Published: July 04, 2026 03:12 AM IST
3 minute Read
ലോകകപ്പ് ഫുട്ബോളിൽ ചരിത്രം രചിക്കുന്നത് തുടർന്ന് മുഹമ്മദ് സലായും സംഘവും. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഈജിപ്ത് ചരിത്രത്തിലാദ്യമായി പ്രീക്വാർട്ടറിൽ കടന്നത്. നാലാം ലോകകപ്പ് കളിക്കുന്ന ഈജിപ്ത് 2026 എഡിഷനിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ആദ്യ ലോകകപ്പ് വിജയം നേടിയത്. തൊട്ടുപിന്നാലെ നോക്കൗട്ടിൽ കടന്നും, ഇപ്പോൾ പ്രീക്വാർട്ടറിലേക്കു മാർച്ച് ചെയ്തും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഈജിപ്ത് തോറ്റിരുന്നു. ഖത്തർ ലോകകപ്പിനു യോഗ്യത നേടാൻ പോലും ടീമിനു സാധിച്ചിരുന്നില്ല.
അതേസമയം ഓസ്ട്രേലിയയുടെ തോൽവിയോടെ ലോകകപ്പിൽ ഏഷ്യയുടെ അവസാന പ്രതീക്ഷയും കെട്ടടങ്ങി. എഎഫ്സിയുടെ ഭാഗമായ ടീമുകളിൽ ജപ്പാനും ഓസ്ട്രേലിയയും മാത്രമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. നോക്കൗട്ടിൽ ബ്രസീലിനോടു തോറ്റ് ജപ്പാൻ പുറത്തായിരുന്നു. ഏഷ്യയിൽനിന്നുള്ള ദക്ഷിണകൊറിയ, ഖത്തർ, ഇറാൻ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, ഉസ്ബക്കിസ്ഥാൻ ടീമുകൾക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടാൻ സാധിച്ചിരുന്നില്ല. ഡാലസിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ഓസ്ട്രേലിയയും ഈജിപ്തും സമനില പാലിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് ഈജിപ്ത് വിജയിച്ചത്. ഈജിപ്തിനായി കിക്കെടുത്ത മഹമൂദ് സാബർ, റാമി റബിയ, മുഹമ്മദ് സലാ, ഹുസാം അബ്ദെൽമഗുദ് എന്നിവർ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയൻ താരങ്ങളായ ഹാരി സൗട്ടറിന്റെയും ലുകാസ് ഹെറിങ്ടനിന്റെയും ഷോട്ടുകൾ പുറത്തേക്കു പോയതാണ് സോക്കറൂസിനു തിരിച്ചടിയായത്. ജാക്സൻ ഇർവിൻ, അവെർ മബിൽ എന്നിവർ പന്തു വലയിലെത്തിച്ചു. നോക്കൗട്ടിൽ അർജന്റീനയോ, കബോ വെർദയോ ആയിരിക്കും ഈജിപ്തിന്റെ എതിരാളികൾ.
