ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ കരുത്തരായ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തുവിട്ട് ടൂർണമെന്റിലെ ആദ്യ ജയം രണ്ടാം മത്സരത്തിൽ ആധികാരികമായി സ്വന്തമാക്കി നെതർലൻഡ്‌സ്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡച്ച് പട തുടക്കം മുതൽ ഒടുക്കം വരെ കളം നിറഞ്ഞ് കളിച്ചപ്പോൾ സ്വീഡിഷ് പ്രതിരോധം പൂർണമായും തകർന്നടിയുകയായിരുന്നു. ജപ്പാനെതിരെയുള്ള ആദ്യ മത്സരത്തിലെ 2-2 സമനിലയ്ക്ക് ശേഷം റൊണാൾഡ് കൂമാന്റെ ഡച്ച് ടീം നടത്തിയ ശക്തമായ തിരിച്ചുവരവ് ടൂർണമെന്റിലെ മറ്റു വമ്പന്മാർക്കുള്ള കടുത്ത മുന്നറിയിപ്പാണ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികച്ചു നിന്ന നെതർലൻഡ്‌സ് കിരീടപ്പോരിന് മുന്നിൽ തന്നെ തങ്ങളുണ്ടെന്നാണ് വിളിച്ചുപറഞ്ഞിരിക്കുകയാണ്.
What you should work next
മത്സരത്തിലെ അഞ്ച് ഗോൾ നേട്ടത്തോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ടൂർണമെന്റിൽ 100 ഗോളുകൾ നേടുന്ന എട്ടാമത്തെ ടീമായി നെതർലൻഡ്സും മാറി. ബ്രസീൽ, ജർമനി, അർജന്റീന, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഏഴ് ടീമുകൾ. മറുവശത്ത്, ആദ്യ മത്സരത്തിൽ തുനീസിയയെ 5-1 ന് തോൽപ്പിച്ച സ്വീഡന്, അതേ സ്കോറിന് ഡച്ച് പടയോട് തോൽവി വഴങ്ങേണ്ടി വന്നത് ഒരു വലിയ തിരിച്ചടിയാണ്. പാസുകളിലും ഷോട്ടുകളിലുമെല്ലാം മുന്നിട്ടു നിന്നെങ്കിലും അവസരങ്ങൾ കളഞ്ഞുകുളിച്ചതാണ് സ്വീഡന് വിനയായത്.
∙ ആദ്യ ‘ഡബിൾ’ആദ്യ പകുതിയിൽ നെതർലൻഡ്‌സ് കോച്ച് റൊണാൾഡ് കൂമാൻ ‘ഹൈ-പ്രസിങ്’ തന്ത്രമാണ് പുറത്തെടുത്തത്. നെതർലൻഡ്സിന്റെ 4-3-3 ഫോർമേഷൻ സ്വീഡന്റെ മൂന്ന് ഡിഫൻഡർമാരടങ്ങുന്ന പ്രതിരോധ നിരയെ (3-1-4-2) ശ്വാസം മുട്ടിച്ചു. ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ നേടി ബ്രയാൻ ബ്രോബി സ്വീഡന്റെ പ്രതിരോധ കോട്ട തകർത്തു. ആറാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ കോഡി ഗാക്പോ സ്വീഡന്റെ പ്രതിരോധ നിരയെ കബളിപ്പിച്ചു. ഗാക്പോ ബോക്സിന്റെ മധ്യത്തിലേക്ക് നൽകിയ ലോ പാസ് കൃത്യമായി സ്വീകരിക്കാൻ സ്വീഡിഷ് ഡിഫൻഡർമാർക്ക് കഴിഞ്ഞില്ല. ഈ പിഴവ് മുതലെടുത്ത് ബോക്സിനുള്ളിൽ അൺമാർക്ഡ് ആയി നിന്ന ബ്രയാൻ ബ്രോബി ക്ലോസ് റേഞ്ചിൽ പന്ത് സുന്ദരമായി സ്വീഡിഷ് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 1–0.
ഡച്ച് ടീമിന്റെ തന്ത്രപരമായ വിങ് അറ്റാക്കിങ്ങിന്റെ മികച്ച ഉദാഹരണമായിരുന്നു രണ്ടാം ഗോൾ. 17–ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെ അതിവേഗം ഓടിക്കയറിയ ഡിഫൻഡർ ഡെൻസൽ ഡംഫ്രിസ് സ്വീഡിഷ് ബോക്സിലേക്ക് അളന്നുമുറിച്ച ഒരു ക്രോസ്സ് നൽകി. ബ്രയാൻ ബ്രോബി ഒരു പവർഫുൾ വലംകാൽ ഷോട്ടിലൂടെ സ്വീഡിഷ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ബ്രയാന് ഡബിൾ. നെതർലൻഡ്സ് 2–0.
