താരം സാം കറൻ പറഞ്ഞത്. അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ... എന്നിങ്ങനെ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ ലക്ഷ്യമിട്ടാണ് ആ പരാമർശം. ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. 2022ൽ ഇംഗ്ലണ്ടും 2024ൽ ഇന്ത്യയും ജയിച്ചു; 2 തവണയും വിജയിച്ചവർ കിരീടവും ചൂടി. അതിനാൽ ഇന്നത്തെ വിജയികൾക്ക് കിരീട പ്രതീക്ഷ കൂടും.

സഞ്ജുവാണ് എല്ലാം....ഇന്ത്യൻ ആരാധകരുടെ മനസ്സിലെങ്ങും സഞ്ജു സാംസന്റെ കട്ടൗട്ടാണ്. കൂറ്റൻ അടികളിലൂടെ സ്കോർ ഉയർത്താനുള്ള യന്ത്രമായിരുന്ന സഞ്ജു, വിൻഡീസിനെതിരെയുള്ള നിർണായക പോരാട്ടത്തിൽ രാജ്യത്തെയും സ്വപ്നങ്ങളെയും തോളിലേറ്റി. ചൊവ്വാഴ്ച രണ്ടു മണിക്കൂറിലേറെ പരിശീലനം നടത്തിയ ഇന്ത്യൻ ടീം ഇന്നലെ കാര്യമായി കളത്തിലിറങ്ങിയില്ല. തിലക് വർമ, റിങ്കു സിങ്, വരുൺ ചക്രവർത്തി, വാഷിങ്ടൺ സുന്ദർ എന്നിവർ മാത്രം പരിശീലനത്തിന് ഇറങ്ങി.

ടൂർണമെന്റിൽ ഉടനീളം നിറം മങ്ങിയെങ്കിലും അഭിഷേക് ശർമയിൽനിന്ന് ഇന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ബോളിങ് പരിശീലകൻ മോണി മോർക്കൽ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. സിംസാബ്‌വെയ്ക്കെതിരെ അർധസെഞ്ചറി നേടിയതൊഴികെ മറ്റെല്ലാ മത്സരങ്ങളിലും അഭിഷേകിനെ തളയ്ക്കാൻ എതിരാളികൾക്കു കഴിഞ്ഞു. 3 തവണ പൂജ്യത്തിനു പുറത്തായ താരം 6 മത്സരങ്ങളിൽ ആകെ 80 റൺസ് മാത്രമാണു നേടിയത്. സൂപ്പർ 8 റൗണ്ടിൽ സഞ്ജു കത്തിക്കയറിയതുപോലെ അഭിഷേക് തനിസ്വരൂപം പുറത്തെടുത്താൽ ഇന്ത്യയുടെ കളി മാറും; കഥയും. ഒരു വർഷം മുൻപ് വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ 54 പന്തിൽ 135 റൺസ് അടിച്ചെടുത്ത് ട്വന്റി20യിലെ തന്റെ ഉയർന്ന സ്കോർ കുറിച്ച താരമാണ് അഭിഷേക്.

മറുവശത്ത്, 2 തവണ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഈ ടൂർണമെന്റിലും മികച്ച ഫോമിലാണ്. ഓൾറൗണ്ടർ വിൽ ജാക്സാണ് ടീമിന്റെ നെടുംതൂൺ. ഏഴാമനായി ഇറങ്ങി ടൂർണമെന്റിൽ 191 റൺസ് നേടിയ താരം നാലു തവണയാണ് പ്ലെയർ ഓഫ് ദ് മാച്ച് ആയത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ടോം ബാന്റൻ, സാം കറൻ എന്നിവരുടെ ബാറ്റിങ് സ്ഥിരതയും ടീമിന്റെ കരുത്ത്. ഓപ്പണർമാരായ ജോസ് ബട്‌ലറും ഫിൽ സോൾട്ടും താളം കണ്ടെത്താൻ വിഷമിക്കുന്നതാണ് ഇംഗ്ലണ്ടിന്റെ ദൗർബല്യം.

മുറിവുണക്കാൻ...ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ ഇന്ന് ഇംഗ്ലണ്ടുമായി വാങ്കഡെയിൽ ഏറ്റുമുട്ടുമ്പോൾ നാലു പതിറ്റാണ്ടു മുൻപ് നേരിട്ട ഒരു ലോകകപ്പ് തോൽവിയുടെ വേദന മാറ്റാനുളള അവസരമാണ് ഇന്ത്യയ്ക്ക് മുന്നിൽ. ‌ 39 വർഷം മുൻപ്, ഇതേ വേദിയിൽ നടന്ന ആ പോരാട്ടത്തിൽ ഇംഗ്ലണ്ടിനായിരുന്നു ജയം. ഇന്ത്യയും പാക്കിസ്ഥാനും ആതിഥ്യം വഹിച്ച 1987 ഏകദിന ലോകകപ്പിലെ സെമിയായിരുന്നു അത്. നാട്ടിൽ നടന്ന ആദ്യ ലോകകപ്പിൽ കീരീട പ്രതീക്ഷയുമായെത്തിയ ഇന്ത്യയുടെ മോഹങ്ങൾ പൊലിഞ്ഞത് ആ വീഴ്ചയിലാണ്. അതിനുശേഷം ഒരു ലോകകപ്പ് സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും വാങ്കഡെയിൽ ഏറ്റുമുട്ടുന്നത് ആദ്യം.

English Summary:

The T20 World Cup semi-final betwixt India and England astatine Wankhede Stadium is simply a highly anticipated lucifer with important implications for some teams' title aspirations. Sanju Samson is simply a cardinal subordinate for India, carrying the hopes of fans for a 2nd consecutive T20 World Cup title.

Read Entire Article