അറ്റ്‌ലാന്റ∙ 2026 ഫിഫ ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ അസ്വാരസ്യങ്ങൾ പുകയുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമും മുഖ്യപരിശീലകൻ തോമസ് ടുഹേലും തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
What you should work next
ക്വാർട്ടർ ഫൈനലിൽ നോർവേയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയതിന് പിന്നാലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള ടുഹേലിന്റെ പരാമർശമാണ് അഭ്യൂഹങ്ങൾക്ക് വഴിതുറന്നത്. മത്സരത്തിൽ ഭാഗ്യം കൊണ്ടാണ് ഇംഗ്ലണ്ട് ജയിച്ചതെന്നും ടീമിന്റെ പ്രകടനത്തിൽ താൻ സന്തുഷ്ടനല്ല എന്നും ടുഹേൽ പറഞ്ഞു. ‘ഇംഗ്ലണ്ടിന്റെ പ്രകടനം തൃപ്തികരമല്ലായിരുന്നു. പോരാട്ടവീര്യം നിറഞ്ഞുനിന്ന മത്സരമാണെങ്കിലും കളി മന്ദഗതിയിലായിരുന്നു. കൂടാതെ ഒട്ടേറെ സാങ്കേതിക പിശകുകളും ഉണ്ടായിരുന്നു. മത്സരത്തിന് വേണ്ടത്ര വേഗത ഉണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് ഞങ്ങൾ ജയിച്ചത്.’’ – ടുഹേലിന്റെ വാക്കുകൾ.
നോർവേയ്ക്കെതിരെ രണ്ടു ഗോളുകൾ നേടി ഇംഗ്ലണ്ടിനെ സെമിഫൈനലിലേക്ക് നയിച്ച ജൂഡ് ബെല്ലിങ്ങാം ഇതിനു മറുപടി നൽകിയത് ഇങ്ങനെ: ‘‘ഞാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്? എർലിങ് ഹാളണ്ടിനെപ്പോലുള്ള കളിക്കാർക്കെതിരെ അത്തരമൊരു അന്തരീക്ഷത്തിൽ കളിക്കുന്നത് എത്രത്തോളം ദുഷ്കരമാണെന്ന് പരിശീലകന് അറിയില്ല. നേരിടാൻ എളുപ്പമുള്ള ടീമല്ല അവർ.’’
ഇതോടെയാണ് ബെല്ലിങ്ങാമും തോമസ് ടുഹേലും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന് വിലയിരുത്തലുണ്ടായത്. അഭ്യൂഹങ്ങൾ ശക്തമായതോടെ തോമസ് ടുഹേൽ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ബെല്ലിങ്ങാമുമായി യാതൊരു പ്രശ്നവുമില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണ് എന്നും ടുഹേൽ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘‘ആ കളിക്കാരന്റെ പ്രകടനം ലോകോത്തര നിലവാരത്തിലുള്ളതാണ് എന്നാണ് എന്റെ വിലയിരുത്തൽ. എന്നാൽ അഭിമുഖം എടുത്തയാൾ ഞാൻ പറഞ്ഞ പ്രശംസകളെല്ലാം നീക്കം ചെയ്ത് ജൂഡിനെ വിമർശിച്ചതു മാത്രം വാർത്തയാക്കി. 120 മിനിറ്റ് പിച്ചിൽ സ്വയം സമർപ്പിച്ച ഒരു കളിക്കാരൻ അത്തരമൊരു സാഹചര്യത്തിൽ വികാരഭരിതനാകുന്നത് സ്വാഭാവികമാണ്.’’– തോമസ് ടുഹേൽ പറഞ്ഞു.
തോമസ് ടുഹേലും ജൂഡ് ബെല്ലിങ്ങാമും തമ്മിൽ തർക്കമുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ഹാരി കെയ്നും വ്യക്തമാക്കി. “ഞങ്ങൾ ഒരു പോരാട്ടത്തിലൂടെയാണ് കടന്നുപോയത്. ഒരു വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് എളുപ്പമാണ്. എന്നാൽ കാര്യങ്ങൾ തികച്ചും വിപരീതമാണ്. കളിക്കാരുടെ ഒത്തൊരുമ കൊണ്ടുമാത്രമല്ല, പരിശീലകൻ, സ്റ്റാഫ് എന്നിവരടക്കമുള്ളവരുടെ ഒത്തൊരുമ കൊണ്ടുകൂടിയാണ് ഞങ്ങൾ ഈ നിലയിൽ എത്തിനിൽക്കുന്നത്. ചില സംഭവങ്ങളൊക്കെ വലിയ കാര്യമാണെന്ന് വെറുതേ തോന്നുന്നതാണ്.’’ – ഹാരി കെയ്നിന്റെ വാക്കുകൾ.
പരിശീലകൻ തോമസ് ടുഹേലിനെയും കെയ്ൻ പ്രശംസിച്ചു: ‘‘ടുഹേൽ പൂർണ ആത്മാർഥതയോടെയാണ് പ്രവർത്തിക്കുന്നത്. ആളുകൾ അതിനെ പ്രശംസിക്കുകയും ചെയ്യുന്നു. മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചല്ല അദ്ദേഹം സംസാരിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും. ലോകത്തിലെ ഏറ്റവും മികച്ച മാനേജർമാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ അത് മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ അദ്ദേഹത്തെ മനസിലാക്കിയിട്ടുണ്ട്. എന്താണ് അദ്ദേഹത്തെ സന്തോഷിപ്പിക്കുതെന്ന് ഞങ്ങൾക്ക് അറിയാം.’’– ഹാരി കെയ്ൻ പറഞ്ഞു.
English Summary:





English (US) ·