Published: August 30, 2026 07:16 PM IST Updated: August 30, 2026 07:25 PM IST
2 minute Read
മുംബൈ ∙ 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മിഡിൽ ഓർഡറിലേക്ക് ബാക്‌അപ് താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ടീം മാനേജ്‌മെന്റും സിലക്ടർമാരും. ബാറ്റിങ് ലൈനപ്പിൽ നാലാം നമ്പറിൽ ഇറങ്ങുന്ന ശ്രേയസ് അയ്യർക്ക് അനുയോജ്യമായ ഒരു പകരക്കാരനെ ബിസിസിഐ തീരുമാനിച്ചതായും വിവരമുണ്ട്. ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനായ തിലക് വർമയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നതെന്നാണ് വിവരം. ഒരു ഇടങ്കയ്യൻ ബാറ്റർ ആയതുകൊണ്ടുതന്നെ, ബാറ്റിങ് നിരയിലെ വലങ്കയ്യൻമാരുടെ അതിപ്രസരം ഒഴിവാക്കാൻ തിലകിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
What you should work next
ട്വന്റി20യിൽ മൂന്നാം നമ്പറിൽ കളിച്ചുകൊണ്ടിരുന്ന തിലക്, ഇഷാൻ കിഷന്റെ വരവോടെ ഇപ്പോൾ അഞ്ചാം നമ്പറിലാണ് ഇറങ്ങുന്നത്. തിലകിന്റെ ഓഫ്-ബ്രേക്ക് ബോളിങ്ങിന് വലിയ സാധ്യതകളുണ്ടെന്ന് നിഗമനത്തിൽ, ബോളിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ടാണ് വിവരം. മുൻനിര ബാറ്റർമാരിൽ ബോളിങ് ഓപ്ഷനുകൾ കുറവായത് ലോവർ ഓർഡറിൽ ഉള്ളവർക്കും ബോളർമാർക്കും അധിക സമ്മർദം ഉണ്ടാക്കുന്നുണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ.
സെപ്റ്റംബർ 27 മുതൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മുന്‍നിര താരങ്ങളിൽ ഭൂരിഭാഗവും ലഭ്യമാകില്ല എന്നതിനാൽ, ഒക്ടോബറിൽ നടക്കുന്ന ന്യൂസീലൻഡ് പര്യടനത്തിലാകും ലോകകപ്പിനായുള്ള തയാറെടുപ്പുകൾ യഥാർഥത്തിൽ ആരംഭിക്കുക. വെസ്റ്റിൻഡീസ് പരമ്പരയ്ക്കിടെ ട്വന്റി20 ടീം ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോകുന്നുണ്ട്.
“മിഡിൽ ഓർഡറിലേക്ക് നിലവിൽ ബാക്അപ്പായി ഒരു താരവുമില്ലെന്നാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും കരുതുന്നത്. ഹാർദിക് പാണ്ഡ്യയും നിതീഷ് കുമാർ റെഡ്ഡിയും പരുക്കുകളുടെ പിടിയിലാകാൻ സാധ്യതയുള്ളതിനാൽ, ഒരു ഏകദിന മത്സരത്തിൽ കുറഞ്ഞത് നാല് ഓവർ എങ്കിലും എറിയാൻ കഴിയുന്ന ഒരാൾ മുൻനിരയിൽ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു.’’– ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. പ്ലേയിങ് ഇലവനിൽ ബാലൻസ് കൊണ്ടുവരാൻ കഴിഞ്ഞ ഒരു വർഷമായി വാഷിങ്ടൻ സുന്ദർ അല്ലെങ്കിൽ അക്ഷർ പട്ടേൽ എന്നിവരെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് നിർബന്ധിതരായിരുന്നു.
കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ വൈസ് വൈസ് ക്യാപ്റ്റൻ അയ്യർക്ക് മുന്നെയാണ് ഇഷാൻ കിഷനെ ബാറ്റിങ്ങിന് ഇറക്കിയത്. “ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ നേരിടാൻ ടീം സജ്ജമാകേണ്ടതുണ്ട്. ഓസ്‌ട്രേലിയയിൽ വച്ച് അയ്യർക്ക് പരുക്കേറ്റിരുന്നു, കൂടാതെ വേഗതയും ബൗൺസുമുള്ള പന്തുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ കളി അടുത്ത കാലത്തായി പരീക്ഷിക്കപ്പെട്ടിട്ടുമില്ല. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നീ രണ്ടു സീനിയർ താരങ്ങൾ നിലവിൽ ടീമിലുണ്ട്. അവർക്ക് ചെറിയ പരുക്കുകളുമുണ്ട്. ലോകകപ്പ് ആകുമ്പോഴേക്കും കെ.എൽ.രാഹുലിന് 35 വയസ്സിന് മുകളിലാകും. രവീന്ദ്ര ജഡേജയുടെ കാര്യത്തിലും ഉറപ്പൊന്നുമില്ല. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ടീമിന്റെ ഫീൽഡിങ്ങിനെ അത് ബാധിച്ചിട്ടുണ്ട്. അതിനാൽ പ്രായം കുറഞ്ഞ പകരക്കാരെ സജ്ജമാക്കേണ്ടതുണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ.’’– ബിസിസിഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
താരങ്ങളെ അവരുടെ സ്ഥിരമായ പൊസിഷനുകളിൽ അല്ലാതെ മാറ്റി കളിപ്പിക്കുന്നതിനോട് സിലക്ടർമാർക്ക് താല്പര്യമില്ലെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ വർഷം റായ്പുരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം നമ്പറിരിൽ ഇറങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ് സെഞ്ചറി നേടിയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹം ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. “ഗില്ലിന് പരുക്കേറ്റതിനാലാണ് ഗെയ്‌ക്‌വാദിനെ ബാക്അപ് ഓപ്പണറായി തിരഞ്ഞെടുത്തത്. ആ സ്ഥാനത്ത് തിലകിനെ പരീക്ഷിക്കാമായിരുന്നു എന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. അതുകൊണ്ടാണ് ദേവ്ദത്ത് പടിക്കലിനെ ഏകദിന ടീമിലേക്ക് വേഗത്തിൽ കൊണ്ടുവരാൻ അവർ മുതിരാത്തത്, കാരണം ഓപ്പണിങ്ങിലാണ് അദ്ദേഹം വൈറ്റ് ബോൾ ക്രിക്കറ്റിൽ തന്റെ മികവ് കണ്ടെത്തിയത്,” അദ്ദേഹം പറഞ്ഞു.
എന്നാൽ വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പ് ഇതിൽനിന്നു വ്യത്യസ്തമായിരിക്കും. കാരണം ശ്രേയസ്സ് അയ്യർ, തിലക് വർമ, ഇഷാൻ കിഷാൻ, അക്ഷർ എന്നിവർ ഈ പരമ്പരയിൽ ലഭ്യമാകില്ല. ഈ പരമ്പരയ്ക്കായി മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തുന്നതിനാണ് സിലക്ടർമാരുടെ ശ്രമം. സഞ്ജു സാംസണും ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിലുള്ളതിനാൽ ഋഷഭ് പന്ത് മടങ്ങിയെത്താനാണ് സാധ്യത. ധ്രുവ് ജുറേലിനെയും ഒരുപക്ഷേ പരിഗണിച്ചേക്കാം.
English Summary:






English (US) ·