കറാച്ചി ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പ്രഖ്യാപിച്ച പാക്കിസ്ഥാൻ, തീരുമാനത്തിൽനിന്നു ഏറെക്കുറെ പിന്മാറിയതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെയും (പിസിബി) രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെയും (ഐസിസി) പ്രതിനിധികൾ വിവിധ രാജ്യാന്തര, ദേശീയ മാധ്യമങ്ങളോട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് ഇതു സംബന്ധിച്ച അന്തിമതീരുമാനം എടുക്കേണ്ടതെന്നാണ് പിസിബി അധ്യക്ഷനും പാക്ക് സർക്കാരിൽ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി അറിയിച്ചത്. പ്രധാനമന്ത്രിയുമായി നഖ്‌വി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ചൊവ്വാഴ്ച യുഎസ്‌എയ്‌ക്കെതിരായ മത്സരശേഷം തീരുമാനം പാക്കിസ്ഥാൻ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. 15നു കൊളംബോയിലാണ് ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കെതിരെ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാനുമായി ഐസിസി ഞായറാഴ്ച ചർച്ച നടത്തിയിരുന്നു. ഐസിസി ഡപ്യൂട്ടി ചെയർമാനും സിംഗപ്പൂർ പ്രതിനിധിയുമായ ഇമ്രാൻ ഖവാജ പാക്കിസ്ഥാനിലെത്തിയാണ് ഒത്തുതീർപ്പു ചർച്ചകൾ നടത്തിയത്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നാലു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ഖവാജയും നഖ്‌വിയും കൂടാതെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് അമിനുൽ ഇസ്‌ലാമും പങ്കെടുത്തു. ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്നു പാക്കിസ്ഥാൻ അറിയിച്ചിരുന്നു. അതിനാലാണ് ഒത്തുത്തീർപ്പു ചർച്ചയിൽ ബംഗ്ലദേശ് പ്രതിനിധിയും പങ്കെടുത്തത്.
എന്നാൽ ബഹിഷ്കരണ ഭീഷണയിൽനിന്ന് പിന്മാറണമെന്ന് ബിസിബിയും ചർച്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. ലോകകപ്പിന്റെ സഹആതിഥേയരായ ശ്രീലങ്കയിലെ ക്രിക്കറ്റ് ബോർഡും സമാന ആവശ്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ബഹിഷ്കരണത്തിൽനിന്നു പിന്മാറാൻ പിസിബി ആലോചിക്കുന്നത്. ചർച്ചയിലെ തീരുമാനങ്ങൾ നഖ്‌വി, പ്രധാനമന്ത്രിയെ അറിയിക്കും.
ചർച്ചയിൽ ഐസിസിക്ക് മുന്നിൽ പാക്കിസ്ഥാൻ വച്ച ഉപാധികൾ സംബന്ധിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാക്കിസ്ഥാനുള്ള ഐസിസി വാർഷിക വിഹിതം വർധിപ്പിക്കുക, ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കുക, ഇന്ത്യ–പാക്ക് മത്സരങ്ങളിൽ ഹസ്തദാനം ഒഴിവാക്കുന്ന നടപടിയിൽനിന്ന് ബിസിസിഐ പിന്മാറുക തുടങ്ങിയവയാണ് പാക്കിസ്ഥാന്റെ പ്രധാന ഉപാധികൾ എന്നാണ് സൂചന.
ഇതു കൂടാതെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയും നടത്തണമെന്ന് പിസിബി ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ഐസിസിയുടെ നിലപാട് വ്യക്തമല്ല. ദ്വിരാഷ്ട്ര, ത്രിരാഷ്ട്ര പരമ്പരകൾ അതതു ബോർഡുകൾ തീരുമാനിക്കുന്നതായതിനാൽ ഐസിസിക്ക് ഉറപ്പ് നൽകാനാകില്ല. അതുകൊണ്ടുതന്നെ ഈ ആവശ്യങ്ങൾ ഐസിസി തള്ളിയേക്കും.
പുറത്താക്കിയെങ്കിലും ബംഗ്ലദേശിനുള്ള ഐസിസി വാർഷിക വിഹിതം കുറയ്ക്കരുത്, ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവര്‍ക്കു കൃത്യമായി നൽകണം, ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് അധികമായി നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളും പിസിബി മുന്നോട്ടുവച്ചിരുന്നു.
ഇതു കൂടാതെ ബിസിബിയും ഐസിസിക്ക് മുന്നിൽ ഒരാവശ്യം മുന്നോട്ടുവച്ചു; ഐസിസി ടൂർണമെന്റുകൾക്കുള്ള ഹൈബ്രിഡ് മോഡൽ 2031 വരെ തുടരണമെന്നാണ് അവരുടെ ആവശ്യം. നിലവിൽ 2027 വരെയാണ് ഹൈബ്രിഡ് മോഡൽ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലും ബംഗ്ലദേശിലുമായാണ് 2031 ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഹൈബ്രഡിഡ് മോഡൽ അതുവരെ നീട്ടിയാൽ പാക്കിസ്ഥാനും ബംഗ്ലദേശിനും എല്ലാ മത്സരങ്ങളും ബംഗ്ലദേശിൽ തന്നെ കളിക്കാൻ സാധിക്കും. ഇതു മുന്നിൽ കണ്ടാണ് നീക്കം. ഇതിലും ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary:







English (US) ·