തുടർച്ചയായി രണ്ടു ഗോളുകൾ വഴങ്ങിയതോടെ സ്വീഡൻ കോച്ച് ഗ്രഹാം പോട്ടർ കളിയിലെ ആദ്യ ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം തന്ത്രം മാറ്റി. 3-5-2 ശൈലി ഉപേക്ഷിച്ച് ബാക്ക് ഫോർ (4-4-2) പ്രതിരോധത്തിലേക്ക് മാറി. ഇതോടെ മത്സരത്തിലേക്കു തിരിച്ചുവന്ന സ്വീഡൻ, ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. ബെഞ്ചമിൻ നൈഗ്രെൻ എടുത്ത ഫ്രീകിക്കിൽ നിന്ന് ഗുസ്താഫ് ലാഗർബിയൽഷെ ഒരു ഹെഡ്ഡർ ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി റഫറി നിഷേധിച്ചു.
∙ രണ്ടാം ‘ഡബിൾ’രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡോൺയൽ മാലന് പകരം ക്രിസെൻസിയോ സമ്മർവില്ലെ കളത്തിലിറങ്ങി. ഈ മാറ്റം സ്വീഡിഷ് പ്രതിരോധത്തിന്റെ താളം തെറ്റിച്ചു. 47-ാം മിനിറ്റിൽ സമ്മർവില്ലെ നൽകിയ ലോ ക്രോസ്സ് സ്വീകരിച്ച് കോഡി ഗാക്പോ ഡച്ച് പടയുടെ മൂന്നാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ സമ്മർവില്ലെ തന്റെ അസാധ്യ വേഗതകൊണ്ട് ഇടതുവിങ്ങിലൂടെ സ്വീഡിഷ് റൈറ്റ്-ബാക്കിനെ മറികടന്ന് മുന്നേറി ബോക്സിലേക്ക് ഒരു ലോ കട്ട്-ബാക്ക് പാസ് നൽകി. ഓടിക്കയറി വന്ന കോഡി ഗാക്പോ ഒരൊറ്റ ടച്ചിൽ വളരെ കൃത്യതയാർന്ന ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ചു. ലീഡ് വർധിപ്പിച്ച് ഡച്ച് പട (3–0).
54-ാം മിനിറ്റിൽ സ്വീഡിഷ് സ്‌ട്രൈക്കർ അലക്സാണ്ടർ ഇസാക്കിന് സംഭവിച്ച പിഴവിൽനിന്നു ഡച്ച് ടീം മാരകമായ ഒരു കൗണ്ടർ അറ്റാക്ക് നടത്തി. സമ്മർവില്ലെയുടെ അസിസ്റ്റിൽ നിന്ന് ഗാക്പോ ഇടതുവിങ്ങിൽ നിന്നു കട്ട്-ഇൻ ചെയ്ത് തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി. ‘ഇരട്ട’ ഡബിളുമായി നെതർലൻഡ്‌സിന്റെ മുന്നേറ്റം. കനത്ത തോൽവിയിലേക്ക് നീങ്ങിയ സ്വീഡന്റെ ആശ്വാസ ഗോൾ 59–ാം മിനിറ്റിൽ ആന്റണി ഇലാംഗയാണ് നേടിയത്. സ്വീഡിഷ് സൂപ്പർ തരാം അലക്സാണ്ടർ ഇസാക് ഡച്ച് പ്രതിരോധത്തെ പാടെ കബളിപ്പിച്ച് നൽകിയ ഉഗ്രൻ ത്രൂ-പാസ് കൃത്യമായി സ്വീകരിച്ച് പകരക്കാരൻ താരം ആന്റണി ഇലാംഗ മുന്നോട്ട് കുതിച്ചു. ഡച്ച് ഓഫ്‌സൈഡ് ട്രാപ്പ് തകർത്ത് മുന്നേറിയ ഇലാംഗ, ഗോൾകീപ്പർ ബാർട്ട് വെർബ്രഗ്ഗൻ തടയാൻ എത്തുന്നതിന് മുൻപ് തന്നെ പന്ത് വലയിലെത്തിച്ചു. റഫറി ഓഫ്‌സൈഡ് സംശയിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.
എന്നാൽ നെതർലൻഡ്സ് അതുകൊണ്ടും നിർത്തിയില്ല. മത്സരത്തിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നും ഇതു തന്നെയായിരുന്നു. കളിയിലുടനീളം രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ ക്രിസെൻസിയോ സമ്മർവില്ലെ ഈ ഗോളോടെ മത്സരത്തിലെ തന്റെ മാസ്മരിക പ്രകടനം പൂർത്തിയാക്കി. 89–ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്ത് വച്ച് മെംഫിസ് ഡിപെ നൽകിയ ചെറിയൊരു ഷോർട്ട് പാസ് സ്വീകരിച്ച സമ്മർവില്ലെ, സ്വീഡിഷ് ഡിഫൻഡർമാർ പ്രതിരോധം തീർക്കുന്നതിന് മുൻപ് തന്നെ ബോക്സിന് പുറത്തുനിന്ന് ഒരു മനോഹരമായ ലോങ് റേഞ്ച് കർവിങ് ഷോട്ട്. പന്ത് സ്വീഡിഷ് ഡിഫൻഡർമാരെയും കീപ്പറെയും മറികടന്ന് വലയിലേക്ക് കയറി. 1950ൽ ബ്രസീലിനോട് 7-1 ന് തോറ്റതിന് ശേഷമുള്ള സ്വീഡന്റെ ഏറ്റവും വലിയ തോൽവിയാണിത്.
English Summary:





English (US) ·