Published: February 26, 2026 12:35 PM IST
1 minute Read
ചെന്നൈ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– സിംബാബ്‍വെ സൂപ്പർ എട്ട് മത്സരത്തിനു തൊട്ടുമുൻപ് ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ രാസവസ്തു പ്രയോഗിച്ചു. മത്സരം രാത്രിയായതുകൊണ്ടു തന്നെ രണ്ടാം ഇന്നിങ്സില്‍ മഞ്ഞിന്റെ സാന്നിധ്യം കളിയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇതു തടയുക ലക്ഷ്യമിട്ടാണ് യുഎസിൽനിന്ന് ഇറക്കുമതി ചെയ്ത ‘ഡ്യൂ ക്യൂവർ’എന്ന രാസവസ്ത്രു ഗ്രൗണ്ടിൽ പ്രയോഗിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഇത് ഗ്രൗണ്ടിൽ സ്പ്രേ ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഇത് വീണ്ടും ഗ്രൗണ്ടിൽ തളിക്കും.
ഇന്ത്യ–സിംബാബ്‍വെ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മഞ്ഞിന്റെ ‘ഇടപെടൽ’ ഇതിലൂടെ തടയാനാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. മത്സരത്തിന്റെ ടോസ് നിർണായകമാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി നടക്കുന്ന മത്സരങ്ങൾക്ക് ടോസ് വിജയിക്കുന്ന ക്യാപറ്റൻമാര്‍ ഫീൽഡിങ് തിരഞ്ഞെടുക്കുന്നതാണു പതിവുരീതി. മുൻപൊക്കെ സ്പിന്നർമാരെ കണക്കറ്റു തുണച്ചിരുന്ന ചെപ്പോക്കിലെ പിച്ചിന്റെ സ്വഭാവം ഇപ്പോൾ ബാറ്റിങ്ങിനും ഹൈ സ്കോറിങ് മത്സരങ്ങൾക്കും പിന്തുണ നൽകുന്ന തരത്തിലേക്കു മാറിയെന്നുള്ളതു കഴിഞ്ഞ മത്സരങ്ങളിൽ നിന്നു വ്യക്തമായിരുന്നു.
സൂപ്പർ എട്ടിലെ ആദ്യ മത്സരങ്ങൾ തോറ്റ ശേഷമാണ് ഇന്ത്യയും സിംബാബ്‍വെയും ചെപ്പോക്കിൽ കളിക്കാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കൂറ്റൻ വിജയം നേടാൻ സാധിച്ചാൽ ടീമിന്റെ സെമി ഫൈനൽ സാധ്യതകളും വർധിക്കും.
2002ൽ ഗുവാഹത്തിയിൽ ഏറ്റുമുട്ടിയ ഇരുടീമുകളും 24 വർഷത്തിനു ശേഷമാണ് ഒരു ഐസിസി മത്സരത്തിൽ മുഖാമുഖമെത്തുന്നത്. ഇന്ത്യയെയും ദക്ഷിണാഫ്രിക്കയും മികച്ച മാർജിനിൽ പരാജയപ്പെടുത്തിയാൽ സിംബാബ്‌വെയ്ക്ക് ഇനിയും സാധ്യതകളുണ്ട്. രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്ന മലയാളി താരം സഞ്ജു സാംസൺ ഇന്നു കളിക്കുമെന്ന പ്രതീക്ഷയിലാണ് ചെപ്പോക്കിലെ ആരാധകർ.
English Summary:







English (US) ·