Published: April 26, 2026 08:16 PM IST Updated: April 27, 2026 12:16 AM IST
1 minute Read
ചെന്നൈ ∙ ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ മിന്നൽ സ്റ്റംപിങ്. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പുറത്താക്കാനായിരുന്നു അസാമാന്യ വേഗത്തിലുള്ള സഞ്ജുവിന്റെ സ്റ്റംപിങ്. ഗുജറാത്ത് ഇന്നിങ്സിന്റെ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ചെന്നൈ സ്പിന്നർ നൂർ അഹമ്മദ് ലെഗ് സൈഡിലേക്ക് എറിഞ്ഞ ഫുൾ ലെങ്ത് പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച ഗില്ലിനു പിഴച്ചു.
ഇടത്തേയ്ക്കു നീങ്ങി പന്ത് കയ്യിലൊതുക്കിയ സഞ്ജു, മിന്നൽവേഗത്തിൽ സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു. ഗിൽ ഔട്ടാണോ എന്നതിൽ കമന്റേറ്റർമാർ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചെങ്കിലും സഞ്ജു വലിയ അപ്പീൽ പോലും ഇല്ലാതെ അതുറപ്പിച്ചു. റീപ്ലേയിൽ ബെയിലുകൾ തെറിക്കുമ്പോൾ ഗില്ലിന്റെ പിൻകാൽ വായുവിലായിരുന്നെന്ന് തേർഡ് അംപയർ സ്ഥിരീകരിച്ചു. ഗിൽ ക്രീസിൽ നിലയുറിപ്പിച്ചെന്ന് തോന്നിപ്പിച്ച അവസരത്തിലായിരുന്നു ആ പുറത്താകൽ.
സിഎസ്‌കെയിൽ എം.എസ്.ധോണിയുടെ പിൻഗാമി തന്നെയാണ് സഞ്ജു എന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച നിമിഷമായിരുന്നു അത്. വിക്കറ്റ് കീപ്പിങ്ങിലെ വേഗത കൊണ്ട് മാത്രമല്ല, ചലനങ്ങളിലെ ലാഘവം കൊണ്ടു കൂടിയായിരുന്നു അത്. വെറുതെ പന്ത് കയ്യിലൊതുക്കി സ്റ്റംപ് തെറിപ്പിക്കു മാത്രമല്ല സഞ്ജു ചെയ്തത്. മറിച്ച് ഗ്ലൗസുകൾ നീട്ടിപ്പിടിച്ച്, കൈകൾ ചെറുതായി മാത്രം നീട്ടകയാണ് ചെയ്തത്. ഗില്ലിന് തന്റെ ബാലൻസ് വീണ്ടെടുക്കാൻ കഴിയുന്നതിന് മുൻപ് ബെയിലുകൾ തെറിച്ചു. സ്റ്റംപിനു പിന്നിൽ ധോണിയുടെ അതേ ശൈലി.
കമന്റേറ്റർമാരും സ്റ്റംപിങ്ങിലെ സാങ്കേതിക വശത്തെക്കുറിച്ച് വാചാലരായി. സീസണിന് മുന്നോടിയായി സ്റ്റംപിന് പിന്നിലെ തന്റെ ആം സ്പീഡ് വർധിപ്പിക്കുന്നതിനെക്കുറിച്ച് ധോണിയോട് സഞ്ജു സംസാരിച്ചിരുന്നതായി കാറ്റി മാർട്ടിൻ പറഞ്ഞു. പരമ്പരാഗതമായ കലക്ട്-ആൻഡ്-ബ്രേക്ക് രീതിക്ക് പകരം ഗ്ലൗസുകൾ നീട്ടിപ്പിടിക്കുക എന്നായിരുന്നു ധോണിയുടെ ഉപദേശം. ഗില്ലിനെതിരെ സഞ്ജുവിൽ ആ മാറ്റം പ്രകടമായിരുന്നു.
2023 ഐപിഎൽ ഫൈനലിൽ ഇതേ രീതിയിൽ ഗില്ലിനെ ധോണി പുറത്താക്കിയിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു ധോണിയുടെ മിന്നൽ സ്റ്റംപിങ്. 2016 ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെതിരെയും ധോണി സമാനമായ രീതിയിൽ സ്റ്റംപിങ് നടത്തിയിട്ടുണ്ട്. സുരേഷ് റെയ്നയുടെ പന്തിൽ സബ്ബീർ റഹ്മാനെയാണ് ധോണി പുറത്താക്കിയത്. ആ ത്രില്ലർ പോരിൽ ഒരു റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഈ വിക്കറ്റ് അതിൽ നിർണായകമാകുകയും ചെയ്തു.
English Summary:







English (US) ·