Published: July 02, 2026 07:01 AM IST Updated: July 02, 2026 07:51 AM IST
1 minute Read
ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്ന് യുഎസ്എ. ഫൊലാരിൻ ബലോഗനും (45') മാലിക് ടിൽമാനുമാണ് (79') യുഎസ്എയ്ക്കായി ഗോൾ നേടിയത്. മറുപടി നൽകാൻ ബോസ്നിയ പലകുറി ശ്രമിച്ചെങ്കിലും അവയെല്ലാം പാഴ്ശ്രമങ്ങളായി. പ്രീക്വാർട്ടറിൽ യുഎസ്എ ബെൽജിയത്തെ നേരിടും.
ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെയാണ് യുഎസ്എയുടെ ആദ്യ ഗോൾ പിറന്നത്. ഫൊലാരിൻ ബലോഗൻ ആണ് യുഎസ്എയ്ക്കായി ഗോൾ നേടിയത്. മധ്യവരയ്ക്ക് സമീപത്തു നിന്നും യുഎസ്എയുടെ ടിൽമാൻ നൽകിയ പാസ് ബോസ്‌നിയ ഡിഫൻഡറുടെ കാലിൽ തട്ടി ബലോഗന് ലഭിക്കുകയായിരുന്നു. ബോക്സിനകത്തുവച്ച് പന്ത് ലഭിച്ച ബലോഗൻ ഇടംകാലുകൊണ്ട് പന്ത് പോസ്റ്റിലേക്ക് പായിച്ചു. ബോസ്‌നിയ ഗോൾകീപ്പർക്ക് എന്തെങ്കിലും ചെയ്യാനാകുന്നതിന് മുൻപ് പന്ത് ഗോൾ വല കുലുക്കി. യുഎസ്എ–1 ബോസ്നിയ–0. തുടർന്ന് റഫറി ഹാഫ് ടൈം വിസിൽ മുഴക്കി. 32-ാം മിനിറ്റിലും ഫൊലാരിൻ ബലോഗൻ ബോസ്നിയയുെട ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തുകയായിരുന്നു.
രണ്ടാം പകുതിയിൽ ബോസ്നിയ ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. പാഴായ നിരവധി ഷോട്ടുകളാണ് ടീമിന് ബാക്കിയായത്. യുഎസ്എ മുന്നേറ്റം തുടരുന്നതിനിടെയാണ് ടീമിനെ ഞെട്ടിച്ചുകൊണ്ട് ഫൊലാരിൻ ബോലഗന് റെഡ് കാർഡ് ലഭിക്കുന്നത്. ബോസ്നിയൻ താരം മുഹെറമോവിക്കിന്റെ കാലിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ അബദ്ധത്തിൽ താരത്തിന്റെ കണങ്കാലിൽ ചവിട്ടിയതിനാണ് റെഡ് കാർഡ് ലഭിച്ചത്. തുടർന്ന് പത്ത് കളിക്കാരുമായാണ് യുഎസ്എ മത്സരം മുന്നോട്ടുകൊണ്ടുപോയത്.
78-ാം മിനിറ്റിൽ യുഎസ്എ വീണ്ടും ബോസ്നിയയുടെ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ഗോൾ നഷ്ടമായ നിരാശയിലിരിക്കുമ്പോഴാണ് യുഎസ്എയ്ക്ക് അടുത്ത സുവർണാവസരം വീണുകിട്ടുന്നത്. 81-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് യുഎസ്എ മുതലാക്കി. ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് എടുത്ത ടിൽമാൻ, പോസ്റ്റിന്റെ ഇടതുമൂലയിലൂടെ ഗോൾ വല കുലുക്കി. യുഎസ്എ–2 ബോസ്നിയ–0. അധിക സമയമയമായി ലഭിച്ച പത്ത് മിനിറ്റിലും ബോസ്നിയ ആശ്വാസ ഗോളിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
English Summary:





English (US) ·