Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•20 May 2025, 9:27 am
ഐപിഎൽ 2025 സീസണിൽ നിന്ന് ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദ് - ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് ലക്‌നൗ ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം തവണയും പ്ലേ ഓഫ് കാണാതെ പുറത്താക്കുന്നത്. അതേസമയം ലക്‌നൗ താരം നികോളാസ് പൂരന്റെ ഒരു വീഡിയോയും ഇപ്പോൾ വൈറലാവുകയാണ്.
ഹൈലൈറ്റ്:
- പ്ലേ ഓഫ് കാണാതെ ലക്‌നൗ പുറത്ത്
- വിക്കറ്റ് നഷ്ടമായതോടെ ക്ഷുഭിതനായി നിക്കോളാസ് പൂരൻ
- ലക്‌നൗവിന് ഈ സീസണിൽ ഇനി ബാക്കിയുള്ളത് 2 മത്സരങ്ങൾ
നിക്കോളാസ് പൂരൻ (ഫോട്ടോസ്- Samayam Malayalam) 20 പന്തിൽ 59 റൺസ് നേടിയ അഭിഷേക് ശർമയും 28 പന്തിൽ 47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും ആണ് ഹൈദരാബാദിനെ അതിവേഗം ലക്ഷ്യത്തിലേക്ക് എത്താൻ സഹായിച്ചത്. ഇവർക്കൊപ്പം ഇഷാൻ കിഷനും കമിന്ദു മെൻഡിസും കൂടിയതോടെ ലക്‌നൗ മുന്നോട്ടു വെച്ച ലക്ഷ്യം നിസാരമായി ഹൈദരാബാദ് മറികടന്നു.
ഇങ്ങനെ ഇതുവരെ നിക്കോളാസ് പൂരനെ കണ്ടിട്ടില്ല; ആരാധകരും ഞെട്ടി; വൈറലായി ഡ്രസിങ് റൂമിലെ ദൃശ്യങ്ങൾ
എന്നാൽ കഴിഞ്ഞ ദിവസം മത്സരം നടക്കുന്ന സമയത്ത് നാടകീയ രംഗങ്ങൾക്കും കാണികൾ സാക്ഷ്യം വഹിച്ചിരുന്നു. ലക്‌നൗ താരത്തിന്റെ നോട്ട് ബുക്ക് സെലിബ്രേഷൻ എല്ലാം വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്‌തു. ഇപ്പോഴിതാ ലക്‌നൗവിന്റെ വിക്കറ്റ് നഷ്ട്ടമായപ്പോഴുള്ള നിക്കോളാസ് പൂരന്റെ പ്രതികരണവും വൈറലാവുകയാണ്. അമ്പത് റൺസ് തികയുന്നതിന് തൊട്ടുമുമ്പ് റണ്ണൗട്ടായതിനെ തുടർന്നാണ് നിക്കോളാസ് പൊട്ടിത്തെറിച്ചത്. 26 പന്തിൽ നിന്ന് 45 റൺസ് നേടിയ ശേഷം മറ്റൊരു റൺ നേടാൻ ശ്രമിക്കവെയാണ് പൂരൻ റൺ ഔട്ട് ആകുന്നത്. ഇത് താരത്തെ നന്നേ നിരാശപ്പെത്തിയിരുന്നു. താരത്തിന്റെ പുറത്താകലിന് ശേഷം അബ്ദുൾ സമദിന്റെയും വിക്കറ്റ് നഷ്ടമായതോടെ ഡ്രസിങ് റൂമിൽ ക്ഷുഭിതനായ പൂരനെ ആണ് കാണാൻ സാധിച്ചത്.
അവസാന പന്തിൽ അബ്ദുൾ സമദ് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ പൂരൻ ദേഷ്യത്തോടെ തന്റെ ഗ്ലൗസ് എറിഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്. 2025 ലെ ഐപിഎല്ലിൽ ലക്‌നൗവിന് വേണ്ടി പൂരൻ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. 12 മത്സരങ്ങളിൽ നിന്ന് 455 റൺസ് നേടി. ഈ സീസണിൽ ഇതുവരെ ഒരു ലക്‌നൗ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് ആണ് ഇത്.
അതേസമയം, ഋഷഭ് പന്ത് ആറ് പന്തിൽ ഏഴ് റൺസിന് പുറത്തായതും ലക്‌നൗ ടീമിനെയും ആരാധകരെയും നിരാശപെടുത്തുന്നതായിരുന്നു. ലക്‌നൗ 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പന്തിൽ നിന്ന് ഇതായിരുന്നില്ല ടീമും ആരാധകരും പ്രതീക്ഷിച്ചിരുന്നു. ഐപിഎല്ലിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് സ്വന്തമാക്കിയ താരം മറ്റേത് ഐപിഎൽ സീസണെക്കാളും മോശം പ്രകടനം കാഴ്ചവെച്ചതും ഈ സീസണിൽ ആണ്.
12 മത്സരങ്ങളിൽ നിന്ന് 100 സ്ട്രൈക്ക് റേറ്റിൽ 135 റൺസ് നേടിയ പന്ത്, ഒരു ഫിഫ്റ്റി മാത്രം ആണ് ഈ സീസണിൽ സ്വന്തമാക്കിയത്. അതേസമയം തുടർച്ചയായി രണ്ടാം വർഷമാണ് പ്ലേ ഓഫിലേക്ക് എത്താതെ ലക്‌നൗ ഐപിഎല്ലിൽ നിന്ന് പുറത്താകുന്നത്. ഇനി ഈ സീസണിൽ രണ്ട് മത്സരങ്ങൾ ആണ് ലക്‌നൗവിന് ബാക്കിയുള്ളത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·