What you should work next
13–ാം മിനിറ്റിൽ ഈജിപ്ത് മുന്നിൽ
അഞ്ചാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം ക്രിസ്റ്റ്യൻ വോൽപാറ്റോയുടെ ഗോൾ ശ്രമത്തോടെയാണു മത്സരം ചൂടുപിടിക്കുന്നത്. ഈജിപ്തും വൈകാതെ ആക്രമണങ്ങൾ തുടങ്ങി. 13–ാം മിനിറ്റിൽ ഈജിപ്ത് ലീഡെടുത്തു. കരിം ഹാഫെസിന്റെ അസിസ്റ്റിൽ ഇമാം അഷൂറിന്റെ ഗോൾ. സെറ്റ് പീസിന്റെ തുടർച്ചയായി പന്തു ലഭിച്ച കരിം ഹാഫെസ്, ബോക്സിനു വെളിയിൽനിന്നു ഗോൾ ഏരിയയിലേക്കു പന്ത് ഉയർത്തി നൽകുകയായിരുന്നു. തകർപ്പനൊരു ഹെഡറിലൂടെ ഇമാം അഷൂർ ഓസ്ട്രേലിയൻ ഗോളിയെ മറികടന്നു പന്തു വലയിലെത്തിച്ചു. ഈജിപ്ത് മുന്നിലെത്തിയതോടെ ഗോൾ മടക്കാനുള്ള ശ്രമങ്ങൾ ഓസ്ട്രേലിയ ആരംഭിച്ചു. 15–ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിന് ഇടതു വശത്തുനിന്ന് സോക്കറൂസ് താരം എയ്ഡൻ ഒനെയ്ൽ എടുത്ത ഷോട്ട് പുറത്തേക്കാണു പോയത്. 16–ാം മിനിറ്റിൽ ഈജിപ്ഷ്യൻ താരം ഒമർ മർമൗഷിന്റെ ഷോട്ട് ഹാരി സൗട്ടർ പ്രതിരോധിച്ചു. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ 35–ാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം അസിസ് ബെഹിച്ച് എടുത്ത ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. പെനാൽറ്റി ഏരിയയ്ക്കകത്തുനിന്ന് ബെഹിച്ചിന്റെ ഗോൾ ശ്രമം ഈജിപ്ത് ഗോൾ കീപ്പർ മുസ്തഫ ഷൗബിറിനെ മറികടക്കാൻ സാധിച്ചില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് ഓസ്ട്രേലിയൻ താരം നെസ്റ്റോറി ഇറാകുന്‍ഡയുടെ ഹെഡറും ഈജിപ്ഷ്യൻ ഗോൾ കീപ്പർ പ്രതിരോധിച്ചു. ആദ്യ പകുതിയിൽ 45 ശതമാനം പന്തടക്കവുമായി കളിച്ച ഓസീസ് ആറ് ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. പക്ഷേ ഓൺ ടാർഗറ്റായത് ഒരു ഷോട്ട് മാത്രം. ഹാഫ് ടൈം വിസിൽ മുഴങ്ങിയതോടെ ആദ്യ പകുതിയിൽ ഈജിപ്ത് പിന്നിൽ.
രണ്ടാം പകുതിയിൽ മറുപടി
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഓസ്ട്രേലിയയെ വിറപ്പിച്ചുകൊണ്ടാണ് ഈജിപ്ത് തുടങ്ങിയത്. 46–ാം മിനിറ്റിൽ ഗോളടിക്കാൻ ലഭിച്ച സുവർണാവസരം ചെറിയ വ്യത്യാസത്തിനാണ് ഒമർ മര്‍മൗഷിനു നഷ്ടമായത്. 55–ാം മിനിറ്റിൽ ഓസ്ട്രേലിയ മത്സരത്തിലെ സമനില പിടിച്ചു. ഓസ്ട്രേലിയയുടെ സെറ്റ് പീസിൽനിന്ന് പന്ത് പ്രതിരോധിക്കാനുള്ള ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹനിയുടെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരം ഒനെയ്‍ലിന്റെ ഫ്രീകിക്കിൽ ഉയർന്നുചാടിയ ഹനിയുടെ ഹെഡർ ഗതിമാറി വലയിലെത്തി. ഓസ്ട്രേലിയ 1, ഈജിപ്ത് 1. ഡാലസിൽ രണ്ടാം പകുതിയിൽ ഈജിപ്തിനേക്കാൾ കൂടുതൽ ആക്രമണ സ്വഭാവം കാണിച്ചത് ഓസ്ട്രേലിയയായിരുന്നു. പക്ഷേ രണ്ടാം ഗോൾ അകന്നുനിന്നു. 73–ാം മിനിറ്റിൽ ഈജിപ്ത് താരം ഇമാം അഷൗർ ബോക്സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് പുറത്തേക്കു പോയി. മത്സരം 80 മിനിറ്റു പിന്നിട്ടതോടെ രണ്ടാം ഗോൾ നേടാൻ ഈജിപ്തും ഓസ്ട്രേലിയയും പരമാവധി പൊരുതി നോക്കി. 88–ാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം അഡിൻ ഹ്രുസ്റ്റിക്കിന്റെ കോർണർ കിക്കിൽ ഗോൾ നേടാനുള്ള കയ് ട്രെവിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. അഞ്ചു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിൽ മുഹമ്മദ് സലായുടെ കോർണറില്‍നിന്ന് ഗോൾ നേടാനുള്ള ഈജിപ്തിന്റെ ശ്രമം ഓസ്ട്രേലിയ പ്രതിരോധിച്ചു, എന്നാൽ വീണ്ടും പന്തു പിടിച്ചെടുത്ത റാമി റബിയ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ പാട്രിക് ബീച്ച് പ്രതിരോധിച്ചു. തുടർന്ന് മുഹമ്മദ് സലായും മറാവൻ അറ്റിയയും ഹയ്സം ഹസനും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഓസീസ് പിടിച്ചുനിന്നു. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്കു നീണ്ടു.
