ലോക ഫുട്ബോളിന്റെ പരമോന്നത ഭരണസമിതിയായ ഫിഫയിൽ അധികാര തർക്കങ്ങളും നയതന്ത്ര യുദ്ധവും മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമാകുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയെ നേതൃസ്ഥാനത്തുനിന്നു മാറ്റാനുള്ള വിവിധ ഫുട്ബോൾ കോൺഫെഡറേഷനുകളുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഇൻഫന്റീനോയെ സ്ഥാനത്തുനിന്നു നീക്കുന്നത് ഫിഫ ചെയ്യുന്ന ‘വലിയ തെറ്റായിരിക്കും’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇൻഫന്റീനോയ്ക്ക് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
What you should work next
ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ വിറ്റഴിക്കാനുള്ള വിവാദ നിർദേശത്തെ തുടർന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി), വടക്കേ അമേരിക്കൻ രാജ്യങ്ങളുടെ സംഘടനയായ കോൺകാകാഫ് എന്നിവ ഇൻഫന്റിനോയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി തുറന്ന കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.
∙ വഞ്ചനാ ആരോപണവും വൻ പ്രതിഷേധവും
ഇൻഫന്റീനോയ്ക്കെതിരെ അണിനിരന്ന മൂന്നു പ്രധാന കോൺഫെഡറേഷനുകളും സംയുക്തമായി പുറത്തിറക്കിയ കത്തിൽ ഫിഫ അധ്യക്ഷന്റെ നടപടികളെ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. വരും വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങളുടെ 20 ശതമാനം വിഹിതം സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് ഏകദേശം 40050 കോടി രൂപ സമാഹരിക്കാൻ ഇൻഫന്റീനോ പദ്ധതിയിട്ടിരുന്നു. എന്നാൽ കടുത്ത എതിർപ്പിനെത്തുടർന്ന് പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
ഇൻഫന്റീനോ ‘വഞ്ചനയിലൂടെ’ തങ്ങളുമായുള്ള വിശ്വസ്തത തകർത്തെന്നും, സംഘടനയുടെ പൊതു താൽപര്യങ്ങൾക്കും മുകളിലാണ് താനെന്ന രീതിയിലാണ് പ്രവർത്തിച്ചതെന്നും കത്തിൽ ആരോപിക്കുന്നു. നേരിട്ട് രാജി ആവശ്യപ്പെട്ടില്ലെങ്കിലും ഇൻഫന്റീനോയുടെ നേതൃത്വം ഇനി ഫുട്ബോൾ ലോകത്തിന് അംഗീകരിക്കാനാകില്ലെന്നാണ് ഈ കത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്നത്.
“ഫുട്ബോളിന്റെ കരുത്ത് എപ്പോഴും അതിന്റെ ഐക്യത്തിലാണ്. ആ ഐക്യത്തെ ബഹുമാനിക്കുന്ന, ഫുട്ബോളിനെ ഭരിക്കാനല്ല മറിച്ച് സേവിക്കാൻ തയാറുള്ള ഒരു നേതൃത്വമാണ് ഇപ്പോൾ ആവശ്യം,”– കത്തിൽ വ്യക്തമാക്കുന്നു.
നടന്ന സംഭവങ്ങളെക്കുറിച്ച് പൂർണമായും സ്വതന്ത്രമായ ഒരു അന്വേഷണ ഏജൻസി പഠിക്കണമെന്നും മൂന്നു കോൺഫെഡറേഷനുകളും കത്തിൽ ആവശ്യപ്പെട്ടു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഇൻഫന്റീനോയ്ക്ക് അന്തസ്സോടെ പദവി ഒഴിയാനുള്ള അവസരമാണ് ഈ കത്തിലൂടെ നൽകിയിരിക്കുന്നതെന്നാണ് ആഗോള കായിക രംഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.
∙ ഇൻഫന്റീനോയ്ക്ക് ട്രംപിന്റെ ഉറച്ച പിന്തുണ
ഇൻഫന്റീനോയെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തിയ ഡോണൾഡ് ട്രംപ്, ഇൻഫന്റീനോയില്ലാതെ ഫിഫയ്ക്ക് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. “ഇൻഫന്റീനോയെ ഫിഫയിൽ നിന്ന് മാറ്റിയാൽ സംഘടനയ്ക്ക് പിന്നെ ഒരിക്കലും പഴയ വിജയമോ ലാഭക്ഷമതയോ കൈവരിക്കാൻ കഴിയില്ല. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വിജയകരമായ ലോകകപ്പ് സംഘടിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഇൻഫന്റീനോ അതിശയകരമായ രീതിയിലാണ് ഫിഫയെ നയിക്കുന്നത്.’’– ട്രംപ് കുറിച്ചു.
എന്നാൽ 2026 ലോകകപ്പിൽ ആതിഥേയത്വം വഹിച്ച യുഎസ്, കാനഡ രാജ്യങ്ങളിലെ പ്രധാന ഫുട്ബോൾ സംഘടനകളായ യുഎസ് സോക്കറും കാനഡ സോക്കറും ഇൻഫന്റീനോയ്ക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഫിഫയുടെ നിലവിലുള്ള ഭരണരീതികളിലും സുതാര്യതയിലും ഉത്തരവാദിത്തത്തിലും കാതലായ മാറ്റങ്ങൾ അനിവാര്യമാണെന്ന് കരീബിയൻ ഫുട്ബോൾ യൂണിയനുമായി (സിഎഫ്‌യു) ചേർന്ന് അവർ പ്രസ്താവനയിറക്കി.
