ഇംഗ്ലിഷ് ‘ആക്രമണത്തിൽ’ മുങ്ങി പാനമ; പക്ഷേ മുന്നേറാൻ ഹാരി കെയ്‌നും സംഘവും ഇങ്ങനെ പോയാൽ മതിയോ?

3 weeks ago 3

നിഹാൽ മാമ്മൻ മാത്യു

നിഹാൽ മാമ്മൻ മാത്യു

Published: June 28, 2026 01:45 PM IST Updated: June 28, 2026 01:55 PM IST

3 minute Read

പാനമയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ. (Photo by Richard Pelham / GETTY IMAGES NORTH AMERICA / Getty Images via AFP)
പാനമയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ. (Photo by Richard Pelham / GETTY IMAGES NORTH AMERICA / Getty Images via AFP)

പാനമയെ 2-0ന് കെട്ടുകെട്ടിച്ച് ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ ഗ്രൂപ്പ് മത്സരം പൂര്‍ത്തിയാക്കി ഗ്രൂപ്പ് എല്‍ ജേതാക്കളായി. താരതമ്യേന മന്ദഗതിയില്‍ ആരംഭിച്ച കളിയുടെ 62-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗാമിലൂടെയാണ് മുൻ ചാംപ്യന്മാർ ആദ്യ ഗോള്‍ നേടിയത്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് 2026 മത്സരത്തില്‍ ജൂഡ് തന്നെയാണ് 67-ാം മിനിറ്റില്‍ ത്രീ ലയണ്‍സിനു വേണ്ടി ഹാരി കെയ്നിന് രണ്ടാം ഗോള്‍ നേടാന്‍ പന്തെത്തിച്ചു നല്‍കിയത്. ഈ മത്സത്തിനു മുൻപു തന്നെ ടൂര്‍ണമെന്റില്‍നിന്നു പുറത്തായിരുന്ന പാനമയാകട്ടെ ലോകകപ്പില്‍ പോയിന്റുകളോ ഗോളുകളോ നേടിയുമില്ല. എന്നാല്‍, ലോകപ്പില്‍ തങ്ങള്‍ ഇതാ ഗോള്‍ അടിച്ചു എന്ന് തോന്നിപ്പിച്ച പല അവസരങ്ങളും പാനമയ്ക്ക് കിട്ടിയിരുന്നു താനും.

What you should work next

കളിയുടെ അന്തിമ ഫലത്തില്‍ ഇംഗ്ലണ്ട് ഏറെ സംതൃപ്തരായിരിക്കുമെങ്കിലും അവരുടെ കളിയില്‍ ഏറെ പോരായ്മകളുണ്ട്. ഘാനയ്ക്ക് എതിരായ തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ 90 മിനിറ്റ് അലഞ്ഞിട്ടും ഗോള്‍ ഒന്നും നേടാന്‍ കഴിയാതെ പോയ ഇംഗ്ലിഷ് ആക്രമണ നിരയ്ക്ക് പല മാറ്റങ്ങളും വരുത്തിയാണ് കോച്ച് തോമസ് ടുഹേൽ (Thomas Tuchel) പാനമയ്‌ക്കെതിരെ അങ്കത്തിനിറക്കിയത്. അതിന്റെ ഫലമായി ജീഡ് സ്‌പെന്‍സിന് (Djed Spence) പകരം നൈക്കോ ഓറീലി ( Nico O' Reilly) ലെഫ്റ്റ്-ബാക്ക് പൊസിഷനില്‍ തിരിച്ചെത്തിയെങ്കില്‍ പരുക്കേറ്റ റീസ് ജെയിംസിനു പകരം ജറെല്‍ നോണ്‍സാക്ക് ലോകകപ്പില്‍ ആദ്യമായി ബൂട്ടണിയാന്‍ അവസരം നല്‍കി.

