Published: September 07, 2026 09:15 PM IST
1 minute Read
ദുബായ്∙ വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടയിലെ ആഘോഷ പ്രകടനങ്ങൾ വിവാദമായതിനു പിന്നാലെ, പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ ശക്തമായ നടപടിയെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ പുറത്തായപ്പോൾ ഡഗ് ഔട്ടിലേക്കു കൈ ചൂണ്ടിയ ഫാത്തിമ സന ‘കയറിപ്പോകാൻ’ ആവശ്യപ്പെട്ടിരുന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 55 റണ്‍സിന് ഓൾഔട്ടായതിനു പിന്നാലെയായിരുന്നു പാക്ക് ക്യാപ്റ്റന്റെ പ്രകോപനം. സംഭവം വിവാദമായതോടെ മാച്ച് ഫീയുടെ 10 ശതമാനം പാക്ക് ക്യാപ്റ്റനു പിഴയായി ചുമത്തി. അച്ചടക്കം ലംഘിച്ചതിനാണു നടപടി.
What you should work next
ഐസിസിയുടെ ‘കോഡ് ഓഫ് കണ്ടക്ടിലെ’ ആർട്ടിക്കിൾ 2.5 പ്രകാരമാണു ശിക്ഷ. രാജ്യാന്തര മത്സരങ്ങളിൽ ബാറ്റർ പുറത്താകുമ്പോൾ, പ്രകോപനമുണ്ടാക്കുക ലക്ഷ്യമിട്ട് വാക്കുകളോ, ആംഗ്യങ്ങളോ പ്രയോഗിക്കുന്നതു വിലക്കുന്നതാണു നിയമം. പിഴയ്ക്കു പുറമേ ഫാത്തിമ സനയ്ക്കെതിരെ ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തും. രണ്ടു വർഷത്തിനിടെ പാക്കിസ്ഥാൻ ക്യാപ്റ്റനു ലഭിക്കുന്ന രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണിത്. 2025 ൽ അയർലൻഡിനെതിരായ മത്സരത്തിനിടെയും മോശം പെരുമാറ്റത്തിന്റെ പേരിൽ പാക്ക് ക്യാപ്റ്റനെതിരെ നടപടിയെടുത്തിരുന്നു. എമിറേറ്റ്സസ് ഐസിസി രാജ്യാന്തര പാനലിന്റെ നടപടി ഫാത്തിമ സന അംഗീകരിച്ചതിനാൽ ഇക്കാര്യത്തില്‍ ഇനി ഹിയറിങ് ഉണ്ടാകില്ല.
മറുപടി ബാറ്റിങ്ങിൽ പാക്ക് ബോളർ സാദിയ ഇക്ബാലിന്റെ ആദ്യ പന്തു തന്നെ സിക്സർ പറത്തിയാണ് ഓപ്പണർ ഷെഫാലി വർമ ഇന്ത്യയുടെ ചേസിങ്ങിനു തുടക്കമിട്ടത്. 12 റൺസെടുത്ത ഇന്ത്യൻ താരത്തെ പുറത്താക്കിയപ്പോൾ വൻ ആഘോഷ പ്രകടനമാണ് പാക്ക് ക്യാപ്റ്റൻ നടത്തിയത്. ഷെഫാലിക്ക് നിയന്ത്രണം നഷ്ടമായതോടെ, ഉയർന്നുപൊങ്ങിയ പന്ത് പിടിച്ചെടുത്ത ഫാത്തിമ സന ‘കയറിപ്പോകാന്‍’ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് ഗൗനിക്കാതിരുന്ന ഇന്ത്യൻ ബാറ്റർ ഡ്രസിങ് റൂമിലേക്കു മടങ്ങി.
What you should work next
അവസാന ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റിന്റെ സൂപ്പർ വിജയമാണു നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 55ന് ഓൾഔട്ടാക്കിയ ഇന്ത്യ, 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: പാക്കിസ്ഥാൻ 18.1 ഓവറിൽ 55ന് പുറത്ത്. ഇന്ത്യ 8.4 ഓവറിൽ 3ന് 57. ട്വന്റി20 ചരിത്രത്തിൽ പാക്ക് വനിതാ ടീമിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.
English Summary:






English (US) ·