Published: May 26, 2026 06:07 PM IST Updated: May 26, 2026 07:31 PM IST
1 minute Read
ബെംഗളൂരു∙ വിരാട് കോലിയും ട്രാവിസ് ഹെഡും തമ്മിലുള്ള മൈതാനത്തെ തർക്കം ഓരോ ദിവസം കഴിയുന്തോറും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. വിഷയത്തിന് ഇപ്പോൾ ഒരു ‘അമേരിക്കൻ’ ബന്ധം കൂടി കൈവന്നിരിക്കുകയാണ്. ട്രാവിസ് ഹെഡുമായി പേരിലുള്ള സാമ്യത്തെ തുടര്‍ന്ന് പൊല്ലാപ്പ് പിടിച്ചിരിക്കുന്നത് അമേരിക്കൻ റാപ്പറായ ട്രാവിസ് സ്കോട്ടാണ്. തെറ്റിയത് കോലിയും ട്രാവിസ് ഹെഡുമാണെങ്കിലും പൊങ്കാലയത്രയും സ്കോട്ടിന്‍റെ പേജിലാണ്. ട്രാവിസ് എന്ന പേരുകണ്ടതും കോലിയുടെ ആരാധകര്‍ ഇരച്ചെത്തിയതാണ് സ്കോട്ടിനെ വലച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സ്കോട്ട് പങ്കുവച്ച പോസ്റ്റുകൾക്ക് താഴെയാണ് വിദ്വേഷ കമന്‍റുകളും അസഭ്യങ്ങളും ചിലര്‍ എഴുതി നിറച്ചത്.
അന്തമായ ആരാധനയുടെ മോശം വശമാണിതെന്നും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. താരങ്ങള്‍ തന്നെ ഇതിനെതിരെ രംഗത്ത് വരണമെന്നും കളിക്കളത്തിലെ പിണക്കങ്ങളും അസ്വാരസ്യങ്ങളും പുറത്തേക്ക് നീളുന്നത് ശരിയല്ലെന്നും ആളുകള്‍ പറയുന്നു. ആഗോള സംഗീത ലോകത്ത് തന്റെതായ മുദ്ര പതിപ്പിച്ച പ്രശസ്തനായ ഒരു അമേരിക്കൻ റാപ്പറും, ഗായകനും, റെക്കോർഡ് പ്രൊഡ്യൂസറുമാണ് ട്രാവിസ് സ്കോട്ട്.
നേരത്തെ, ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസ്സിക്കയും തനിക്കെതിരെ സൈബറാക്രമണം നടക്കുന്നെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. തന്റെ സമൂഹമാധ്യമ പോസ്റ്റുകൾ താഴെ അധിക്ഷേപ കമന്റുകൾ നിറയുകയാണെന്നും തന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസ്റ്റുകൾക്കു താഴെയും ആക്രമണമുണ്ടെന്ന് ജെസ്സിക്ക പറഞ്ഞു. ‘‘2023 ലോകകപ്പിന് ശേഷം ഉണ്ടായ അധിക്ഷേപത്തിന്റെ ആവർത്തനമായി ഇതിനെ തോന്നുന്നു. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ വ്യാപക ആക്രമണമാണ്... ഞങ്ങൾ സുരക്ഷിതരാണ്, എന്നാൽ അവർ എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയാണ്.’’– ഓസ്‌ട്രേലിയൻ മാധ്യമമായ ‘ദി അഡ്വർടൈസറിനോട്’ ജെസ്സിക്ക പറഞ്ഞു.
2023ലെ ഇന്ത്യ– ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിൽ ഹെഡ് ക്യാച്ചെടുത്ത് രോഹിത് ശർമ പുറത്തായപ്പോഴും സമാനരീതിയിലുള്ള സൈബറാക്രമണമുണ്ടായിരുന്നു. ഇതു സൂചിപ്പിച്ചാണ് ജെസ്സിക്കയുടെ പ്രതികരണം. ‘‘നിലവിൽ എല്ലാ കായിക വിനോദങ്ങളിലും മാനസികാരോഗ്യം, കാഴ്ചപ്പാട്, നമ്മൾ പരസ്പരം സംസാരിക്കുന്ന രീതി എന്നിവയെക്കുറിച്ച് ഒരു ചർച്ച ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അഭിനിവേശം എപ്പോഴും കായികരംഗത്തിന്റെ ഭാഗമായിരിക്കും, എന്നാൽ കളിക്ക് പിന്നിൽ യഥാർഥ മനുഷ്യരും കുടുംബങ്ങളുമുണ്ടെന്ന് ഓർക്കുന്നതും അതുപോലെ പ്രധാനമാണ്. ഇതു പരസ്പരം കൂടുതൽ ദയയും പിന്തുണയും നൽകാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’– ജെസ്സിക്ക കൂട്ടിച്ചേർത്തു
മേയ് 22നു നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. . മത്സരത്തിൽ 55 റൺസിനാണ് ആർസിബിയെ സൺറൈസേഴ്സ് തോൽപ്പിച്ചത്. ടീമിന്റെ മോശം പ്രകടനത്തിൽ കോലി അതൃപ്തനായിരുന്നു. മത്സരത്തിന് ശേഷമുള്ള പതിവ് ഹസ്തദാന ചടങ്ങിനിടെ, ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിനെ കണ്ടില്ലെന്ന് നടിച്ച് കോലി കടന്നുപോകുകയായിരുന്നു. ഇതാണ് വിവാദമായത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/travisscott/, X/@Extreo_ എന്നീ അക്കൗണ്ടുകളിൽനിന്ന് എടുത്തതാണ്.
English Summary:







English (US) ·