Published: March 10, 2026 02:58 PM IST Updated: March 10, 2026 05:33 PM IST
1 minute Read
തിരുവനന്തപുരം∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം കഴിഞ്ഞതിനു പിന്നാലെ, സഞ്ജു സാംസൺ ഗ്രൗണ്ടിൽ മുട്ടുകുത്തി കൈകളുയർത്തി പ്രാർഥിക്കുന്ന ചിത്രം പങ്കുവച്ച് അമ്മ ലിജി വാട്സാപ് സ്റ്റാറ്റസിൽ കുറിച്ചു; ‘പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി ഭവിച്ചു, ദൈവത്തിനു സ്തുതി’. ബൈബിളിലെ ഈ സങ്കീർത്തന വാക്യം മകന്റെ ജീവിതവുമായി എത്രത്തോളം ചേർന്നു നിൽക്കുന്നുവെന്ന് മറ്റാരെക്കാളും നന്നായി അറിയാം ഈ അമ്മയ്ക്ക്. ഇന്നലെ രാവിലെ അമ്മയുടെ ഫോണിലേക്കു സഞ്ജുവിന്റെ സന്ദേശമെത്തി; ‘നന്ദി അമ്മ...ഈ ജീവിതം തന്നതിന്’.
ലോകകപ്പിനു തൊട്ടു മുൻപ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ 5 മത്സരങ്ങളിലും തിളങ്ങാനാവാതെ പോയ സഞ്ജു ആകെ നിരാശനായിരുന്നു. ഇന്ത്യൻ ടീമിലെ സാധ്യതകൾ മങ്ങിയെന്നു ചിന്തിച്ച നിമിഷങ്ങളിലും അമ്മ മകനോടു പറഞ്ഞത് ഒന്നും അവസാനിച്ചിട്ടില്ലെന്നും നീ തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നുമായിരുന്നു. ആ ‘അമ്മവാക്കിന്റെ’ കരുത്തിൽ സഞ്ജു തീവ്രപരിശീലനത്തിൽ മുഴുകിയപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ പോലും വകവയ്ക്കാതെ കേരളത്തിലും തമിഴ്നാട്ടിലുമുള്ള ദേവാലയങ്ങളിലൂടെ മനമുരുകിയ പ്രാർഥനകളുമായി തീർഥാടനത്തിലായിരുന്നു ലിജി.
തന്നെപ്പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാർഥനയാണ് സഞ്ജുവിന്റെ ഈ ഗംഭീര മടങ്ങിവരവിന് കരുത്തായതെന്നു ലിജി ഉറച്ചു വിശ്വസിക്കുന്നു. വെസ്റ്റിൻഡീസിനും ഇംഗ്ലണ്ടിനുമെതിരായ മകന്റെ ഉജ്വല പ്രകടനങ്ങൾ ആശുപത്രിക്കിടക്കയിലാണ് ലിജി കണ്ടത്. ഫൈനലിനു മുൻപാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നേടി വീട്ടിലെത്തിയത്.
സഞ്ജു യഥാർഥ മികവ് ലോകത്തിനു മുന്നിൽ തെളിയിച്ചു കഴിഞ്ഞെന്നും ഇതിൽ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ലെന്നും പിതാവ് സാംസൺ വിശ്വനാഥ് പറയുന്നു. രണ്ട് ആൺ മക്കളെയും ക്രിക്കറ്റ് താരങ്ങളായി വളർത്തിയെടുക്കാൻ ഡൽഹി പൊലീസിലെ ജോലി ഉപേക്ഷിച്ച ആളാണ് ഫുട്ബോൾ താരമായ സാംസൺ. ‘11 വയസ്സുള്ളപ്പോൾ സഞ്ജു ഡൽഹി ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിൽ നടന്ന സിലക്‌ഷൻ ട്രയൽസിൽ പങ്കെടുത്ത് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും തഴയപ്പെട്ടു. സങ്കടപ്പെട്ടു കരഞ്ഞ അവനോട് ഞാൻ പറഞ്ഞതു നിരാശപ്പടേണ്ടെന്നും നിനക്ക് കളിക്കാൻ ശ്രീനഗർ മുതൽ കന്യാകുമാരി വരെയുള്ള ഗ്രൗണ്ടുകളിൽ ഞാൻ കൊണ്ടുപോകുമെന്നുമായിരുന്നു. അതോടെയാണ് കുടുംബവുമായി നാട്ടിലേക്ക് മടങ്ങിയത്– സാംസൺ പറയുന്നു.
ഒപ്പം കളിച്ചുവളർന്ന അനുജന്റെ സ്വപ്നതുല്യമായ നേട്ടങ്ങൾ ഇനിയും തുടരുമെന്ന ആത്മവിശ്വാസമാണ് ക്രിക്കറ്റ് താരമായ സഹോദരൻ സലി സാംസണും പങ്കുവയ്ക്കുന്നത്. സഞ്ജുവിന്റെ മികവു പൂർണമായും പ്രകടിപ്പിക്കുന്ന കളി ഇനിയും വന്നിട്ടില്ലെന്നും ഇനിയൊരു 6 വർഷം ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജുവിന്റെ കാലമാകുമെന്നാണ് പ്രതീക്ഷയെന്നും പരിശീലകൻ ബിജു ജോർജ് പറഞ്ഞു.
English Summary:
Sanju Samson's triumphant instrumentality to cricket is simply a testament to his mother's unwavering religion and prayers. His almighty show successful the T20 World Cup has brought him backmost into the spotlight, fulfilling dreams helium shared with his family.







English (US) ·