Published: April 23, 2026 05:36 PM IST Updated: April 23, 2026 05:53 PM IST
1 minute Read
മുംബൈ ∙ ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎലിൽ ഇത്തവണ തിരിച്ചടികളുടെ സീസണാണ്. സൂപ്പർതാരം എം.എസ്.ധോണി പരുക്കിനെ തുടർന്ന് ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പേസർ നഥാൻ എല്ലിസ് ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപു തന്നെ പുറത്തായപ്പോൾ, ഇടംകയ്യൻ പേസർ ഖലീൽ അഹ്മദ് ടൂർണമെന്റ് പുരോഗമിക്കുന്നതിനിടെയാണ് പരുക്കേറ്റ് പുറത്തായത്. ഇൻഫോം താരമായിരുന്ന ബാറ്റർ ആയുഷ് മാത്രെയാണ് ഏറ്റവുമൊടുവിൽ പരുക്കേറ്റ് ടീമിൽനിന്നു പുറത്തായത്. ഈ സീസണിൽ 6 മത്സരങ്ങളിൽനിന്ന് 201 റൺസ് നേടിയ ആയുഷാണ് നിലവിൽ ചെന്നൈയുടെ ടോപ് സ്കോറർ. ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. സ്കാനിങ്ങിൽ പരുക്ക് ഗുരുതരമാണെന്നു വ്യക്തമായതോടെയാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.
ഇപ്പോഴിതാ, താരത്തിനു പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. മുൻ മുംബൈ ഇന്ത്യൻസ് താരം ആകാശ് മധ്‌വാളിനെയാണ് മാത്രെയ്ക്ക് പകരം ടീമിലെത്തിച്ചിരിക്കുന്നത്. വലംകൈയ്യൻ ഫാസ്റ്റ് ബോളറായ മധ്‌വാൾ നേരത്തെ മുംബൈ ഇന്ത്യൻസിനെയും (2023, 2024), രാജസ്ഥാൻ റോയൽസിനെയും (2025) പ്രതിനിധീകരിച്ചിട്ടുണ്ട്. 17 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള മധ്‍വാൾ, ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ എലിമിനേറ്ററിൽ തന്റെ കന്നി ഐപിഎൽ സീസണിൽ 5/5 എന്ന മികച്ച പ്രകടനവും നടത്തിയിരുന്നു.
മാത്രെയ്ക്കു പകരക്കാരനായിട്ടാണ് എത്തുന്നതെങ്കിലും ബോളിങ് ഓപഷനാട്ടാകും താരത്തെ ഉൾപ്പെടുത്തുക. മാത്രേയ്ക്കു പകരം ഉർവിൽ പട്ടേലോ കാർത്തിക് ശർമയോ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും. എം.എസ്.ധോണി തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്. ഇന്നു മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുൈബ ഇന്ത്യൻസിന്റെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആറു മത്സരങ്ങളിൽനിന്നു രണ്ടു ജയവും നാലു തോൽവിയുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ ചെന്നൈ. ഇനിയുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിൽ മാത്രമേ ടീമിന് പ്ലേഓഫിലേക്കു മുന്നേറാൻ സാധിക്കൂ.
English Summary:







English (US) ·