∙ മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്ന ഭീഷണി
പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഫിഫയുടെ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പാണ് യുവേഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, കോൺകാഫ് എന്നിവ നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത്തരം വാണിജ്യ നീക്കങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു ലഭിക്കുന്നതുവരെ ഫിഫ മത്സരങ്ങളിൽ പങ്കാളികളാകില്ലെന്ന് ഇവർ വ്യക്തമാക്കി. ഇതിനുപുറമെ, ഫിഫയിലെ തർക്കം നിലനിൽക്കുന്നപക്ഷം കളിക്കാർക്ക് മത്സര പരിചയം നൽകുന്നതിനായി ഈ മൂന്നു ഭൂഖണ്ഡങ്ങളിലെയും ടീമുകളെ ഉൾപ്പെടുത്തി സ്വന്തമായി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്.
മൊറോക്കകോയിൽ നടന്ന ഫിഫയുടെ അടിയന്തര യോഗത്തെയും വിമർശകർ കണക്കറ്റ് പരിഹസിച്ചു. യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഭാരവാഹി മാത്രമേ പങ്കെടുത്തിരുന്നുള്ളൂവെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഫിഫ തയാറായില്ലെന്നും കോൺഫെഡറേഷനുകൾ ചൂണ്ടിക്കാണിക്കുന്നു. ഇൻഫന്റീനോയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവുകളെക്കുറിച്ച് പഠിക്കാൻ ഫിഫയ്ക്ക് യാതൊരു പങ്കുമില്ലാത്ത സ്വതന്ത്ര കമ്മിഷൻ രൂപീകരിക്കണമെന്നാണ് ഉയർന്നുവരുന്ന പ്രധാന ആവശ്യം.
നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ (എൻഎഫ്എഫ്) പ്രസിഡന്റും ഇൻഫന്റിനോയുടെ കടുത്ത വിമർശകയുമായ ലിസ ക്ലാവെനസ് ഇൻഫാന്റിനോ എത്രയും വേഗം പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫന്റിനോയ്ക്ക് പകരക്കാരിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവരാൻ സാധ്യതയുള്ള വ്യക്തികളിൽ ഒരാളാണ് ക്ലാവെനസ്.
∙ ഇൻഫന്റിനോയെ പിന്തുണച്ച് ആഫ്രിക്കയും തെക്കേ അമേരിക്കയും
യൂറോപ്പിലും ഏഷ്യയിലും കടുത്ത എതിർപ്പ് ഉയരുമ്പോഴും ഇൻഫന്റീനോ തന്റെ അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 211 അംഗ ഫെഡറേഷനുകളോട് ഫിഫ ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും മറ്റു മേഖലകളിലെ കോൺഫെഡറേഷനുകളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിഎഎഫ്) തങ്ങളുടെ 54 അംഗങ്ങളുടെയും പിന്തുണ ഇൻഫന്റീനോയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം കോൺകാഫിലെ പ്രമുഖ രാജ്യമായ മെക്സിക്കോയും തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, പാരഗ്വായ്, ഇക്വഡോർ, ബൊളീവിയ എന്നിവരും ഇൻഫന്റിനോയ്ക്കൊപ്പം നിൽക്കുന്നു.
വിമർശകർക്കെതിരെ ഫിഫയും രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇൻഫന്റീനോയെ അട്ടിമറിക്കാൻ സംഘടിതമായ ശ്രമങ്ങൾ നടക്കുകയാണെന്നും, നേതൃത്വത്തെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫിഫയുടെ നിയമാവലികളും ജനാധിപത്യപരമായ മാർഗങ്ങളും പാലിക്കണമെന്നും ഫിഫ മുന്നറിയിപ്പ് നൽകി.
∙ വോട്ടെടുപ്പും ഭാവി സാധ്യതകളും
ഇൻഫന്റീനോ യുവേഫയുടെ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ചില മുൻ ജീവനക്കാർക്ക് നൽകിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ‘ദ് ഡെയ്‌ലി ടെലിഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ടുകളും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഫിഫയും ഇൻഫന്റീനോയും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഫിഫയിലെ 211 അംഗ ഫെഡറേഷനുകളിൽ 70-ഓളം രാജ്യങ്ങൾ ഇൻഫാന്റിനോയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ 12-ഓളം പ്രധാന രാജ്യങ്ങൾ നേരത്തേ നൽകിയ പിന്തുണ പിൻവലിക്കുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്.
2031 വരെ പ്രസിഡന്റ് പദവിയിൽ തുടരാൻ ഇൻഫാന്റീനോയ്ക്ക് ആദ്യ ഘട്ട വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് (2/3) ഭൂരിപക്ഷമോ അല്ലെങ്കിൽ തുടർന്നുള്ള ഘട്ടങ്ങളിൽ കേവല ഭൂരിപക്ഷമോ ആവശ്യമാണ്. ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും ചില രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കൻ വൻകരയുടെയും എതിർപ്പ് മറികടന്ന് ഇൻഫന്റീനോയ്ക്ക് വിജയിക്കാനാകുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.
English Summary:






English (US) ·