Published: March 09, 2026 04:09 PM IST
4 minute Read
ചരിത്രം ആവർത്തിച്ച്, ചരിത്രം തിരുത്തി ടീം ഇന്ത്യ. ട്വന്റി20 ലോകകപ്പിൽ മൂന്ന് കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീം, നാട്ടിൽ നടന്ന ലോകകപ്പ് വിജയിക്കുന്ന ആദ്യ ടീം, ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ തുടർച്ചയായ മൂന്നാം ഐസിസി കിരീടമുയർത്തുമ്പോൾ ഈ 15 അംഗ ടീമിനെ വാഴ്ത്താൻ വിശേഷണങ്ങൾ ഏറെയാണ്. ഗ്രൂപ്പ് ഘട്ടവും സൂപ്പർ എട്ടും സെമി ഫൈനലും അതിജീവിച്ച് ഫൈനൽ പോരാട്ടത്തിൽ രണ്ടു ടീമുകൾ ഏറ്റുമുട്ടിയപ്പോൾ, 96 റൺസിന് വിജയിച്ചാൽ ആ മത്സരത്തിന് ഒരു അർഥമേയുള്ളു. അത് അത്രത്തോളം ഏകപക്ഷീയമായ പോരാട്ടമായിരിക്കും. ബാറ്റു കൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ താരങ്ങൾ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിറഞ്ഞാടിയപ്പോൾ, ന്യൂസീലന്‍ഡിന് ഒരു മേഖലയിലും അവകാശപ്പെടാൻ നല്ലൊരു പ്രകടനമില്ല. സാമാന്യം ഭേദപ്പെട്ട തുടക്കം മറുപടി ബാറ്റിങ്ങിൽ ലഭിച്ചതൊഴിച്ചാൽ മുഴുവൻ സമയവും കൈവിട്ട കളിയായിരുന്നു ന്യൂസീലൻഡിന്റേത്. 2023ൽ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റതിന്റെ വേദന ഇന്ത്യ മറന്നിട്ടില്ല. അതുകൊണ്ടുതന്നെ ദൗർഭാഗ്യത്തിന്റെ പേരിൽ പോലും ഈ കപ്പ് നഷ്ടമാകരുതെന്ന് ഇന്ത്യയ്ക്കു നിർബന്ധമുണ്ടായിരുന്നു. ചന്ദ്രഗ്രഹണ സമയത്ത് മണിക്കൂറുകളോളം പരിശീലനം മാറ്റിവച്ചതും, തോല്‍വികൾ ഏറ്റു വാങ്ങിയപ്പോൾ താമസിച്ച ഹോട്ടൽ ഒഴിവാക്കിയും വരെ ടീം മാനേജ്മെന്റ് ആ ജാഗ്രത പാലിച്ചു.
ട്രിപ്പിൾ അർധ സെഞ്ചറി, ഫൈനൽ പരീക്ഷയിൽ സഞ്ജു ടോപ്പർ
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചിന് 255 റൺസെടുത്തപ്പോൾ, മറുപടിയിൽ കിവീസ് 19 ഓവറിൽ 159ന് പുറത്ത്. ഫൈനലിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടപ്പോൾ, കിവീസ് ടീം ലിസ്റ്റ് കണ്ട ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ടീമിൽ ഓഫ് സ്പിന്നർ ഇല്ലെ എന്നതു മാത്രമായിരുന്നു സംശയം. സെമി ഫൈനലിലെ അതേ ടീമുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നം പോലൊരു തുടക്കമാണു ബാറ്റിങ്ങിൽ ലഭിച്ചത്. ഒരേ സമയം സഞ്ജു സാംസണും അഭിഷേക് ശർമയും തകർത്തടിക്കുകയെന്ന ഈ ലോകകപ്പിലെ ‘അപൂർവ’ സംഭവത്തിന് സ്റ്റേഡിയം സാക്ഷിയായി. ട്വന്റി20 ലോകകപ്പ് ഫൈനലിൽ 50 ന് മുകളിൽ ഓപ്പണിങ് സ്കോർ നേടുന്ന ആദ്യ സഖ്യമാണ് സഞ്ജു– അഭിഷേക് കോംബോ. നാലാം ഓവറിൽ 24 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർമാർ, ഉയർത്തിയത് 98 റൺസിന്റെ കൂട്ടുകെട്ടായിരുന്നു.
