Published: May 13, 2026 08:54 AM IST
1 minute Read
ചെന്നൈ ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയതു മുതൽ എം.എസ്.ധോണിയുടെ പിൻഗാമിയായാണ് സഞ്ജു സാംസൺ വാഴ്ത്തപ്പെടുന്നത്. പരുക്കിനെ തുടർന്ന് ധോണി ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാത്തതിനാൽ സിഎസ്കെ ടീമിൽ ‘തല’യും ‘ചേട്ടനും’ ഒരുമിച്ചു കളിക്കുന്നത് കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. എങ്കിലും ‘തല’യുടെ അസാന്നിധ്യത്തിൽ ചെന്നൈ ടീമിന്റെ ‘തലൈവർ’ ആയി സഞ്ജു മാറിക്കഴിഞ്ഞാണ് അവർ വിശ്വസിക്കുന്നത്. ഈ സീസണിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായ സഞ്ജു, ടീമിന്റെ അവിഭാജ്യഘടകമാണ്.
ഇപ്പോഴിതാ, എം.എസ്.ധോണിയെ ആരാധിച്ചു വളർന്ന തന്നെ കുട്ടിക്കാലത്തെക്കുറിച്ച് മനസ്സ് തുറന്നരിക്കുകയാണ് സഞ്ജു സാംസൺ. സൂപ്പർ കിങ്സ് പോഡ്‌കാസ്റ്റിൽ സംസാരിച്ചപ്പോഴാണ് സഞ്ജു ഓർമകൾ പങ്കുവച്ചത്. 2005ൽ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ ധോണി നേടിയ അവിസ്മരണീയമായ സെഞ്ചറികൾ കണ്ടതിന് ശേഷമാണ് താരത്തോട് ആരാധന തുടങ്ങിയതെന്നും ആ നിമിഷങ്ങൾ ഒരു കൊച്ചു ക്രിക്കറ്റ് ആരാധകനായിരുന്ന തന്റെ മനസ്സിൽ വലിയ സ്വാധീനമാണ് ചെലുത്തിയതെന്നും സഞ്ജു പറഞ്ഞു.
‘‘ഞാൻ അന്ന് നാലിലോ അഞ്ചിലോ പഠിക്കുകയായിരുന്നു, വളരെ ചെറിയ കുട്ടിയായിരുന്നു. നീളമുള്ള മുടിയുള്ള ഒരാൾ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് ഞാൻ ഓർക്കുന്നു. ആദ്യം ഒന്നോ രണ്ടോ കളികളിൽ പെട്ടെന്നു പുറത്തായി, പക്ഷേ അടുത്ത കളി പാക്കിസ്ഥാനെതിരെ ഒരു സെഞ്ചറി നേടി, 183 റൺസ്. അതിനുശേഷം തുടർച്ചയായി വലിയ സ്കോറുകൾ നേടി. ആ നിമിഷം മുതൽ ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനായി മാറി.’’– സൂപ്പർ കിങ്സ് പോഡ്‌കാസ്റ്റിൽ സഞ്ജു പറഞ്ഞു.
ഒരു ബൂസ്റ്റ് പരസ്യത്തിൽനിന്ന് ധോണിയുടെ ചിത്രം വെട്ടിയെടുത്ത് തന്റെ ഡയറിയിൽ ഒട്ടിച്ച കാര്യവും സഞ്ജു വെളിപ്പെടുത്തി. ‘‘അതിനുശേഷം അദ്ദേഹം എല്ലായിടത്തും ഉണ്ടായിരുന്നു - പോസ്റ്ററുകൾ, മാധ്യമങ്ങൾ, പരസ്യങ്ങൾ. അദ്ദേഹം ബൂസ്റ്റ് പരസ്യങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്നു. വീട്ടിൽ ഞങ്ങൾ ബൂസ്റ്റ് കുടിക്കാറുണ്ടായിരുന്നു, കുപ്പിയിൽ ഒരു സ്റ്റിക്കർ ഉണ്ടായിരുന്നു. ആ സ്റ്റിക്കറിൽ നിന്ന് മഹി ഭായിയുടെ മുഖം വെട്ടിയെടുത്ത് എന്റെ ഡയറിയിൽ ഒട്ടിച്ചത് ഞാൻ ഓർക്കുന്നു.’’– സഞ്ജു പറഞ്ഞു.
‘‘ആ നിമിഷം മുതൽ ഞാൻ ഇപ്പോൾ നിൽക്കുന്ന ഈ സ്ഥാനം വരെ, ഇതിൽ കൂടുതൽ എനിക്ക് എന്ത് പറയാൻ കഴിയും? ഞാൻ അദ്ദേഹത്തോടൊപ്പം ഇരിക്കുന്നു, സംസാരിക്കുന്നു, കളിക്കുന്നു, അദ്ദേഹത്തിന്റെ മുറിയിൽ പോയി എനിക്ക് ആവശ്യമുള്ളത് ചോദിക്കുന്നു. അദ്ദേഹം എനിക്ക് ഉപദേശങ്ങളും നൽകുന്നു. ഇതൊരു സ്വപ്നമാണ്, സത്യത്തിൽ സ്വപ്നത്തേക്കാൾ വലുതാണ്. ഏതൊരു കുട്ടിയും ഇതിനെക്കുറിച്ച് സ്വപ്നം കാണുമെന്ന് ഞാൻ കരുതുന്നു, ഇവിടെ എത്തിയതിൽ ഞാൻ വളരെ ഭാഗ്യവാനായി സ്വയം കരുതുന്നു.’’– സഞ്ജു കൂട്ടിച്ചേർത്തു.
English Summary:







English (US) ·