Published: September 10, 2026 08:01 PM IST Updated: September 10, 2026 10:24 PM IST
1 minute Read
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസിനു മുന്നോടിയായി നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിൽ കേരളത്തിന് 4 സ്വർണം. ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വനിതാ ലോങ്‌ജംപിൽ 6.76 മീറ്റർ ചാടിയാണ് ആൻസി സ്വർണം നേടിയത്. പുരുഷൻമാരുടെ 800 മീറ്ററിൽ പി.മുഹമ്മദ് അഫ്സലും ട്രിപ്പിൾ ജംപിൽ യു.കാർത്തിക്കും വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അനു രാഘവനും സ്വർണം നേടി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ അഫ്സലിന് ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് സ്വർണം മെഡൽ ലക്ഷ്യത്തിലേക്ക് ഊർജം പകരുന്നതാണ് ഇന്നലത്തെ മെഡൽ.
ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിൽ ഉത്തർപ്രദേശ് താരം ടാന്യ ചൗധരി വനിതകളുടെ ഹാമർ ത്രോയിൽ ദേശീയ റെക്കോർഡ് നേടി. 68.35 മീറ്റർ ദൂരത്തേക്ക് ഹാമർ പായിച്ചാണ് ടാന്യ പുതിയ ചരിത്രം കുറിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള സഹതാരമായ അനുഷ്ക യാദവ് കഴിഞ്ഞ ജൂണിൽ സ്ഥാപിച്ച 67.02 മീറ്ററിന്റെ ദേശീയ റെക്കോർഡാണ് ടാന്യ പഴങ്കഥയാക്കിയത്. ഇരുവരും ഏഷ്യൻ ഗെയിംസ് സംഘത്തിലുമുണ്ട്.
കേരളത്തിനുവേണ്ടി പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ വി.കെ.മുഹമ്മദ് ലാസൻ വെള്ളിയും വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സി.അഞ്ജലിയും പുരുഷൻമാരുടെ 400 മീറ്ററിൽ ടി.എസ്.മനു വെങ്കലവും കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾ മാറ്റുരച്ച മത്സരം ഇന്ത്യൻ അത്‌ലീറ്റുകളുടെ അവസാനവട്ട തയാറെടുപ്പ് കൂടിയായിരുന്നു. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനായുള്ള 79 അംഗ ഇന്ത്യൻ അത്‌ലറ്റിക് ടീമിലെ 65 താരങ്ങളും ഇന്നലെ നടന്ന ഫൈനലിൽ മത്സരിച്ചു.ഒറ്റ ദിവസമായി ആകെ 30 ഇനങ്ങളിൽ നടന്ന മത്സരത്തിലെ മെഡൽ ജേതാക്കൾക്ക് 65 ലക്ഷം രൂപയുടെ വമ്പൻ സമ്മാനത്തുകയാണ് എഎഫ്ഐ നൽകിയത്.
English Summary:






English (US) ·