Published: April 11, 2026 03:09 PM IST
1 minute Read
ലഹോർ∙ ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ചത് പാക്കിസ്ഥാൻ സൂപ്പർ ലീഗാണെന്നു ദക്ഷിണാഫ്രിക്കൻ താരം റിലീ റുസോ. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ താരമാണ് റുസോ. ഐപിഎൽ ദൈർഘ്യമേറിയ ടൂർണമെന്റാണെന്നും, ബോളിവുഡ് സിനിമാ വ്യവസായത്തിന്റെ ഇടപെടലുകൾ കാരണം വിനോദത്തിനാണ് ക്രിക്കറ്റിനേക്കാൾ കൂടുതൽ പ്രാധാന്യമെന്നും റുസോ പാക്കിസ്ഥാനിലെ ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചു. വാശിയേറിയ മത്സരങ്ങൾ നടക്കുന്നത് പിഎസ്എലിലാണെന്നും റുസോ വ്യക്തമാക്കി.
‘‘ഐപിഎൽ ദൈർഘ്യമേറിയ ടൂർണമെന്റാണ്. എന്നാൽ പാക്ക് ലീഗ് അങ്ങനെയല്ല, ദൈർഘ്യം കുറവാണ്. അതുകൊണ്ടു തന്നെ മത്സരങ്ങൾ വാശിയേറിയതാണ്. ഐപിഎലിനെ ബോളിവുഡ് പിന്തുണയ്ക്കുന്നുണ്ട്. ക്രിക്കറ്റിനേക്കാൾ ഒരു സിനിമ പോലെയാണ് അവിടെ നടക്കുന്നത്.’’– റുസോ വ്യക്തമാക്കി. 5.55 കോടി പാക്കിസ്ഥാനി രൂപയ്ക്കാണ് (ഇന്ത്യൻ രൂപയിൽ 1.66 കോടി) റുസോയെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് സ്വന്തമാക്കിയത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നാലു മത്സരങ്ങൾ കളിച്ച താരം 79 റൺസാണ് ഇതുവരെ നേടിയത്.
ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ജൊഹാനസ് ബർഗ് സൂപ്പർ കിങ്സിന്റെ താരമാണ് റിലീ റുസോ. 2025ലെ ഐപിഎൽ താരലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ദക്ഷിണാഫ്രിക്കൻ താരത്തെ ആരും വാങ്ങിയിരുന്നില്ല. രണ്ടു കോടിയായിരുന്നു റുസോയുടെ അടിസ്ഥാന വില. 2024 ഐപിഎലിൽ എട്ടു കോടി രൂപയ്ക്ക് താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയിരുന്നു. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കു വേണ്ടിയും റുസോ കളിച്ചിട്ടുണ്ട്.
English Summary:








English (US) ·