Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 1 May 2025, 7:49 pm
IPL 2025: ഐപിഎല്ലില്‍ ബാറ്റിങില്‍ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്താന്‍ വര്‍ഷങ്ങളായി രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കഴിയുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ അദ്ദേഹം പാടുപെടുന്നു. എന്നാല്‍, ആറ് തവണ ട്രോഫി നേടി ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനും കളിക്കാരനുമായി അദ്ദേഹം തുടരുന്നു.
ഹൈലൈറ്റ്:
- ചര്‍ച്ചയ്ക്ക് തുടക്കമിട്ട് രോഹിതിന്റെ പ്രസ്താവന
- 2025 ഐപിഎല്ലില്‍ രോഹിതിന് 240 റണ്‍സ്
- രോഹിത് ആറ് തവണ ഐപിഎല്‍ നേടിയിട്ടുണ്ട്
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ (ഫോട്ടോസ്- Samayam Malayalam) 'ഇത് കോഹ്‌ലിക്കുള്ള പണി' എന്ന് ആരാധകര്‍; 600, 800 റണ്‍സ് നേടിയത് കൊണ്ട് എന്ത് കാര്യമെന്ന് രോഹിത് ശര്‍മ
വര്‍ഷങ്ങളായി രോഹിതിന് ഐപിഎല്ലില്‍ ടോപ് സ്‌കോറര്‍ സ്ഥാനത്തേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഓറഞ്ച് ക്യാപ്പ് നേടുന്നതിനോ കൂടുതല്‍ റണ്‍സ് നേടുന്നതിനോ പകരം ടീമിനായി ട്രോഫി നേടുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്ന് 38 കാരന്‍ പറഞ്ഞു. എംഎസ് ധോണിക്കൊപ്പം ലീഗിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ് രോഹിത്. അമ്പാട്ടി റായിഡുവിനൊപ്പം ആറ് തവണ ട്രോഫി നേടിയ ഏക കളിക്കാരനാണ്.
'ഞാന്‍ 600, 700, 800 റണ്‍സ് നേടുകയും ടീം വിജയിക്കാതിരിക്കുകയും ചെയ്താല്‍, അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ടീം പ്ലേഓഫ് യോഗ്യത നേടുകയും കിരീടനേട്ടം കൈവരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ 500 റണ്‍സ് കൊണ്ട് എന്തു ചെയ്യും. വ്യക്തിപരമായ എനിക്ക് അത് നല്ലതാണ്, പക്ഷേ ടീമിന് അങ്ങനെയല്ല. ഒരു സീസണില്‍ ഇത്രയും റണ്‍സ് നേടണമെന്ന് ഞാന്‍ ഒരിക്കലും ഒരു ലക്ഷ്യം വെച്ചിട്ടില്ല'- പത്രപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ രോഹിത് പറഞ്ഞു.
ടീമിനായി മത്സരങ്ങള്‍ ജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനായി പരമാവധി ശ്രമിക്കുന്നു. ഞാന്‍ നേടുന്ന 20-30 റണ്‍സ് കൊണ്ട് വിജയ ലക്ഷ്യം കൈവരിക്കുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്ക് എങ്ങനെ മികച്ച സംഭാവന നല്‍കാമെന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് ടീമിന് ഗുണം ചെയ്യും. മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയപ്പോഴൊന്നും ടീമിലെ ആരും ഓറഞ്ച് ക്യാപ്പ് നേടിയിട്ടില്ല. അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ട്- രോഹിത് പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനും എന്നാല്‍ ഒരിക്കലും ട്രോഫി ഉയര്‍ത്തിയിട്ടില്ലാത്തതുമായ താരമാണ് ആര്‍സിബിയുടെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി. കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായത് കൊണ്ട് കാര്യമില്ലെന്ന രോഹിതിന്റെ വാക്കുകള്‍ അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ അതിവേഗം ഏറ്റെടുത്തു. കോഹ്ലിയെ ഉദ്ദേശിച്ചുള്ള പരോക്ഷ പരാമര്‍ശമാണിതെന്ന് ചില ആരാധകര്‍ അവകാശപ്പെട്ടു.
രോഹിത് സ്വന്തം റെക്കോഡിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. മറ്റ് ടീമുകളെയോ കളിക്കാരെയോ പരാമര്‍ശിച്ചതുമില്ല. എങ്കിലും സമൂഹമാധ്യമങ്ങളില്‍ അത് ഒരു കൊടുങ്കാറ്റിന് തന്നെ കാരണമായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2010 ല്‍ ഓറഞ്ച് ക്യാപ് നേടിയിരുന്നെങ്കിലും മുംബൈ ഫൈനലില്‍ തോറ്റു. റോബിന്‍ ഉത്തപ്പ (2014), റുതുരാജ് ഗെയ്ക്ക്വാദ് (2021) എന്നിവര്‍ മാത്രമാണ് സ്വന്തം ടീം ട്രോഫി ഉയര്‍ത്തിയ അതേ സീസണില്‍ ഓറഞ്ച് ക്യാപ്പ് നേടിയവര്‍.
ഒരു ഐപിഎല്‍ സീസണിലും രോഹിത് 600 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടില്ല. 2013 സീസണ്‍ മുതല്‍ 500 റണ്‍സ് കടന്നിട്ടില്ല. രണ്ടുതവണ മാത്രമാണ് അദ്ദേഹം 400 ല്‍ കൂടുതല്‍ റണ്‍സ് നേടിയത്. 2025 ഐപിഎല്ലില്‍ 30.00 ശരാശരിയില്‍ 240 റണ്‍സ് നേടിയ രോഹിതിന് 156.86 സ്‌ട്രൈക്ക് റേറ്റും രണ്ട് അര്‍ധസെഞ്ചുറികളുമാണുള്ളത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·