Published: July 25, 2026 12:43 PM IST Updated: July 25, 2026 12:54 PM IST
2 minute Read
ന്യൂഡൽഹി ∙ ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ സഹഉടമ മനോജ് ബദാലെയുടെ എമേർജിങ് മീഡിയ വെഞ്ചേഴ്സിനെതിരെ നിയമനടപടിയുമായി രാജസ്ഥാൻ റോയൽസിന്റെ മുൻ സഹഉടമയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര. തന്റെ ഓഹരി പങ്കാളിത്തത്തിന്റെ യഥാർഥ മൂല്യം തനിക്ക് ലഭിച്ചില്ലെന്ന് രാജ് കുന്ദ്ര പറഞ്ഞു. ഈ വിഷയത്തിലെ സത്യാവസ്ഥയെക്കുറിച്ച് താൻ ഇതുവരെ നിശബ്ദത പാലിക്കുകയായിരുന്നെന്നും രേഖകളും തെളിവുകളും സഹിതം ബിസിസിഐക്ക് കത്തയച്ചിട്ടുണ്ടെന്നും കുന്ദ്ര വ്യക്തമാക്കി.
What you should work next
സുപ്രീം കോടതി നിയമിച്ച പാനൽ, ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് 2015ലാണ് കുന്ദ്ര രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശത്തിൽനിന്നു പുറത്തായത്. 2008ൽ രാജസ്ഥാൻ റോയൽസ് കന്നി ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ, 2009ൽ ഫ്രാഞ്ചൈസിയിൽ 11.7 ശതമാനം ഓഹരി കുന്ദ്ര സ്വന്തമാക്കിയിരുന്നു. എന്നാൽ, 2013ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് കുന്ദ്രയെ ചോദ്യം ചെയ്തിരുന്നു. രണ്ടു വർഷത്തിന് ശേഷം അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
അടുത്തിടെ, രാജസ്ഥാൻ റോയൽസിന്റെ 1.63 ബില്യൻ ഡോളറിന്റെ വിൽപനയെ ചോദ്യം ചെയ്ത് രാജ് കുന്ദ്ര ബിസിസിഐയെയും കോടതിയെയും സമീപിച്ചിരുന്നു. 2015ൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഹരികൾ കൈമാറ്റം ചെയ്തതെന്നും, തന്റെ 11.7% ഓഹരികൾ തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി. ഉടമസ്ഥാവകാശ ഘടന ഇപ്പോഴും നിയമപരമായ വെല്ലുവിള നേരിടുന്നതിനാൽ, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് ഈ ഘട്ടത്തിൽ അനുവദിക്കരുതെന്നും കുന്ദ്ര ആവശ്യപ്പെട്ടു.
യുഎസ് വ്യവസായി കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൻ ഡോളറിന് (ഇന്ത്യൻ രൂപയിൽ 15,300 കോടി) രാജസ്ഥാനെ വാങ്ങുമെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെയായിരുന്നു രാജ് കുന്ദ്രയുടെ നീക്കം. എന്നാൽ ഈ വിൽപന നടന്നില്ല. പിന്നീട് ലക്ഷ്മി മിത്തൽ നയിക്കുന്ന കൺസോർഷ്യം 1.65 ബില്യൺ യുഎസ് ഡോളറിന് രാജസ്ഥാൻ റോയൽസിനെ വാങ്ങി. ഈ കരാർ പൂർത്തിയായതോടെ മിത്തൽ കുടുംബത്തിന് ഇപ്പോൾ ഫ്രാഞ്ചൈസിയുടെ 75% ഓഹരിയുണ്ട്, അദാർ പൂനവാലയ്ക്ക് ഏകദേശം 18% ഓഹരിയും ഉണ്ട്.
