Published: July 20, 2026 08:05 PM IST
1 minute Read
ന്യൂയോർക്ക്∙ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1–0ന് തോറ്റതിനു പിന്നാലെ, സ്പാനിഷ് ടീമിന്റെ വിജയാഘോഷങ്ങളോടും മുഖം തിരിച്ച് അർജന്റീന. രണ്ടാം സ്ഥാനക്കാർക്കുള്ള മെഡൽ സ്വീകരിച്ച ശേഷം അർജന്റീന താരങ്ങൾ സ്പാനിഷ് ടീം കിരീടമേറ്റുവാങ്ങുന്നത് കാണാനോ, ടീമിനെ അഭിനന്ദിക്കാനോ നില്‍ക്കാതെ പോഡിയത്തിനു സമീപത്തുനിന്നു മാറുകയായിരുന്നു. സ്പെയിന്റെ വിജയാഘോഷത്തിന്റെ സമയത്ത് ഇതൊന്നും ശ്രദ്ധിക്കാതെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്തുനിൽക്കുകയായിരുന്നു അർജന്റീന താരങ്ങൾ. അർജന്റീന താരങ്ങൾ രണ്ടാം സ്ഥാനക്കാർക്കുള്ള മെഡലുകൾ സ്വീകരിക്കുമ്പോൾ സ്പാനിഷ് താരങ്ങൾ കയ്യടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ അർജന്റീനയ്ക്കെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
What you should work next
മത്സരത്തിനു ശേഷം സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക് ഗോൾഡൻ ബോൾ പുരസ്കാരം നൽകുമ്പോള്‍ അർജന്റീന ആരാധകർ ഇതിഹാസ താരം മെസ്സിയുടെ പേര് ചാന്റ് ചെയ്യുന്നുണ്ടായിരുന്നു. അർജന്റീന ആരാധകരെ രൂക്ഷഭാഷയിലാണ് ബ്രോഡ്കാസ്റ്റർ അഡ്രിയൻ ദുർഹം വിമർശിച്ചത്. ഇത്തരം രീതികൾ മാന്യതയ്ക്കു നിരക്കുന്നതല്ലെന്ന് അഡ്രിയൻ തുറന്നടിച്ചു. ‘‘അങ്ങേയറ്റം അവമതിപ്പുണ്ടാക്കിയ കാര്യമായിപ്പോയി ഇത്. സ്പെയിൻ ട്രോഫി വാങ്ങുമ്പോഴും റോഡ്രി മികച്ച താരമായപ്പോഴുമെല്ലാം അവർ മെസ്സിയെക്കുറിച്ചും അർജന്റീനയെക്കുറിച്ചും ചാന്റ് ചെയ്യുകയാണ്. ലോകകപ്പിൽ തോറ്റ കാര്യം അർജന്റീന അംഗീകരിക്കാൻ തയാറാകുന്നില്ല.’’– അഡ്രിയൻ ഒരു ചർച്ചയ്ക്കിടെ ആഞ്ഞടിച്ചു.
തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽവച്ച് സ്പാനിഷ് താരങ്ങളെ പ്രകോപിപ്പിക്കാൻ അർജന്റീന ശ്രമിച്ചിരുന്നു. അർജന്റീനയുടെ ലിയാന്‍ഡ്രോ പരേഡസും സ്പാനിഷ് താരം എറിക് ഗാര്‍സ്യയും തമ്മിലാണ് കളിക്കു ശേഷം അടിപിടിയുണ്ടായത്. കൂടുതൽ സംഘർഷത്തിലേത്ത് നീങ്ങിയതോടെ അർജന്റീന കോച്ചും മറ്റുള്ളവരും എത്തി രംഗം ശാന്തമാക്കി. പിന്നാലെ പരേഡസിന് റഫറി റെഡ് കാർഡ് നൽകി.
What you should work next
ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ലിയാന്‍ഡ്രോ പരേഡസ് ഗാർസ്യയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചതോടെ ബെഞ്ചിലുണ്ടായിരുന്ന സ്പാനിഷ് താരം ഗാവിയും ഓടിയെത്തി. ഗാവിയെ അർജന്റീന താരങ്ങൾ തള്ളി താഴെയിട്ടു. അർജന്റീന താരം നിക്കോളാസ് ഒറ്റമെൻഡിയും സ്പെയിൻ താരം റോഡ്രിയും ഇതിനിടെ തർക്കത്തിലേർപ്പെട്ടു. അർജന്റീനയ്ക്ക് ഫിഫ സഹായം നൽകുന്നുണ്ട് എന്ന് സ്പെയിൻ താരം ലപോർട്ട് മാധ്യമങ്ങളോട് പറഞ്ഞതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത് എന്നാണ് റിപ്പോർട്ട്.
English Summary:





English (US) ·