Published: February 09, 2026 11:44 PM IST Updated: February 10, 2026 10:46 AM IST
1 minute Read
അഹമ്മദാബാദ്∙ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമലയ്ക്കു മുന്നിൽ കാഴ്ചക്കാരായി നോക്കിനിൽക്കാനായിരുന്നു കാനഡയുടെ വിധി. ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ ആധിപത്യവുമായി എയ്ഡൻ മാർക്രവും സംഘവും കളംനിറഞ്ഞ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ, കാനഡയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 57 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 213 റൺസ് നേടിയപ്പോൾ കാനഡയുടെ പോരാട്ടം 156ൽ അവസാനിച്ചു. സ്കോർ: 20 ഓവറിൽ 4ന് 213. കാനഡ 20 ഓവറിൽ 8ന് 156.
214 റൺസ് പിന്തുടർന്ന കാനഡയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. തന്റെ ആദ്യ രണ്ട് ഓവറിൽ 3 വിക്കറ്റ് വീഴ്ത്തിയ ലുങ്ഗി എൻഗിഡി, 3ന് 26 എന്ന സ്കോറിലേക്ക് കാനഡയെ തള്ളിയിട്ടു. പവർപ്ലേ അവസാനിക്കും മുൻപേ ഒരു വിക്കറ്റ് കൂടി നഷ്ടമായ കാനഡ ഒരു ഘട്ടത്തിൽ 4ന് 45 എന്ന നിലയിലായിരുന്നു. 100 കടക്കിലെന്നു തോന്നിച്ച കാനഡയെ, അഞ്ചാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്ത നവ്നീത് ദലിവാൽ (64)– ഹർഷ് താക്കർ (33) സഖ്യമാണ് രക്ഷിച്ചത്. എന്നാൽ അവസാന ഓവറുകളിൽ പിടിമുറുക്കിയ ദക്ഷിണാഫ്രിക്കൻ ബോളർമാർ കാനഡയെ 156 റൺസിൽ ഒതുക്കി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം വിക്കറ്റിൽ 41 പന്തിൽ 70 റൺസ് കൂട്ടിച്ചേർത്ത മാർക്രം (32 പന്തിൽ 59)– ക്വിന്റൻ ഡികോക് (25) സഖ്യം മിന്നുംതുടക്കമാണ് നൽകിയത്. പവർപ്ലേയിൽ 66 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ഡികോക്കിനെ ദിൽപ്രീത് ബാജ്‌വ പുറത്താക്കിയെങ്കിലും പിന്നാലെയെത്തിയ റയാൻ റിക്കൽറ്റൻ (21 പന്തിൽ 33) ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്കൻ സ്കോർ കുതിച്ചു.
രണ്ട് ഓവർ വ്യത്യാസത്തിൽ മാർക്രത്തെയും റിക്കൽറ്റനെയും ഡിയേവാൾഡ് ബ്രെവിസിനെയും (6) പുറത്താക്കിയ കാനഡ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡേവിഡ് മില്ലർ (23 പന്തിൽ 39 നോട്ടൗട്ട്), ട്രിസ്റ്റൻ സ്റ്റബ്സ് (19 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ ഡെത്ത് ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡ് വീണ്ടും ടോപ് ഗിയറിലായി. 37 പന്തിൽ 75 റൺസ് നേടിയ ഇരുവരും ചേർന്ന് ദക്ഷിണാഫ്രിക്കൻ ടോട്ടൽ 213ൽ എത്തിച്ചു.
∙ ധോണിക്കൊപ്പം ഡികോക്
ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ എം.എസ്.ധോണിക്കൊപ്പം ഒന്നാമതെത്തി ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡികോക്. 32 പുറത്താക്കലുകളാണ് ഇരുവരുടെയും പേരിലുള്ളത്.
English Summary:







English (US) ·