Published: March 11, 2026 09:37 AM IST Updated: March 11, 2026 01:09 PM IST
1 minute Read
സാവോ പോളോ∙ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. ക്ലബ് ഫുട്ബോളിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന മുപ്പത്തിനാലുകാരൻ നെയ്മാർ, വീണ്ടും പരുക്കിന്റെ പിടിയിലായി. ലോകകപ്പിനു മുന്നോടിയായി ഈ മാസം അവസാനം ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ സാധ്യതാ ടീമിൽ നെയ്മാർ ഉൾപ്പെട്ടിരുന്നു.
ഇതിനു തയാറെടുക്കുന്നതിനിടെയാണ് നെയ്മാറിന് പരുക്കേറ്റത്. ബ്രസീൽ ക്ലബ് സാന്റോസിന്റെ താരമായ നെയ്മാറിന് പരിശീലനത്തിനിടെ പേശികൾക്കു പരുക്കേറ്റതായും ഇന്നു നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിൽ നിന്ന് നെയ്മാർ പിൻമാറിയതായും ക്ലബ് അധികൃതർ അറിയിച്ചു. നെയ്മാറിന്റെ പ്രകടനം നേരിട്ടു കണ്ടു വിലയിരുത്തുന്നതിനായി ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇന്നു മത്സരം കാണാൻ എത്തുമെന്ന് അറിയിച്ചിരുന്നു.
പിന്നാലെയാണ് നെയ്മാർ പരുക്കിന്റെ പിടിയിലായത്. താരത്തിന് എത്രകാലം വിശ്രമം വേണമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫിറ്റ്നസ് ഇല്ലാത്ത ഒരു കളിക്കാരനെയും ടീമിലേക്ക് പരിഗണിക്കില്ലെന്ന് ആഞ്ചലോട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2023ലാണ് നെയ്മാർ അവസാനമായി ദേശീയ ടീമിൽ കളിച്ചത്. ബ്രസീലിനായി 128 മത്സരങ്ങൾ കളിച്ച താരം ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് (79 ഗോളുകൾ).
English Summary:







English (US) ·