പവർപ്ലേയിലെ അഞ്ചാം ഓവറിൽ ന്യൂസീലൻഡ് പേസർ മാറ്റ് ഹെൻറി നാല് വൈഡുകളാണു വഴങ്ങിയത്. ഇതുള്‍പ്പടെ പവര്‍പ്ലേയിൽ എട്ടു പന്തുകൾ ന്യൂസീലൻഡിന് അധികമായി എറിയേണ്ടി വന്നു. പവർപ്ലേ ഓവറുകളിൽ ആകെ 92 റൺസാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചെടുത്തത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. ഫൈനലിൽ ഫോം കണ്ടെത്തിയ അഭിഷേക് 18 പന്തുകളിൽ അർധ സെഞ്ചറി പിന്നിട്ട് റെക്കോർഡിട്ടു. മൂന്നു സിക്സുകളും ആറു ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. 21 പന്തിൽ 52 റൺസെടുത്ത അഭിഷേക് പുറത്തായെങ്കിലും വമ്പനടികളിൽനിന്ന് പിന്നോട്ടുപോകേണ്ടന്നതായിരുന്നു ഇന്ത്യയുടെ നയം. രണ്ടാം വിക്കറ്റിൽ ഇഷാനും സഞ്ജുവും ചേർന്ന് അടിച്ചുകൂട്ടിയത് 48 പന്തിൽ 105 റൺസ്. ഇഷാൻ 25 പന്തിൽ 54 റൺസെടുത്തു. 36 പന്തുകൾ നേരിട്ടാണ് തുടർച്ചയായ മൂന്നാം മത്സരത്തിലെ അർധ സെഞ്ചറിയിലേക്കു സഞ്ജുവെത്തിയത്. 46 പന്തുകളിൽ എട്ട് സിക്സും അഞ്ച് ഫോറുകളും ബൗണ്ടറി റോപ് കടത്തിവിട്ട മലയാളി താരം അടിച്ചത് 89 റൺസ്. ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധ സെഞ്ചറി നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് സഞ്ജു. ലോകകപ്പിൽ തുടർച്ചയായി മൂന്നു കളികളിൽ 80 ൽ അധികം സ്കോർ കണ്ടെത്തുന്ന രണ്ടാമത്തെ താരവുമായി സഞ്ജു. 2010ൽ ശ്രീലങ്കയുടെ മഹേള ജയവർധനെ മാത്രമാണ് മുൻപ് ഈ നേട്ടത്തിലെത്തിയത്.
പേസർമാരെ അമിതമായി വിശ്വസിച്ച് ഇറങ്ങിയ ന്യൂസീലൻഡിനെ ഇന്ത്യ കണക്കിന് ശിക്ഷിച്ചു. ലോക്കി ഫെർഗൂസന്റെ രണ്ടോവറുകളിൽനിന്നു മാത്രം ഇന്ത്യ അടിച്ചെടുത്ത സ്കോർ 48 ആണ്. ജെയിംസ് നീഷമിന്റെ 16–ാം ഓവറാണ് ഇന്ത്യൻ ബാറ്റർമാരുടെ തകർത്തടികൾക്ക് താല്‍ക്കാലികമായെങ്കിലും ഒരു തടസ്സമിട്ടത്. സഞ്ജുവിനു പുറമേ, ഇഷാനും സൂര്യയും ഈ ഓവറിലാണു പുറത്തായത്. ഇതോടെ രണ്ടിന് 203 എന്ന നിലയിൽനിന്നു നാലിന് 204 എന്ന നിലയിലേക്ക് ഇന്ത്യ പോയി. ഇടയ്ക്കൊന്നു പതറിയ ഇന്ത്യ അവസാന ഓവറുകളിൽ നഷ്ടപ്പെട്ട ഊർജം തിരികെ പിടിച്ചു. മത്സരത്തിന്റെ 20–ാം ഓവറിൽ രണ്ട് സിക്സുകളും മൂന്നു ഫോറുകളും അതിർത്തി കടത്തിയ ശിവം ദുബെ 24 റൺസാണ് ഈ ഓവറിൽ അടിച്ചെടുത്തത്. ആകെ 18 സിക്സുകളും 19 ഫോറുകളും മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയതോടെ ബൗണ്ടറികളിൽനിന്നു മാത്രമായെത്തിയ സ്കോർ 184 ആയിരുന്നു.
