Published: April 07, 2026 12:31 PM IST Updated: April 07, 2026 01:42 PM IST
1 minute Read
കൊൽക്കത്ത∙ ഐപിഎലിൽ പരീക്ഷണഘട്ടത്തിലൂടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ക്യാപ്റ്റൻ അജിൻക്യ രഹാനെയും കടന്നുപോകുന്നത്. സീസണിൽ ഒരു മത്സരം പോലും വിജയിക്കാനാകാത്ത കൊൽക്കത്ത, മഴ ‘ഭാഗ്യ’ത്തിലൂടെയാണ് അക്കൗണ്ട് തുറന്നത്. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ലഭിച്ച ഏക പോയിന്റാണ് കൊൽക്കത്തയുടെ സമ്പാദ്യം. ബാറ്റിങ്ങിൽ മികച്ച ഫോമിലാണെന്ന് രഹാനെ തോന്നിപ്പിക്കുന്നുണ്ടെങ്കിലും, ഒരു ടീം എന്ന നിലയിൽ ഒത്തൊരുമയോടെയുള്ള പ്രകടനം പുറത്തെടുക്കാൻ കൊൽക്കത്തയ്ക്കു സാധിക്കുന്നില്ല.
ടീമിന്റെ പ്രകടനം മൊത്തത്തിൽ വിമർശനത്തിനു വിധേയമായിരിക്കെ പഞ്ചാബിനെതിരായ മത്സരത്തിൽ, ടോസ് കിട്ടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള രഹാനെയുടം തീരുമാനം ഏവരെയും അമ്പരപ്പിച്ചു. പിച്ച് മൂടിക്കിടക്കുകയായിരുന്നെന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിഞ്ഞുകൊണ്ട് ക്യാപ്റ്റൻ ഈ തീരുമാനമെടുത്തതാണ് ഞെട്ടിച്ചത്. എതിർ ടീമായ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പോലും അത്തരം സാഹചര്യങ്ങളിൽ താൻ ഫീൽഡിങ് തിരഞ്ഞെടുക്കുമായിരുന്നു എന്ന് സമ്മതിച്ചു.രഹാനെയുടെ ഈ തീരുമാനത്തെ അവിശ്വസനീയമാണെന്നും യുക്തിക്ക് നിരക്കാത്തതാണെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അഭിപ്രായപ്പെട്ടു.
‘‘നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുക എന്നതാണ് പ്രധാനം. പിച്ച് ഒരു ദിവസത്തോളം മൂടിക്കിടന്ന സാഹചര്യത്തിലും, മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുക്കുന്നത് ഒട്ടും യുക്തിസഹമല്ല. എങ്ങനെയാണ് അത്തരമൊരു തീരുമാനത്തിൽ എത്തിയത്? ഇത് എനിക്കൊരു മുന്നറിയിപ്പായി തോന്നുന്നു. ഇത് വെറും 25 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് മാത്രമല്ല; അവർ ആ സമയത്ത് ബാറ്റ് ചെയ്യാനേ പാടില്ലായിരുന്നു.’’
ഒരു നായകന്റെ ശ്രദ്ധ പതറുമ്പോഴാണ് ഇത്തരം പിഴവുകൾ സംഭവിക്കുന്നതെന്ന് ഫിഞ്ച് സൂചിപ്പിച്ചു. ‘‘എല്ലാ വിവരങ്ങളും മുന്നിലുണ്ടായിട്ടും തെറ്റായ തീരുമാനം എടുക്കുന്നത് ഒരു കളിക്കാരൻ ഫോമിലല്ലാത്തതിന് സമാനമാണ്. ഒരാളുടെ മനസ്സ് അൽപം ആശയക്കുഴപ്പത്തിലാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. എന്നെ സംബന്ധിച്ചിടത്തോളം, ഇത് ഒന്നുകിൽ അമിതമായ ചിന്തയുടെ അല്ലെങ്കിൽ വസ്തുതകളെ പൂർണമായും അവഗണിച്ചതിന്റെ ഉദാഹരണമാണ്.’’ പവർപ്ലേയിലെ തന്റെ സമീപനത്തെ ചോദ്യം ചെയ്ത വിമർശകർക്കെതിരെയുള്ള രഹാനെയുടെ സമീപകാല പരാമർശങ്ങളെയും ഫിഞ്ച് വിമർശിച്ചു. വിരൽ ചൂണ്ടുന്നവർക്ക് ‘അസൂയയാണ്’ എന്നായിരുന്നു രഹാനെയുടെ മറുപടി. ഒരു വാർത്താസമ്മേളനത്തിൽ ഒരു ക്യാപ്റ്റൻ ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗമാണിതെന്ന് ഫിഞ്ച് പറഞ്ഞു.
‘‘നിങ്ങളെ വിമർശിക്കുന്ന എല്ലാവർക്കെതിരെയും തിരിച്ചടിക്കുന്നത് നിർത്തണം. നിങ്ങൾ വളരെ നല്ലൊരു കളിക്കാരനാണ്, മികച്ച കഴിവുള്ള ഒരു ടീമും നിങ്ങൾക്കുണ്ട്. ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ആക്രമണോത്സുകത തുടരുക. ട്വന്റി20 എന്നത് നിരവധി ഉയർച്ച താഴ്ചകളുള്ള കഠിനമായ മത്സരമാണ്. നിങ്ങൾ ആദ്യ മത്സരത്തിൽ 220 റൺസ് നേടി, എന്നാൽ രണ്ടാമത്തേതിൽ പരാജയപ്പെട്ടു; പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നോട്ട് പോകാനുള്ള ഏക വഴി ആക്രമിച്ചു കളിക്കുക എന്നത് മാത്രമാണ്.’’– ഫിഞ്ച് പറഞ്ഞു.
English Summary:








English (US) ·