Published: March 24, 2026 10:22 AM IST
2 minute Read
കോട്ടയം ∙ ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ മാസ്മരിക പ്രകടനത്തിന്റെ ആവേശം മലയാളികൾക്ക് ഇനിയും ചോർന്നിട്ടില്ല. അപ്പോൾ പിന്നെ ലോകകപ്പിലെ ആ ഹീറോ നിങ്ങളുടെ വീട്ടിലെത്തിയാലോ? അപാരമായ ആ ഫാൻ മൊമന്റിന്റെ തരിപ്പ് നിതിൻ ബാബുവിന് ഇനിയും മാറിയിട്ടില്ല. ലോകകപ്പിലെ സഞ്ജുവിന്റെ കിടിലൻ പ്രകടനം ജീവനക്കാർക്ക് ബോണസ് നൽകി ആഘോഷിച്ച കടയുടമ നിതിൻ ബാബുവിനെ കാണാനാണ് സഞ്ജു നേരിട്ടെത്തിയത്. ഇതിൽപരം എന്തു ‘ബോണസ്’ ആണ് ഇനി വേണ്ടത്!
കോട്ടയം പാമ്പാടിയിലെ ഫിയ ഗാർമെന്റ്സ് ഉടമയായ നിതിൻ ബാബു, ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജയിച്ചതിനു പിന്നാലെ കടയിലെ ജീവനക്കാർക്ക് 2000 രൂപ വീത സമ്മാനം നൽകി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒന്നും രണ്ടും തൊഴിലാളികൾക്കല്ല 63 പേർക്ക്. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ സഞ്ജു പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാർക്കും 500 രൂപ സമ്മാനം നൽകിയിരുന്നു. സെമി ഫൈനലിൽ സഞ്ജുവിന്റെ ചിറകിൽ ഇന്ത്യ ഇംഗ്ലിഷ് കരുത്തിനെ മറികടന്നതോടെ സന്തോഷം ഇരട്ടിച്ചു! എല്ലാ ജീവനക്കാർക്കും 1000 രൂപയും നൽകി. ഫൈനലിലും സഞ്ജു ടോപ് സ്കോററാകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെയാണ് ജീവനക്കാർക്ക് 2000 രൂപ വീതം നൽകിയത്.
ഇതിന്റെ വിഡിയോ വൈറലായതോടെയാണ് തന്റെ ‘കട്ട ഫാനിനെ’ക്കുറിച്ച് സഞ്ജു അറിഞ്ഞത്. എയർട്ടൽ സംഘടിപ്പിച്ച ‘സൂപ്പർ ഫാൻ’ മത്സരത്തിൽ നിതിൻ പങ്കെടുക്കുക കൂടി ചെയ്തതോടെ നേരിൽ കാണാനുള്ള അവസരം ഒരുങ്ങി. കഴിഞ്ഞയാഴ്ച എയർട്ടലിൽനിന്നു വിളിയെത്തിയപ്പോൾ നിതിനും ഞെട്ടി. പിന്നീട് നടന്നതെല്ലാം ഒരു സ്വപ്നം പോലെ. കുടുംബത്തോടൊപ്പം കോട്ടയത്താണ് താമസിക്കുന്നതെങ്കിലും സഞ്ജുവിന് എത്താനുള്ള സൗകര്യത്തിന് കൊച്ചിയിലുള്ള ബന്ധു വീട്ടിലേക്ക് നിതിനും കുടുംബവും പോയി.
ഐപിഎലിനായി ചെന്നൈയിലേക്ക് പോകുന്നതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച, കടവന്ത്രയിലുള്ള വീട്ടിലേക്ക് സഞ്ജുവെത്തി. ‘നമസ്കാരം, എന്തുണ്ട് ചേട്ടാ.. സുഖമല്ലേ?’ എന്നു ചോദിച്ചുകൊണ്ടാണ് സഞ്ജു എത്തിയത്. പിന്നാലെ നിതിനെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ടും ആകാംക്ഷം കൊണ്ടും വാക്കുകൾ ലഭിക്കാത്ത നിതിനെയാണ് വിഡിയോയിൽ കാണുന്നത്. നിതിനോടൊപ്പം ഭാര്യ ബ്ലെസിയും മക്കളും ചേർന്ന് സഞ്ജുവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ഒന്നര മണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.
നിതിന് ബോൾ ചെയ്തു നൽകി, മക്കൾക്ക് ക്യാച്ചിങ് പ്രാക്ടീസ് നൽകി, ജഴ്സിയിൽ ഓട്ടോഗ്രഫ് നൽകി. ‘‘എത്തി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹം നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായി. എനിക്ക് ഒരോവർ ബോളർ ചെയ്തു തന്നു. ഞാൻ ബോൾ ചെയ്തു കൊടുക്കുമ്പോൾ സഞ്ജു ബാറ്റു ചെയ്യുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്നോട് ബാറ്റു ചെയ്യാൻ പറഞ്ഞു. ആദ്യ രണ്ടു പന്ത് കഴിഞ്ഞ് ഞാൻ മാറിയപ്പോൾ തന്നെ, നിൽക്ക് ഇനി നാലു പന്തു കൂടിയുണ്ടെന്ന് പറഞ്ഞു. ജഴ്സിയിൽ ഓട്ടോഗ്രഫ് നൽകിയപ്പോൾ, കൈവിറയ്ക്കാതെ വലിച്ചു പിടിക്ക്. അല്ലെങ്കിൽ ഒപ്പ് ശരിയാകില്ലെന്ന് പറഞ്ഞു. ‘താങ്ക്യൂ സോ മച്ച്, നിതിൻ ഭായ്..’ എന്ന് ജഴ്സിൽ എഴുതി. അതൊക്കെ സഞ്ജു ഹൃദയത്തിൽനിന്നാണ് ചെയ്യുന്നത്.’’ – നിതിൻ മനോരമ ഓൺലൈനോട് പറഞ്ഞു.
സഞ്ജുവിന്റെ ഇഷ്ടവിഭവമായ കപ്പയും മീൻകറിയുമാണ് നൽകിയതെന്നും നിതിൻ പറഞ്ഞു. വളരെ ആസ്വദിച്ചാണ് അദ്ദേഹം കഴിച്ചത്. അപ്രതീക്ഷിതമായി എത്തിയതുകൊണ്ട് സമ്മാനമൊന്നും കരുതാൻ പറ്റിയില്ലെന്നതാണ് സങ്കടം. എങ്കിലും ഒന്നു നേരിൽ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം. ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യമായിരുന്നില്ല ഇത്. ഇപ്പോഴും ആ വിറയൽ മാറിയിട്ടില്ല’’– നിതിൻ കൂട്ടിച്ചേർത്തു.
English Summary:






English (US) ·