ശ്രേയസ് അയ്യർഅവസാന ഓവർവരെ ആവേശം നിലനിന്ന മത്സരത്തിൽ കൂപ്പർ കോണോളിയുടെ ബാറ്റിങ് മികവിലാണ് പഞ്ചാബ് വിജയം നേടിയത്. 44 പന്തിൽ പുറത്താകാതെ 72 റൺസാണ് കോണോളി നേടിയത്. എന്നാൽ ജയത്തിന് പിന്നാലെ തന്നെ ശ്രേയസ് അയ്യറിന് പിഴ വിധിച്ചുകൊണ്ട് ഐപിഎല്ലിൻ്റെ സ്റ്റേറ്റ്മെൻ്റ് പുറത്തുവന്നു.
IPL 2026: പഞ്ചാബിന്റെ രക്ഷകനായി കൊണോലി, ഗുജറാത്ത് ടെെറ്റൻസ് പൊരുതി തോറ്റു, ബാറ്റിങ്ങിലെ പിഴവ് തിരിച്ചടിയായി
എന്തുകൊണ്ട് 12 ലക്ഷം പിഴ?
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശ്രേയസ് അയ്യർക്കെതിരായ നടപടി. കുറഞ്ഞ ഓവർ നിരക്കിനെതിരായ നടപടിയാണ് ഈ നിയമത്തിൽ വരുന്നത്. ഈ സീസണിലെ പഞ്ചാബിന്‍റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്.'നാലാം മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർക്ക് പിഴ ചുമത്തി ആർട്ടിക്കിൾ 2.22 പ്രകാരം അദ്ദേഹത്തിന്റെ ടീമിൻ്റെ ആദ്യ നിയമലംഘനമായതിനാൽ, അദ്ദേഹത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി.' ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. നിശ്ചിത സമയത്തിനുള്ളിൽ ടീമുകൾ ഓവറുകൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ക്യാപ്റ്റന്മാരുടെ ഉത്തരവാദിത്തമാണ്, അങ്ങനെ ചെയ്തില്ലെങ്കിൽ പിഴ ശിക്ഷയുണ്ടാകും. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ചുമത്തപ്പെടും.കഴിഞ്ഞ സീസണിലും സമാനമായ കുറ്റത്തിന് ശ്രേയസ് അയ്യർ രണ്ടുതവണ പിഴയൊടുക്കിയിരുന്നു. അന്ന് രണ്ടാമത്തെ തവണ നിയമം ലംഘനത്തിന് 24 ലക്ഷം രൂപയായിരുന്നു പിഴ ശിക്ഷ. സീസൺ ജയത്തോടെ തുടങ്ങാൻ കഴിഞ്ഞെങ്കിലും, വരും മത്സരങ്ങളിൽ ഓവർ റേറ്റിന്‍റെ കാര്യത്തിൽ ശ്രേയസ് അയ്യർ ജാഗ്രത കാട്ടേണ്ടിവരും. ഇനിയൊരു നിയമലംഘനം ഉണ്ടായാൽ പിഴത്തുക ഇരട്ടിയാകാനോ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിടാനോ സാധ്യതയുണ്ട്.
അതേസമയം ഇന്നലത്തെ മത്സരത്തിൽ അരങ്ങേറ്റാക്കാരനായ കോണോളിയാണ് പഞ്ചാബിൻ്റെ രക്ഷകനായത്. അഞ്ച് വീതം സിക്സും ഫോറുമാണ് കൊണോലി പറത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനറങ്ങിയ ഗുജറാത്തിന് മികച്ച പ്രകടനം നടത്താനായില്ല. 11 പന്തിൽ 13 റൺസെടുത്ത സായ് സുദർശൻ ആദ്യം പുറത്തായി. മാർക്കോ യാൻസനാണ് വിക്കറ്റെടുത്തത്. രണ്ട് ബൗണ്ടറികൾ മാത്രമാണ് താരത്തിന് നേടാനായത്. 118.18 സ്ട്രൈക്ക് റേറ്റിലായിരുന്നു സായ് സുദർശൻ കളിച്ചത്. നായകൻ ശുഭ്മാൻ ഗില്ലിനും തിളങ്ങനായില്ല.
27 പന്തിൽ ആറ് ഫോറുകൾ സഹിതം 39 റൺസാണ് ഗിൽ നേടിയത്. 144.44 ആയിരുന്നു ഗില്ലിൻ്റെ പ്രഹര ശേഷി. ജോസ് ബട്‌ലറും 33 പന്തിൽ 38 റൺസാണ് എടുത്തത്. യുസ്‌വേന്ദ്ര ചാഹലും മാർക്കോ യാൻസനും കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഗുജറാത്തിന് സ്കോറിങ് വേഗത ഉയർത്താനായില്ല. അവസാന 5 ഓവറിൽ 34 റൺസ് മാത്രമാണ് ഗുജറാത്ത് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് കിങ്സിൻ്റെ തുടക്കം പാളി. വെടിക്കെട്ട് ഓപ്പണറായ പ്രിയൻഷ് ആര്യ ഏഴ് റൺസെടുത്ത് മടങ്ങി. എന്നാൽ പ്രഭ്സിമ്രാൻ സിംഗും കൂപ്പർ കോണോളിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 77 റൺസ് നേടിയതോടെ പഞ്ചാബ് അനായാസ ജയത്തിലേക്ക് എത്തുകയായിരുന്നു. പ്രഭ്സിംറാൻ 24 പന്തിൽ 1 ഫോറും 4 സിക്സും ഉൾപ്പെടെ 37 റൺസെടുത്ത് പുറത്തായി. 10 പന്തിനിടെ 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ പ്രസിദ്ധ് പഞ്ചാബിനെ കൂട്ടത്തകര്‍ച്ചയിലാക്കിയെങ്കിലും. 22 കാരൻ കൂപ്പർ കോണോളിയുടെ അര്‍ധസെഞ്ചുറി പ്രകടനം പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചു.









English (US) ·