പക്ഷേ, തന്റെ പഴയ 4-2-3-1 ഫോര്‍മേഷന്‍ നിലനിര്‍ത്താനും ടുഹേൽ തീരുമാനിച്ചു. ആക്രമിച്ചു കയറുന്ന മിഡ്ഫീല്‍ഡര്‍ എന്ന തന്റെ പതിവു റോളില്‍ നിന്ന് താഴത്തേക്ക് ബെല്ലിങ്ഗാമിനെ ഇറക്കി. പകരം മോര്‍ഗന്‍ റോജേഴ്‌സിനെ മുന്‍പന്തിയിലേക്കും കൊണ്ടുവന്നു. ഈ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള കാരണം ചെറിയ പരുക്കേറ്റിറ്റുണ്ട് എന്നു പറഞ്ഞുകേട്ട ഡെക്ലന്‍ റൈസിന് നോക്കൗട്ട് ഘട്ടത്തിനു മുൻപ് അല്‍പം വിശ്രമിക്കാന്‍ അവസരം നല്‍കുക എന്ന ഉദ്ദേശം ആയിരുന്നിരിക്കാം. എന്നാല്‍, ഇന്നത്തെ പ്രധാന മാറ്റങ്ങള്‍ വന്നത് മുന്‍പന്തിയില്‍ തന്നെ ആയിരുന്നു- മാര്‍ക്കസ് റാഷ്‌ഫെഡും (Marcus Rashford), ബുക്കായോ സാക്കയും ആന്റണി ഗോര്‍ഡനും നോനി മജൂയീകിക്കും (Noni Madueke) പകരം വിങ്ങിലേക്ക് എത്തി. ഗോര്‍ഡന്‍ ആദ്യ രണ്ടു മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. എന്നാല്‍, സാക്ക ഘാനയ്‌ക്കെതിരെയുള്ള മത്സരത്തിലെ മികച്ച കളിക്കാരില്‍ ഒരാളായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇരു മാറ്റങ്ങളും അര്‍ത്ഥവത്താണ്.

പാനമയ്‌ക്കെതിരെയുള്ള മത്സരം ത്രീ ലയണ്‍സിന് എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നായിരുന്നു. എന്നാല്‍ അവര്‍ക്കിന്ന് സ്വത്വബോധവും ഒത്തൊരുമയും കണ്ടെത്താനായില്ലെന്നു തോന്നി. മുന്നേറ്റത്തില്‍ വേണ്ട ചുണ കാണിക്കാതെയാണ് അവരിന്ന് കളിച്ചതെന്നു തോന്നി. പ്രത്യേകിച്ചും ആദ്യ പകുതിയില്‍. ഇംഗ്ലണ്ട് നടത്തിയ പല ആക്രമണങ്ങളും എതിര്‍ ഗോള്‍ മുഖത്തിന് ഭീഷണി ഉയര്‍ത്തിയില്ല. അതിലേറെ പ്രാധാനം എന്താണെന്നു ചോദിച്ചാല്‍ അവര്‍ക്കിന്ന് മിഡ്ഫീല്‍ഡിലും ഉദ്ദേശിച്ചത്ര നിയന്ത്രണം നിലനിര്‍ത്താന്‍ സാധിച്ചില്ല. അത് റൈസിന്റെ അഭാവവും കാരണമായിരിക്കാം. പ്രതിരോധം റൈസിനെ കേന്ദ്രീകരിച്ച് ഉട്ടിയുറപ്പിക്കുക എന്നതാണ് ടുഹേൽ അനുവര്‍ത്തിച്ചു വന്ന ശൈലി. തന്റെ പൊസിഷനില്‍ ബെല്ലിങ്ഗം ഒട്ടും ചേരുന്നില്ലെന്നു തോന്നി. മൈതാനത്ത് റൈസ് അധീനതയില്‍ കിടന്നിരുന്ന പ്രദേശം മുഴുവന്‍ നോക്കി നടത്താന്‍ എലിയറ്റ് ആന്‍ഡേഴ്‌സണ് ഏറെ അധ്വാനിക്കേണ്ടി വരികയും ചെയ്തു. തുടക്കത്തില്‍ എന്തുകൊണ്ട് കോബി മൈനുവിനെ പോലെ ഒരാളെ ടുഹേൽ ഇറക്കിയില്ലെന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ബെല്ലിങ്ഗമിന് തന്റെ സ്ഥിരം പൊസിഷനില്‍ കളിക്കാമായിരുന്നു.

