Published: July 18, 2026 06:45 PM IST
1 minute Read
മയാമി ∙ ലോകകപ്പ് ഫൈനൽ ആവേശപ്പൂരത്തിനു മുൻപൊരു സാംപിൾ വെടിക്കെട്ട്! സെമിയിൽ വീണുപോയ ഫ്രാൻസും ഇംഗ്ലണ്ടും ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടും. മയാമിയിൽ നടക്കുന്ന മത്സരത്തിനു കിക്കോഫ് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 2.30ന്. ലോകകപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടിനായി രംഗത്തുള്ള ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബപെയാണു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. 8 ഗോളുമായി ലയണൽ മെസ്സിയും എംബപെയും മുൻനിരയിലുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മെസ്സിയാണു മുന്നിൽ. അർജന്റീനയ്ക്കെതിരായ സെമിയിൽ ഒരു ഗോൾ ലീഡ് നേടിയ ശേഷം രണ്ടു ഗോൾ വഴങ്ങി തോൽക്കേണ്ടി വന്ന ഇംഗ്ലണ്ടിനും ക്യാപ്റ്റൻ ഹാരി കെയ്നും ഫ്രാൻസിനെതിരായ മത്സരം അഭിമാനപ്പോരാട്ടമാണ്.
What you should work next
എന്നാൽ ലൂസേഴ്സ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടോ, ഫ്രാന്‍സോ ആഗ്രഹിച്ചിട്ടില്ലെന്ന് തുറന്നടിച്ച് ഫ്രഞ്ച് മാനേജര്‍ ദിദിയെ ദെഷാം പറഞ്ഞു. കളിക്കേണ്ടത് കടമയായതിനാല്‍ ടീം ഇറങ്ങുമെന്നും വെങ്കല മെഡല്‍ നേടുമെന്നും അദ്ദേഹം റോയിട്ടേഴ്സിനോട് പ്രതികരിച്ചു. സ്പെയിനോട് സെമിയില്‍ 2–0ത്തിന് തോറ്റതോടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനലെന്ന ഫ്രഞ്ച് മോഹമാണ് പൊലിഞ്ഞത്. മനസില്ലാമനസോടെയാണ് ഇറങ്ങുകയെങ്കിലും ഇംഗ്ലണ്ടുമായി സൗഹൃദ മത്സരമാകില്ലെന്നും കളിച്ച് ജയിക്കാന്‍ തന്നെയാണ് തീരുമാനമെന്നും മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ദെഷാം പറഞ്ഞു
‘‘ഫുട്ബോളിനോട് എനിക്കൊരു ഉത്തരവാദിത്തമുണ്ട്. അത് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരം കളിക്കുകയെന്നതാണ്. അത് കൂടി കളിക്കാരും ഞാനും സ്റ്റാഫും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫൈനലോളം തന്നെ പ്രാധാന്യമുള്ളതാണ് ഇന്നത്തെ മല്‍സരവും. ഇംഗ്ലണ്ടിനോ ഞങ്ങള്‍ക്കോ ഇത് കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ കളിക്കും.’’– ദെഷാം വ്യക്തമാക്കി. ഫ്രാന്‍സിന്‍റെ ജഴ്സിയണിയുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊരു ചിന്തയും മനസില്‍ ഇല്ലെന്നും മാനേജറെന്ന നിലയിലെ തന്‍റെ അവസാന മല്‍സരമാകും ഇതെന്നും ദെഷാം കൂട്ടിച്ചേര്‍ത്തു. കിരീടമായിരുന്നു ലക്ഷ്യമെന്നും ദൗര്‍ഭാഗ്യവശാല്‍ അതിലേക്ക് എത്താനായില്ലെന്ന നിരാശയും പങ്കുവയ്ക്കുന്നതായിരുന്നു ദെഷാമിന്‍റെ വാക്കുകള്‍.
മൂന്നാം സ്ഥാനക്കാര്‍ക്കായി കളിക്കാനല്ല തങ്ങള്‍ ആഗ്രഹിച്ചതെന്നും പക്ഷേ വെങ്കല മെഡലോടെ ദെഷാമിനെ യാത്രയാക്കുമെന്നു് ഡിഫന്‍ഡര്‍ കൊനാറ്റ പ്രതികരിച്ചു. ‘‘ടീമിനായി ഒരുപാട് അധ്വാനിച്ചയാളാണ് ദെഷാം. അദ്ദേഹത്തോട് വലിയ കടപ്പാട് ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനായി ഈ മല്‍സരം ജയിക്കുകയാണ് ലക്ഷ്യം.’’- കൊനാറ്റ പറഞ്ഞു.
English Summary:





English (US) ·