Published: August 25, 2026 07:58 AM IST Updated: August 25, 2026 04:58 PM IST
1 minute Read
വെറ്ററൻ സ്ക്വാഷ് താരം ജോഷ്ന ചിന്നപ്പ തുടർച്ചയായ ഏഴാം ഏഷ്യൻ ഗെയിംസിനാണ് ഒരുങ്ങുന്നത്. ഇന്ത്യയിൽ മറ്റൊരാൾക്കും സ്വന്തമാക്കാനാകാത്ത സ്വപ്നനേട്ടം. പതിനാലാം വയസ്സിൽ ദേശീയ ചാംപ്യനായ ജോഷ്ന 2002ൽ ബുസാൻ ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി ഇന്ത്യൻ സ്ക്വാഷ് ടീമിൽ അംഗമായത്.
തമിഴ്നാട് സ്വദേശിയായ ജോഷ്നയില്ലാതെ ഇന്ത്യൻ സ്ക്വാഷ് ടീം പിന്നീട് ഏഷ്യൻ ഗെയിംസിന് ഇറങ്ങിയിട്ടില്ല. 2006 (ദോഹ), 2010 (ഗാങ്ചൗ), 2014 (ഇഞ്ചിയോൺ), 2018 (ജക്കാർത്ത), 2023 (ഹാങ്ചോ) ഗെയിംസുകൾക്കു ശേഷം ഇത്തവണ ജപ്പാനിലെ ഐച്ചി നാഗോയയിൽ മുപ്പത്തൊമ്പതുകാരി ജോഷ്നയുടെ ഏഴാമത്തെ ഏഷ്യൻ ഗെയിംസ്.
ഏഷ്യൻ ഗെയിംസിൽ 2 വെള്ളിയും 3 വെങ്കലവുമാണ് ജോഷ്നയുടെ ആകെ മെഡൽ നേട്ടം. 2018ൽ വനിതാ സിംഗിൾസിൽ നേടിയ വെങ്കലമാണു വ്യക്തിഗത മെഡൽ; മറ്റു മെഡലുകളെല്ലാം ടീമിനത്തിൽ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ജോഷ്ന ഉൾപ്പെട്ട ടീം വെങ്കലം നേടിയിരുന്നു. കഴിഞ്ഞവർഷം ഏഷ്യൻ ചാംപ്യൻഷിപ് ഡബിൾസിൽ സ്വർണവും മിക്‌സ്ഡ് ഡബിൾസിൽ വെങ്കലവും നേടി.
ജോഷ്നയുടെ പകുതി പ്രായം മാത്രമുള്ള യുവതാരം അനാഹത് സിങ് (18), ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനും ഒളിംപ്യനുമായ എൻ. മുഹമ്മദ് റിയാസിന്റെ മകൾ ഷമീന റിയാസ് (20), തൻവി ഖന്ന (29) എന്നിവരാണു മറ്റു വനിതാ ടീമംഗങ്ങൾ. അഭയ് സിങ്, വീർ മനീഷ് ചോത്രാണി, വേലവൻ സെന്തിൽകുമാർ, സൂരജ് ചന്ദ് എന്നിവർ ഉൾപ്പെട്ടതാണു പുരുഷ ടീം. ടീം ഇനത്തിനു പുറമേ മിക്‌സ്ഡ് ഡബിൾസിലും ജോഷ്ന മത്സരിക്കും.
English Summary:






English (US) ·