എന്തു വിമര്‍ശനം ഉണ്ടായാലും തനിക്ക് അവസരത്തിനൊത്തുയരാനുള്ള ശേഷിയുണ്ടെന്ന് ബെല്ലിങ്ഗം ഒരിക്കല്‍ കൂടെ തെളിയിച്ചു. ഇംഗ്ലണ്ടിന്റെ കുപ്പായമായാലും, റയല്‍ മഡ്രിഡിന്റെ ജഴ്‌സിയായാലും കളിയുടെ ഗതിമാറ്റാന്‍ തന്നെ ആശ്രയിക്കാമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബെല്ലിങ്ഗം തെളിയിച്ചിട്ടുണ്ട്. അതു തന്നെയാണ് ഇന്നും നടന്നത്. കളിയുടെ 62-ാമത്തെ മിനിറ്റില്‍ സാക എടുത്ത കോര്‍ണര്‍ ബെല്ലിങ്ഗമിന്റെ പാതയില്‍ കൃത്യമായി പതിച്ചു. അദ്ദേഹം അത് അളന്നു തൂക്കി ഗോള്‍ വലയിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തെ പാനമയുടെ ഡിഫന്‍ഡര്‍ തടഞ്ഞു നിറുത്തിയെങ്കിലും, ബെല്ലിങ്ഗം തന്റെ കാല്‍ നീട്ടി പന്ത് തട്ടി ഗോളാക്കി. അതിനു ശേഷം ബെല്ലിങ്ഗം കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്കോടി സ്വതസിദ്ധമായ ആഹ്ലാദപ്രകടനം നടത്തിയപ്പോള്‍ സ്‌റ്റേഡിയത്തിലെ ഇംഗ്ലണ്ട് ആരാധകര്‍ക്കും കളിക്കാര്‍ക്കും ആശ്വാസമായതു പോലെ തോന്നി. ഗോള്‍രഹിത സ്തംഭനാവസ്ഥ അവസാനിപ്പിക്കാന്‍ സാധിച്ചത് കളിയുടെ അവസാനത്തെ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ഇംഗ്ലണ്ട് കളിക്കാരുടെ ചുമലില്‍ നിന്ന് ഭാരമകന്നതു പോലെ തോന്നിപ്പിച്ചു. പിന്നീടുള്ള സമയത്ത് ക്രൊയേഷ്യയെ 4-2 തോല്‍പ്പിച്ച ഇംഗ്ലണ്ട് നടത്തിയ കളിയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ടീമിന്റെ നീക്കങ്ങള്‍.

ഇംഗ്ലണ്ട് പാനമ മത്സരത്തിൽ നിന്നും (Photo by Richard Pelham / GETTY IMAGES NORTH AMERICA / Getty Images via AFP)

ഇംഗ്ലണ്ട് പാനമ മത്സരത്തിൽ നിന്നും (Photo by Richard Pelham / GETTY IMAGES NORTH AMERICA / Getty Images via AFP)

തുടര്‍ന്ന് 67-ാം മിനിറ്റില്‍ ഒരു നീണ്ട പാസ് സ്വീകരിക്കാനായി പാനമയുടെ ബോക്‌സിന്റെ ഇടതുവശത്തേക്ക് വെളിയിലേക്ക് ബെല്ലിങ്ഗം ഓടിക്കയറി. അവിടെ നിന്ന് ഹാരി കെയിന്‍ എവിടെ നില്‍ക്കുന്നു എന്നു നോക്കിയുറപ്പിച്ച് പന്ത് ഉയര്‍ത്തി നല്‍കുക എന്നത് എളുപ്പമായിരുന്നു. കെയിന്‍ അത് ഹെഡ് ചെയ്ത് ഗോളാക്കി. അത് ലോകകപ്പില്‍ അദ്ദേഹത്തിന്റെ 11-ാമത്തെ ഗോളായിരുന്നു. തന്റെ ആ ഗോളിലൂടെ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ചകളിക്കാരന്‍ എന്ന പെരുമ മുന്‍ താരം ഗ്യാരി ലിനക്കറില്‍ നിന്ന് തന്റെ പേരില്‍ എഴുതുച്ചേര്‍ക്കുകയായിരുന്നു കെയിന്‍.

