ഇത് സിന്നറുടെ കാലം; ജോക്കോവിച്ചിന്റെ 25 ാം ഗ്രാൻസ്‌ലാം സ്വപ്നം തകർത്ത് യാനിക് സിന്നർ വിമ്പിൾഡൻ ഫൈനലിൽ

1 week ago 3

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: July 10, 2026 11:27 PM IST Updated: July 10, 2026 11:40 PM IST

1 minute Read

 REUTERS/Toby Melville)
വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമി ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെതിരെ യാനിക് സിന്നറിന്റെ പോരാട്ടം. (Photo: REUTERS/Toby Melville)

ലണ്ടൻ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്ലാസിക് സെമി ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി നിലവിലെ ജേതാവായ ഇറ്റലിയുടെ യാനിക് സിന്നർ ഫൈനലിൽ. 25–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–4, 6–4, 6–4) സിന്നർ പരാജയപ്പെടുത്തിയത്. ഇതിനു മുൻപ് വിമ്പിൾഡനിൽ ഇരുവരും നേർക്കുനേർ വന്ന 3 പോരാട്ടത്തിൽ 2 തവണയും ജയം ജോക്കോവിച്ചിനൊപ്പമായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് സിന്നർ വിമ്പിൾഡൻ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ വർഷം ഫൈനലിൽ കാർലോസ് അൽകാരസിനെ പരാജയപ്പെടുത്തിയാണ് സിന്നർ വിമ്പിൾഡൻ കിരീടം സ്വന്തമാക്കിയത്. മറ്റൊരു സെമി പോരാട്ടത്തിൽ യുകെയുടെ ആർതർ ഫെറിയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–7, 2–6, 4–6) തോൽപ്പിച്ച് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. അലക്സാണ്ടർ സ്വരേവിന്റെ ആദ്യ വിമ്പിൾഡൻ ഫൈനലാണിത്. 

നേരത്തെ, വിമ്പിൾഡൻ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇരുപത്തിയഞ്ചുകാരൻ ഫെലിക്സ് ഒജെ അലിയസീമിനെ കീഴടക്കിയാണ് മുപ്പത്തിയൊൻപതുകാരൻ ജോക്കോവിച്ച് സെമിയിൽ കടന്നത്. 5 മണിക്കൂർ 15 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ കനേഡിയൻ താരം അലിയസീമിനെയാണ് (7-6, 3-6, 6-3, 6-7, 7-6) 7 തവണ വിമ്പിൾഡൻ ചാംപ്യനായ ജോക്കോ തകർത്തത്. ടൈബ്രേക്കിലേക്കു നീണ്ട അവസാന സെറ്റ് മത്സരത്തിനിടെ ഊർജം നഷ്ടമായി ഇരുതാരങ്ങളും സ്വന്തം റാക്കറ്റിൽ ശരീരം ചാഞ്ഞ് ആശ്വാസം കണ്ടെത്താൻ വരെ ശ്രമിച്ചിരുന്നു. 25–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ട് എത്തിയ സെർബിയൻ താരം ജോക്കോവിച്ച് തുടർച്ചയായ എട്ടാം തവണയാണ് വിമ്പിൾഡൻ സെമിയിൽ കടക്കുന്നത്. പുൽകോർട്ടിൽ തുടർച്ചയായി 7 തവണ സെമിയിലെത്തിയ ഇതിഹാസ താരം റോജർ ഫെഡററിന്റെ റെക്കോർഡാണ് ജോക്കോ തകർത്തത്.

English Summary:

Wimbledon Tennis Men's Singles Jannik Sinner vs Novak Djokovic semi last updates

Read Entire Article