ബുമ്രായുധത്തിൽ കിവീസ് ചാരം
സെമി ഫൈനലിനു സമാനമായി ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യയുടെ എതിരാളികളെ ഒരിക്കൽ കൂടി വിറപ്പിച്ചത്. ന്യൂസീലൻഡിനെതിരെ നാലോവറുകൾ പന്തെറിഞ്ഞ ബുമ്ര നാലു വിക്കറ്റുകളും വീഴ്ത്തി. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഒരു താരം നാലു വിക്കറ്റുകൾ വീഴ്ത്തുന്നത്. അക്ഷർ പട്ടേലിനും മൂന്നു വിക്കറ്റുകളുണ്ട്. വമ്പൻ വിജയ ലക്ഷ്യത്തിനു മുന്നിൽ പതറിയ കിവീസ്, മറുപടി ബാറ്റിങ്ങിന്റെ തുടക്കം മുതൽ തകർത്തടിക്കാനാണു ശ്രമിച്ചത്. അതു പ്രതീക്ഷിച്ചതുമാണ്. എന്നാൽ പവർപ്ലേ തീരും മുൻപേ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ കിവീസിന് മോദി സ്റ്റേഡിയത്തിൽ ചേസിങ് ഒട്ടും എളുപ്പമല്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. ഒരു ഭാഗത്ത് ടിം സെയ്ഫർട്ട് നിലയുറപ്പിച്ചപ്പോഴും ഫിൻ അലൻ (9), രചിന്‍ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്സ് (5) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് പവർപ്ലേ ഓവറുകളിൽ തന്നെ നഷ്ടമായത്. കിവീസിന്റെ ഏറ്റവും വലിയ ബാറ്റിങ് പ്രതീക്ഷയായ ഫിൻ അലൻ അക്ഷർ പട്ടേലിന്റെ പന്തിൽ ബൗണ്ടറി നേടാന്‍ ശ്രമിച്ചാണു തിലക് വർമയുടെ കയ്യിലൊതുങ്ങിയത്.
മൂന്നു ബോളുകൾക്കു ശേഷം രചിൻ രവീന്ദ്രയെ ജസ്പ്രീത് ബുമ്ര ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. അഹമ്മദാബാദിലെ ഗ്രൗണ്ടിന്റെ സ്വഭാവം നന്നായി അറിയാവുന്ന അക്ഷർ പട്ടേൽ ഗ്ലെൻ ഫിലിപ്സിനെയും മടക്കിയതോടെ കിവീസ് 47ന് മൂന്ന് എന്ന നിലയിലായി. 26 പന്തിൽ 52 റൺസെടുത്ത ഓപ്പണർ സെയ്ഫെർട്ട് വരുണ്‍ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ ന്യൂസീലൻഡ് പരുങ്ങലിലായി. മധ്യനിരയിലെ ഡാരിൽ മിച്ചൽ– മിച്ചൽ സാന്റ്നർ കൂട്ടുകെട്ട് ന്യൂസീലൻഡിനെ 100 കടത്തി. 28 പന്തിൽ 52 റൺസാണ് ഈ സഖ്യം അടിച്ചെടുത്തത്. അതിനിടെ അർഷ്ദീപ് സിങ്ങും ഡാരിൽ മിച്ചലും തമ്മിൽ ഗ്രൗണ്ടിൽവച്ച് കൊമ്പുകോർക്കുകയും ചെയ്തു. പന്തു നേരിട്ട ശേഷം കിവീസ് ബാറ്ററെ അർഷ്ദീപ് വീണ്ടും എറിഞ്ഞതാണ് പ്രകോപനത്തിനു കാരണം. അംപയർ ഇടപെട്ട് അർഷ്ദീപിന് താക്കീത് നൽകിയ ശേഷമാണ് പിന്നീടു കളി മുന്നോട്ടുപോയത്. 10.3 ഓവറിലാണ് ന്യൂസീലൻഡ് 100 കടന്നത്. ഡാരിൽ മിച്ചലിനെ പുറത്താക്കി അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ടും പൊളിച്ചടുക്കിയത്. മിച്ചൽ സാന്റ്നർ 35 പന്തിൽ 45 റണ്‍സെടുത്തെങ്കിലും കിവീസ് ലോവർ മിഡിൽ ബാറ്റർമാരെ തൂത്തെറിയാൻ ജസ്പ്രീത് ബുമ്രയ്ക്ക് ഏതാനും പന്തുകൾ കൂടി മതിയായിരുന്നു. 19–ാം ഓവറിലെ അവസാന പന്തിൽ ജേക്കബ് ഡഫിയെ അഭിഷേക് ശർമ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചതോടെ ഗാലറി ഇളകിമറിഞ്ഞു. ഇന്ത്യയ്ക്കു വീണ്ടുമൊരു ലോകകിരീടം സ്വന്തമായി.
