Published: February 11, 2026 09:44 AM IST
1 minute Read
കൊളംബോ∙ ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ക്രിക്കറ്റ് ബാറ്റുകളെക്കുറിച്ച് വിചിത്രവാദമുയർത്തി ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭാനുക രാജപക്സ. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവർക്കു ലഭിക്കില്ലെന്നും ഈ ബാറ്റുകൾക്കു മുകളിൽ റബ്ബർ കൊണ്ടുള്ള പ്രത്യേക പാളി ഉണ്ടെന്നും ഭാനുക രാജപക്സ വെളിപ്പെടുത്തി. ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ഇക്കാര്യം അറിയാമെന്നാണ് ശ്രീലങ്കൻ താരത്തിന്റെ വെളിപ്പെടുത്തൽ. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെ ശ്രീലങ്കൻ താരം നടത്തിയ വെളിപ്പെടുത്തൽ വൻ ചർച്ചകൾക്കാണു വഴിതുറന്നത്.
‘‘ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ എടുക്കുന്നത്. അതിനു മുകളിൽ റബ്ബറിന്റെ പാളിയുണ്ടെന്നാണു തോന്നുന്നത്. അതെങ്ങനെ സംഭവിക്കുമെന്ന് എനിക്കു ചിന്തിക്കാനാകുന്നില്ല. ഈ ബാറ്റുകൾ മറ്റു താരങ്ങൾക്ക് വാങ്ങാൻ പോലും സാധിക്കില്ല. എല്ലാവർക്കും ഇതറിയാം.’’– രാജപസ്ക ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി രാജപക്സ വീണ്ടും രംഗത്തെത്തി. മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ ക്രിക്കറ്റ് വളരെയധികം മുന്നോട്ടുപോയതായും രാജപക്സ പിന്നീടു വിശദീകരിച്ചു.
‘‘ഇന്ത്യയിലെ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങളുടെ നിലവാരം എല്ലാം വളരെ മുന്നിലാണ്. ഇന്ത്യയിലെ ബാറ്റ് നിർമാതാക്കൾ ലോകത്തെ ഏറ്റവും മികച്ചവരാണ്. വളരെ ബഹുമാനത്തോടെയാണ് ഇതു പറയുന്നത്. ശ്രീലങ്കൻ താരങ്ങളുടെ ബാറ്റിനെക്കാൾ ഇരട്ടി മികച്ചതാണ് ഇന്ത്യയുടെ ബാറ്റുകൾ. പണമുണ്ടെങ്കിലും നമുക്ക് അതു വാങ്ങാൻ സാധിക്കില്ല.’’– രാജപക്സ വ്യക്തമാക്കി. ശ്രീലങ്കയ്ക്കായി 45 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള രാജപക്സ, ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഇല്ല. കഴിഞ്ഞ വർഷം സിബാബ്‍വെയ്ക്കെതിരെയാണു താരം ശ്രീലങ്കൻ ജഴ്സിയിൽ ഒടുവിൽ കളിക്കാനിറങ്ങിയത്.
English Summary:







English (US) ·