What you should work next
ഈമാസമാദ്യം, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഹൈക്കോടതി എമേർജിങ് മീഡിയ വെഞ്ചേഴ്സിന് രാജ് കുന്ദ്ര 4.94 മില്യൻ യുഎസ് ഡോളർ തിരികെ നൽകാൻ ഉത്തരവിട്ടിരുന്നു. കൂടാതെ, രാജസ്ഥാൻ റോയൽസിന്റെ മുൻ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് അദ്ദേഹത്തെ സ്ഥിരമായി വിലക്കുകയും ചെയ്തു. എങ്കിലും മനോജ് ബദാലെയ്ക്കും അദ്ദേഹത്തിന്റെ കമ്പനിയായ എമേർജിങ് മീഡിയ വെഞ്ചേഴ്സിനുമെതിരെ കുന്ദ്ര ഇപ്പോൾ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ലക്ഷ്മി മിത്തൽ നയിക്കുന്ന കൺസോർഷ്യത്തിന് രാജസ്ഥാനെ വിറ്റെങ്കിലും മനോജ്് ബദാലെയ്ക്ക് ഇപ്പോൾ ഓഹരി അവകാശമുണ്ട്.
രാജ് കുന്ദ്രയുടെ പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങൾ
‘‘വർഷങ്ങളായി, എമേർജിങ് മീഡിയയിലെ എന്റെ നിക്ഷേപത്തെയും രാജസ്ഥാൻ റോയൽസിലെ എന്റെ ഓഹരി പങ്കാളിത്തത്തെയും കുറിച്ചുള്ള സത്യങ്ങൾ അടച്ചിട്ട മുറികൾക്കുള്ളിൽ വികസിക്കുമ്പോൾ ഞാൻ നിശബ്ദനായിരുന്നു. ആ നിശബ്ദതയെ ഒരിക്കലും ഞാൻ അത് അംഗീകരിച്ചതായി തെറ്റിദ്ധരിക്കരുത്. എന്റെ ഓഹരി പങ്കാളിത്തത്തിന്റെ യഥാർഥ മൂല്യം എനിക്ക് നിഷേധിക്കപ്പെട്ടു. എന്റെ ഓഹരികൾ, വിറ്റഴിക്കപ്പെട്ട വിലയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എന്നിൽ നിന്ന് മറച്ചുവച്ചെന്നും, യഥാർഥത്തിൽ ലഭിച്ച മൂല്യത്തേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് ഒത്തുതീർപ്പാക്കാൻ എന്നെ പ്രേരിപ്പിച്ചെന്നും ഞാൻ ആരോപിക്കുന്നു. എമേർജിങ് മീഡിയയുമായി ബന്ധപ്പെട്ട് മനോജ് ബദാലെയ്ക്കും മറ്റുള്ളവർക്കുമെതിരെ ഞാൻ മുംബൈയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. എനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്, അനുയോജ്യമായ വേദിക്കുമുന്നിൽ എന്റെ തെളിവുകൾ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
പൊതുവേദിയിൽ തങ്ങൾ സത്യസന്ധതയുടെ പ്രതീകങ്ങളാണെന്ന് സ്വയം ചിത്രീകരിക്കുന്ന വ്യക്തികൾ ഇപ്പോഴും സ്വാധീനമുള്ളതും അന്തസ്സുള്ളതുമായ പദവികൾ ആസ്വദിക്കുന്നത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു. പ്രശസ്തി കെട്ടിപ്പടുക്കേണ്ടത് സുതാര്യതയിലും സത്യസന്ധതയിലുമായിരിക്കണം, അല്ലാതെ തന്ത്രപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന പ്രതിച്ഛായയിലല്ല. രാജസ്ഥാൻ റോയൽസിലെ എന്റെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് എന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മനോജ് ബദാലെയ്ക്ക് കടമയുണ്ടായിരുന്നു. ആ കടമ ലംഘിക്കപ്പെട്ടുവെന്നും എന്നെ വിശ്വാസവഞ്ചന ചെയ്തെന്നുമാണ് എന്റെ പരാതി. സത്യം പരിശോധനകളെ ഭയപ്പെടുന്നില്ല. തെളിവുകൾ സ്വയം സംസാരിക്കും. കോടതിയിൽ കാണാം, മനോജ് ബദാലെ.’’
രാജ് കുന്ദ്ര
English Summary:






English (US) ·