Published: March 04, 2026 11:50 AM IST
1 minute Read
ന്യൂഡൽഹി ∙ ഓസ്‌ട്രേലിയയിൽ നടക്കുന്ന എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കേണ്ട ഇന്ത്യൻ വനിതാ ടീമിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അയച്ചുനൽകിയത് കുട്ടികൾക്കുള്ള ജഴ്സികളും പരിശീലനോപകരണങ്ങളും. എഐഎഫ്എഫ് നൽകിയ ഔദ്യോഗിക കിറ്റിലെ ജഴ്സികൾ പാകമാകാത്തതിനെത്തുടർന്ന് ടീം ഇന്നു മത്സരത്തിനിറങ്ങുന്നത് ഓസ്‌ട്രേലിയയിലെ പ്രാദേശിക വിപണിയിൽ നിന്ന് വാങ്ങിയ ജഴ്സി അണിഞ്ഞാണ്.
പെർത്തിൽ വിയറ്റ്നാമിനെതിരെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ മത്സരം. 2003നു ശേഷം ആദ്യമായാണ് മെറിറ്റ് അടിസ്ഥാനത്തിൽ ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്. ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാൻ ഇന്ത്യയ്ക്കു സാധിക്കും. ഇത്രത്തോളം പ്രാധാന്യമുള്ള മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്കാണ് പാകമാവാത്ത ജഴ്സി അയച്ചു നൽകി എഐഎഫ്എഫ് അമ്പരപ്പിച്ചത്!
അധികൃതരുടെ അനാസ്ഥ ടീമിനെ മാനസികമായി തളർത്തിയെന്നും മത്സരത്തിനു മുൻപുള്ള നിർണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും വനിത ഫുട്ബോൾ ടീം അംഗങ്ങൾ എഐഎഫ്‌എഫ് സെക്രട്ടറി ജനറൽ എം.സത്യനാരായണന് അയച്ച കത്തിൽ പരാതിപ്പെട്ടു. എഫ്എസ്ഡിഎലുമായുള്ള കരാർ അവസാനിച്ചതോടെ ദേശീയ ടീമിനു നിലവിൽ ജഴ്സി സ്പോൺസർമാരില്ല. ജഴ്സികൾ മാറിപ്പോയതറിഞ്ഞ ഫെഡറേഷൻ പ്രതിനിധികൾ പെർത്തിലെ ഒരു കമ്പനി മുഖേന 2 ജോടി പുതിയ ജഴ്സികൾ സംഘടിപ്പിക്കുകയായിരുന്നു. ഇളം നീലയും ചുവപ്പും നിറത്തിലുള്ള ജഴ്സികൾ എഎഫ്‌സി അധികൃതർക്ക് മുന്നിൽ ഹാജരാക്കി അനുമതി ലഭ്യമാക്കി എന്ന് ഫെഡറേഷൻ പ്രതിനിധികൾ അറിയിച്ചു.
English Summary:







English (US) ·