Published: July 13, 2026 06:12 PM IST Updated: July 13, 2026 06:28 PM IST
1 minute Read
ലോഡ്സ് ∙ ക്രിക്കറ്റിന്റെ മക്കയിൽ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ലോഡ്സ് വേദിയായ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്താണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിൽ, അവസാന ദിനം 327 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 186 റണ്‍സിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചറിയുമായി നാലാം ദിനം ബാറ്റിങ് ആരംഭിച്ച ആമി ജോൺസിന് രണ്ടു റൺസ് കൂടിയേ നേടാനായുള്ളു. 54 റൺസെടുത്ത ആമിയെ സ്നേഹ് റാണയുടെ പന്തിൽ ഷെഫാലി വർമ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ഇസ്സി വോങ് (1), ലോറൻ ബെൽ (0) എന്നിവരെ ദീപ്തി ശർമ ബോൾഡാക്കി. പൊരുതി നിന്ന സോഫി എക്ലെസ്റ്റണിന്റെ (50 റൺസ്) വിക്കറ്റ് സ്നേഹ് റാണ പിഴുതതോടെ ലോഡ്സ് മൈതാനത്ത് ഇന്ത്യൻ വനിതകൾ പുതുചരിത്രം രചിച്ചു. ലോറൻ ഫിലർ (1) പുറത്താകാതെ നിന്നു.
What you should work next
പുരുഷന്മാരുടെ ആദ്യ ടെസ്റ്റ് മത്സരം നടന്ന് 142 വർഷങ്ങൾക്ക് ശേഷമാണ് ലോർഡ്‌സ് ആദ്യ വനിതാ ടെസ്റ്റിന് വേദിയായത്. പുരുഷന്മാരുടെ 150 ടെസ്റ്റ് മത്സരങ്ങൾക്ക് ലോർഡ്‌സ് വേദിയായിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ 37 റൺസ് വഴങ്ങി ഇംഗ്ലണ്ടിന്റെ 5 വിക്കറ്റ് സ്വന്തമാക്കിയ ക്രാന്തി ഗൗഡ് ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ടെസ്റ്റ് ഓണേഴ്‌സ് ബോർഡിൽ പേര് കുറിക്കപ്പെടുന്ന ആദ്യ വനിതയെന്ന അപൂർവ നേട്ടം സ്വന്തമാക്കി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ 158 പന്തുകളിൽ നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെ 113 റൺസെടുത്ത ഇന്ത്യയുടെ യാത്സിക ഭാട്യ, ലോർഡ്‌സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതയെന്ന അപൂർവ നേട്ടത്തോടെ ഓണേഴ്‌സ് ബോർഡിൽ പേര് ചേർക്കപ്പെട്ടു.
നേരത്തെ, ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ നേടിയ 285 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 170 റൺസിന് ഓൾഔട്ടായി. 115 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 341 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 456 വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലായിരുന്നു. നാലാം ദിനം 56 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന് ശേഷിച്ച വിക്കറ്റുകൾ കൂടി നഷ്ടമാകുകയായിരുന്നു.
English Summary:





English (US) ·