Published: March 06, 2026 02:50 PM IST Updated: March 06, 2026 03:31 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിന്റെ ആവേശത്തിൽ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് തുള്ളിച്ചാടിയ ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി. ലോകകപ്പ് സെമി ഫൈനൽ കാണാനും അർജുൻ തെൻഡുൽക്കറുടെ വിവാഹച്ചടങ്ങുകളുടെ ഭാഗമാകാനുമാണ് ധോണിയും ഭാര്യയും കഴിഞ്ഞ ദിവസം മുംബൈയിലെത്തിയത്. സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെയാണ് സാക്ഷിയുടെ ആവേശത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
മത്സരത്തിനിടെ ഇന്ത്യ വിക്കറ്റു വീഴ്ത്തിയെന്നു കരുതിയായിരുന്നു സാക്ഷിയുടെ ആവേശം. എന്നാൽ വിക്കറ്റ് ലഭിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞ ധോണി സാക്ഷിയോട് കസേരയിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. സാക്ഷിയുടെ ആഘോഷം കണ്ട് ധോണിക്ക് സമീപത്തുള്ളവരും ചിരിക്കുന്നുണ്ട്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴു റൺസിന് വിജയിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്.
ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസടിച്ചു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടുകളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
42 പന്തിൽ 89 റൺസടിച്ച ഓപ്പണർ സഞ്ജു സാംസണിന്റെ ഇന്നിങ്സാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്കു നയിച്ചത്. ഏഴ് സിക്സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വിൽ ജാക്സിന്റെ 14–ാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 26 പന്തുകളിൽനിന്നാണ് സഞ്ജു അർധ സെഞ്ചറി നേടിയത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും.
English Summary:







English (US) ·