ആശ്വാസകരമായ രണ്ടു ഗോള്‍ വ്യത്യാസം അവസാനം വരെ നിലനിര്‍ത്തിയ ഇംഗ്ലണ്ട് തിരിച്ചൊന്നും വാങ്ങാതെ കളി പൂര്‍ത്തിയാക്കി ഗ്രൂപ്പ് എല്‍ ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം മികച്ച പോരാട്ടം കാഴ്ച്ചവച്ച പാനമയാകട്ടെ ദൗര്‍ഭാഗ്യവശാല്‍ ലോകകപ്പില്‍ ഒരു പോയിന്റോ ഗോളോ നേടാതെ പുറത്തുമായി. ഘാനയ്‌ക്കെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങേണ്ടി വന്ന പാനമ ക്രൊയേഷ്യയ്ക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള കളികളുടെ ഏറിയ ഭാഗത്തും വീറോടെ ചെറുത്തു നിന്നു എന്നും കാണാം. അവരുടെ പ്രധാന കുറവ് ഫിനിഷിങ് നടത്താന്‍ ശേഷിയുള്ള ഒരു കളിക്കാരന്റെ അഭാവമായിരുന്നു. ഈ ലോകകപ്പില്‍ നിന്ന് ലഭിച്ച പാഠം ഉള്‍ക്കൊണ്ട് കരുത്താര്‍ജ്ജിച്ച് അവര്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

മറുഭാഗത്ത് ഇംഗ്ലണ്ട് , ഡിആര്‍ കോംഗോയെ ആണ് നോക്കൗട്ടിൽ നേരിടുക. ആ മത്സരത്തിൽ ശരിക്ക് ജയിച്ചു കയറാന്‍ ടുഹേലിനും സംഘത്തിനും തങ്ങളുടെ തന്ത്രങ്ങള്‍ ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. തങ്ങള്‍ കളിച്ച അവസാനത്തെ രണ്ടു മത്സരങ്ങളും വളരെ അനായാസമായി ജയിച്ചില്ല എന്നതാണ് ഇംഗ്ലണ്ടിന്റെ ഒത്തിണക്കത്തെക്കുറിച്ച് സംശയമുയരാന്‍ കാരണം. ഇപ്പോള്‍ നടന്ന മത്സരത്തില്‍ നിന്ന് എന്തെങ്കിലും ഗുണകരമായ കാര്യം പഠിക്കുന്നുണ്ടെങ്കില്‍ അത് ബെല്ലിങ്ഗാമിനെ തന്റെ സ്വാഭാവിക 10ലേക്ക് വീണ്ടും കൊണ്ടുവരിക എന്നതാണ്. അതിനൊപ്പം ഏതൊക്കെ വിങ്ങര്‍മാരാണ് ആദ്യ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കേണ്ടത് എന്ന് നിശ്ചയിക്കുകയും വേണം. ത്രീ ലയണ്‍സിന്റെ പ്രശ്‌നങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്തുമാത്രം മികച്ച കളിക്കാരുണ്ടെങ്കിലും മാനേജരാണ് അവരില്‍ മിടുക്കരെ വേണ്ട രീതിയില്‍ അടുക്കി നിറുത്തി അവര്‍ തങ്ങളുടെ മികച്ച കളി പുറത്തെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് എന്നാണ്. ജൂലൈ 1ന് അറ്റ്‌ലാന്റയില്‍ വച്ചാണ് ഇംഗ്ലണ്ട്– ഡിആർ കോംഗോ മത്സരം.

English Summary:

England secured their presumption arsenic Group L winners by defeating Panama 2-0 successful their last radical lucifer of the FIFA World Cup 2026. The victory, sealed by goals from Jude Bellingham and Harry Kane, showcased England's violative capabilities, though areas for betterment remain.

Read Entire Article