സമനില തെറ്റാതെ എക്സ്ട്രാ ടൈം
ലോകകപ്പിൽ മൂന്നാം തവണ മാത്രം നോക്കൗട്ട് കളിക്കുന്ന ഓസ്ട്രേലിയ, ആദ്യമായാണ് ഒരു മത്സരം എക്സ്ട്രാ ടൈമിലേക്ക് എത്തിക്കുന്നത്. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയ മിഡ്ഫീൽഡിൽ രണ്ടു മാറ്റങ്ങൾ വരുത്തി. കോണർ മെറ്റ്കാഫിനെയും എയ്ഡൻ ഒനെയ്‍ലിനെയും പിന്‍വലിച്ച് അവെർ മബിലും പോൾ ഒകോൻ എങ്സ്റ്റ്‍ലറും കളിക്കാനിറങ്ങി. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ ഓസ്ട്രേലിയൻ പെനാൽറ്റി ഏരിയയുടെ വലതു ഭാഗത്തുനിന്നും മുഹമ്മദ് സലാ എടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്കുപോയി. 108–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് മറാവൻ അറ്റിയ എടുത്ത ലോ ഷോട്ട് ഓസ്ട്രേലിയൻ ഗോള്‍ കീപ്പര്‍ കൈപ്പിടിയിലാക്കി. 112–ാം മിനിറ്റിൽ ഇമാം അഷൗറിന്റെ ഗോൾ ശ്രമം ഓസ്ട്രേലിയന്‍ പ്രതിരോധ താരത്തിൽ തട്ടി പുറത്തേക്കുപോയി. പിന്നാലെ ലഭിച്ച കോർണറിൽ മുഹമ്മദ് സലാ കിക്കെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഈജിപ്ത് താരങ്ങൾക്കു കഴിഞ്ഞില്ല. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി പരമാവധി പൊരുതുന്ന ഈജിപ്തിനെയാണ് ഗ്രൗണ്ടിൽ കണ്ടത്. 117–ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹനിയുടെ ഫൗളിൽ ഓസ്ട്രേലിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. എന്നാൽ അവെർ മബിലിന്റെ കിക്ക് ഈജിപ്ത് പ്രതിരോധിച്ചു. എക്സ്ട്രാ ടൈമിൽ പെനാൽറ്റി ഷൂട്ടൗട്ട് മുന്നിൽ കണ്ട് ഗോളി പാട്രിക് ബീച്ചിനെ പിൻവലിച്ച ഓസ്ട്രേലിയ മാത്യു റയാനെ പകരക്കാരനാക്കി. 120–ാം മിനിറ്റിൽ ഈജിപ്ത് താരം യാസർ ഇബ്രാഹിമിന്റെ ഫൗളിൽ വീണ്ടും ഓസ്ട്രേലിയയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. എന്നാൽ ഈ അവസരവും ഉപയോഗിക്കാൻ സോക്കറൂസിന് സാധിച്ചില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു.
English Summary:





English (US) ·