പാവം കിവീസ്
ഒരുപക്ഷേ ന്യൂസീലൻഡ് ഈ ലോകകപ്പ് വിജയിച്ചിരുന്നെങ്കിൽ, ഓസ്ട്രേലിയയോ, ഇംഗ്ലണ്ടോ വിജയിക്കുമ്പോഴുള്ളത്ര ‘ഹേറ്റ്’അവർക്ക് ഇന്ത്യൻ ആരാധകരിൽനിന്നു നേരിടേണ്ടിവരില്ലായിരുന്നു. കാരണം അത്രയേറെ ഫൈനൽ തോൽവികൾ ഏറ്റുവാങ്ങിയ കിവീസ് ഒരിക്കലെങ്കിലും ജയിക്കട്ടെയെന്ന് എതിരാളികൾ പോലും ആശ്വാസം കണ്ടെത്തും. കൃത്യമായി പറഞ്ഞാൽ 26 വർഷം മുൻപാണ് കിവീസ് വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ഐസിസി കിരീടം നേടുന്നത്. 2000 ത്തിലെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിച്ചാണ് കിവീസ് ഒടുവില്‍ കിരീടം വിജയിച്ചത്.
പിന്നീടിങ്ങോട്ട്, 23 പ്രധാന വൈറ്റ് ബോൾ ടൂർണമെന്റ് ഫൈനലുകൾ സംഭവിച്ചു. എട്ട് ടീമുകൾ ഫൈനല്‍ പോരാട്ടങ്ങൾക്കിറങ്ങി. 2000ന് ശേഷം 10 ട്വന്റി20 ലോകകപ്പ്, ആറ് ഏകദിന ലോകകപ്പ്, ഏഴ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റുകളാണു നടന്നത്. അതിൽ ആറു ടീമുകൾ കപ്പുകളുമായി മടങ്ങി. ഇത്രയും വര്‍ഷം ക്രിക്കറ്റിലെ പ്രധാന ടീമായി നിൽക്കുമ്പോഴും ആഗ്രഹിച്ച കപ്പൊന്നും കിവീസിനു സ്വന്തമായില്ല. ആറു ഫൈനലുകളാണ് ഇക്കാലയളവിൽ കിവീസ് കളിച്ചത്. ഈ സമയം കൊണ്ട് ഇന്ത്യയും ഓസ്ട്രേലിയയും ഏഴു കിരീടങ്ങൾ നേടി. 2009 ചാംപ്യൻസ് ട്രോഫിയില്‍ ഓസ്ട്രേലിയയോടു തോറ്റു തുടങ്ങിയതാണ് കിവീസ്. 2015 ഏകദിന ലോകകപ്പ് (ഓസ്ട്രേലിയയോട് തോറ്റു), 2019 ഏകദിന ലോകകപ്പ് (ബൗണ്ടറിയെണ്ണി ഇംഗ്ലണ്ടിനോട് തോൽവി), 2021 ട്വന്റി20 ലോകകപ്പ് (ഓസ്ട്രേലിയയോട് തോറ്റു),2025 ചാംപ്യൻസ് ട്രോഫി (ഇന്ത്യയോടുതോറ്റു), ഈ വർഷം ഇതാ വീണ്ടുമൊരു തോൽവികൂടി.
English Summary:







English (US) ·