Published: March 23, 2026 04:29 PM IST Updated: March 23, 2026 04:35 PM IST
2 minute Read
ലഹോർ ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യഘട്ട മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും നടത്തുകയെന്നും കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കറാച്ചിയും ലഹോറും മാത്രമായിരിക്കും വേദികൾ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് പിസിബി ചെയർമാൻ മുഹ്സിൻ നഖ്‌വി പറഞ്ഞത്. എന്നാൽ ഇതു മാത്രമല്ല കാരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. പിഎസ്‌എലിൽനിന്നു പിന്മാറിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു വിദേശതാരങ്ങൾക്കെതിരെ ഭീഷണി മുഴുക്കിയിരിക്കുകയാണ് ഒരു പാക്കിസ്ഥാൻ സംഘടന.
ഓസീസ് താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ന്യൂസീലൻഡ് താരം ഡാരിൽ മിച്ചൽ തുടങ്ങിയ വിദേശ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനെതിരെ പരസ്യമായ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത് പാക്കിസ്ഥാനിലെ സായുധ പ്രതിപക്ഷ ഗ്രൂപ്പായ ജമാഅത്തുൽ അഹ്‌റാർ ആണ്. പാക്കിസ്ഥാനിലെ താലിബാൻ ഗ്രൂപ്പായ തെഹരിക്ക്– ഐ– താലിബാന്റെ ഒരു വിഭാഗമാണ് ജമാഅത്തുൽ അഹ്‌റാർ. ടൂർണമെന്റിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിൽ എത്തിയാൽ താരങ്ങളുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നാണ് ഭീഷണിസ്വരത്തിൽ സംഘടനയുടെ പരസ്യപ്രസ്താവന. പിഎസ്എലിൽ നിന്ന് ഉടൻ പിന്മാറാൻ വാർണറോടും സ്മിത്തിനോടും മറ്റു വിദേശ താരങ്ങളോടും സായുധ സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഒരു കായിക വിനോദമെന്ന നിലയിൽ തങ്ങൾ ക്രിക്കറ്റിന് വിരുദ്ധമല്ലെന്നും എന്നാൽ രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്റ് സംഘടിപ്പിക്കാൻ പാക്കിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യം അനുയോജ്യമല്ലെന്നും ഗ്രൂപ്പ് വാദിച്ചു. ‘‘ക്രിക്കറ്റ് ബോർഡുകളോട് അവരുടെ കളിക്കാരെ പാക്കിസ്ഥാനിലേക്ക് അയയ്ക്കരുതെന്ന് ഞങ്ങൾ ഉപദേശിക്കുന്നു. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങളുടെ ഉത്തരവാദിത്തമായിരിക്കില്ല. ഞങ്ങൾ ഇതിനകം ഞങ്ങളുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.’’– ജമാഅത്തുൽ അഹ്‌റാർ കമാൻഡർ ദ് സൺഡേ ഗാർഡിയനോട് പറഞ്ഞു. കളിക്കാർ മുന്നറിയിപ്പ് അവഗണിച്ചാൽ ഗ്രൂപ്പ് എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചപ്പോൾ കമാൻഡറുടെ പ്രതികരണം ഇങ്ങനെ: ‘‘ഞങ്ങളുടെ ശേഷി അനുസരിച്ച് ഞങ്ങൾ ചെയ്യും, പക്ഷേ മത്സരങ്ങൾ നടക്കാൻ ഞങ്ങൾ അനുവദിക്കില്ല. ടൂർണമെന്റ് തടസ്സപ്പെടുമെന്നും കളിക്കാർ മൈതാനത്തിറങ്ങില്ലെന്നും ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.’’
🔴 JUST IN 🇵🇰
Armed absorption groups successful Pakistan person issued a connection urging each overseas players participating successful the Pakistan Super League (PSL) cricket matches to debar traveling to Pakistan, stating that their information is not guaranteed and determination is simply a hazard of harm.
The… pic.twitter.com/caf7Tim1ep
ഈ വർഷത്തെ പിഎസ്എലിൽ ഓസ്‌ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ആദം സാംപ ഇംഗ്ലണ്ടിന്റെ മൊയീൻ അലിയും ന്യൂസിലൻഡിന്റെ ഡെവൺ കോൺവേയും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്നുണ്ട്. പിസിബി ഇതിനകം തന്നെ കർശനമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യം പിസിബി എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. എട്ടു ടീമുകൾ മത്സരിക്കുന്ന ലീഗ് 26നാണ് തുടങ്ങുന്നത്.
∙ പിന്മാറാൻ ബംഗ്ലദേശും?പിഎസ്‌ലിന്റെ സുരക്ഷയിൽ ആശങ്ക ഉടലെടുത്തതോടെ ലീഗിൽ ബംഗ്ലദേശിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കും മുൻഗണന നൽകുന്നതെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിബി) അവലോകന യോഗത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ബംഗ്ലദേശ് യുവജന കായിക സഹമന്ത്രി അമിനുൽ ഹഖ് പറഞ്ഞു.
‘‘ആദ്യം, ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ബിസിബി ഞങ്ങളെ അറിയിക്കണം, അതിനുശേഷം ദേശീയ ഏജൻസികളുടെ സൂക്ഷ്മപരിശോധനയെത്തുടർന്നുള്ള ഞങ്ങളുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക തീരുമാനമെടുക്കും. ക്രിക്കറ്റ് താരങ്ങൾ അവിടെ പോകുന്നതിൽ കുഴപ്പമില്ലെന്ന് ബിസിബി ഉറപ്പുനൽകിയാൽ ഞങ്ങൾക്ക് പ്രശ്നമില്ല. കളിക്കാർ എന്താണ് ആഗ്രഹിക്കുന്നതെന്നും ബിസിബി പരിഗണിക്കണം, കാരണം കായിക വിനോദങ്ങളെ നിത്സാഹപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സുരക്ഷയെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും ബിസിബി ഞങ്ങളോട് ആലോചിക്കണം, എല്ലാം ശരിയാണെന്ന് അവർക്ക് ഉറപ്പാക്കാൻ കഴിയുമെങ്കിൽ നമുക്ക് മുന്നോട്ട് പോകാം.’’– മന്ത്രി പറഞ്ഞു.
English Summary:








English (US) ·