Published: February 16, 2026 05:26 PM IST
1 minute Read
കൊളംബോ ∙ ട്വന്റി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 61 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പർ 8 റൗണ്ടിൽ കടന്നത്. 40 പന്തിൽ 77 റൺസുമായി തകർത്തടിച്ച ഓപ്പണിങ് ബാറ്റർ ഇഷാൻ കിഷന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്കു വിജയത്തിലേക്കു വഴിവെട്ടിയത്. ഓപ്പണർ അഭിഷേക് ശർമ റണ്ണെടുക്കാതെ പുറത്തായെങ്കിലും പതറാതെ ബാറ്റ് ചെയ്ത സഹ ഓപ്പണർ ഇഷാൻ കിഷൻ ഇന്ത്യയെ സുരക്ഷിത നിലയിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽതന്നെ 3 വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാനു പിന്നീടൊരിക്കലും മത്സരത്തിലേക്കു തിരിച്ചെത്താനായില്ല. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുവീതം വീഴ്ത്തി. ട്വന്റി20 ലോകകപ്പിലെ നേർക്കുനോർ പോരാട്ടങ്ങളിൽ പാക്കിസ്ഥാനു മേൽ ഇന്ത്യയുടെ എട്ടാം ജയമാണിത്. ഇരു ടീമുകളും 9 തവണ നേർക്കുനേർ വന്നപ്പോൾ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനു ജയിക്കാൻ സാധിച്ചത്.
കൊളംബോയിലേറ്റ ദയനീയ തോൽവിക്കു പിന്നാലെ പാക്കിസ്ഥാൻ ടീമിനെതിരെ പാക്ക് ആരാധകരുടെ വലിയ രോഷമാണ് ഉയർന്നത്. ഇതു പ്രകടിപ്പിക്കുന്നതിന്റെ ഒട്ടേറെ വിഡിയോകളും പുറത്തുവന്നു. പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പല രീതിയിലാണ് പാക്കിസ്ഥാന്റെ തോൽവിയോട് പ്രതികരിച്ചത്. ഇതോടെ ഇന്ത്യയിലും ഈ വിഡിയോകൾ വൈറലായി.
ഒരു വിഡിയോയിൽ, പാക്കിസ്ഥാനി യുട്യൂബർ ദേഷ്യത്തിൽ തന്റെ സഹോദരിയുടെ മുഖത്ത് കേക്ക് തേക്കുന്നതു കാണാം. മറ്റൊരു വിഡിയോയിൽ, ഒരു ആരാധകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ടിവി തല്ലിപൊട്ടിക്കാൻ ശ്രമിക്കുന്നത് കാണാം. വൈറലായ മറ്റൊരു വിഡിയോയിൽ ഒരു യുവതി ദേഷ്യവും സങ്കടവും സഹിക്കാനാകാതെ ടീമിനെതിരെ പൊട്ടിത്തെറിക്കുന്നതും പിന്നീട് പൊട്ടിക്കരയുന്നതും കാണാം.
മറ്റുചിലര്‍ താരങ്ങളുടെ പോസ്റ്ററുകള്‍ വലിച്ചുകീറീ. മിക്കവരും കലി തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലേക്ക് ഇറങ്ങി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ വാക്കുകളും ശരീരഭാഷയും കളിക്കളത്തിലെ തീരുമാനങ്ങളുമെല്ലാം പാക്ക് ക്രിക്കറ്റ് പ്രേമികള്‍ മീമുകളായും ട്രോളുകളായും സമൂഹമാധ്യമങ്ങളിൽ നിറയ്ക്കുകയാണ്.
∙ സ്പിന്നർമാരെ പഴിച്ച് ആഗഇന്ത്യയോടേറ്റ 61 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയുടെ ഭാരം സ്പിന്നര്‍മാര്‍ക്ക് മേല്‍ വച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. ജയിക്കാമായിരുന്ന മത്സരം സ്പിന്നര്‍മാര്‍ തുലച്ചെന്നാണ് സല്‍മാന്‍റെ പക്ഷം. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലായിരുന്നു ഇന്ത്യയ്ക്കെതിരെ തകര്‍ന്നടിഞ്ഞ് പോയതിന്‍റെ നിരാശയത്രയും ബോളര്‍മാര്‍ക്ക് മേല്‍ പാക് ക്യാപ്റ്റന്‍ കൊണ്ടിട്ടത്. ‘‘ഞങ്ങളുടെ സ്പിന്നര്‍മാര്‍ക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല. ചിലയിടങ്ങളിലൊക്കെ വിചാരിച്ചത് പോലെകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. സ്പിന്നര്‍മാരെ ഞങ്ങള്‍ വിശ്വസിച്ചു. കഴിഞ്ഞ ആറുമാസമായി അവര്‍ മികച്ച ഫോമിലായിരുന്നു.’’– ആഗ പറഞ്ഞു. ബാറ്റര്‍മാരുടെ അശ്രദ്ധമായ സമീപനത്തെയും ആഗ വിമര്‍ശിച്ചു. ബാറ്റര്‍മാര്‍ അല്‍പം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ വിക്കറ്റ് വീഴ്ചയുണ്ടാവില്ലായിരുന്നെന്ന് ആഗ കുറ്റപ്പെടുത്തി.
‘‘പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമുണ്ടായി. രണ്ടാം ഇന്നിങ്സില്‍ പിച്ച് കുറേക്കൂടി മെച്ചപ്പെട്ടു. ഇത്തരം മത്സരങ്ങള്‍ അങ്ങേയറ്റം വൈകാരികം കൂടിയാകും. അതിനെ അത്തരത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള കുറേ കളികള്‍ ഞങ്ങള്‍ കളിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ അടുത്ത മല്‍സരമുണ്ട്. ഇനി അതിലേക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത് ജയിച്ച് സൂപ്പര്‍ എട്ടില്‍ കടക്കുകയാണ് ലക്ഷ്യം.’’– സല്‍മാന്‍ ആഗ വ്യക്തമാക്കി.
English Summary:







English (US) ·