Published: March 24, 2026 07:45 AM IST Updated: March 24, 2026 08:11 AM IST
1 minute Read
ന്യൂഡൽഹി ∙ ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമത്തോട് വ്യക്തിപരമായി എനിക്ക് താൽപര്യമില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. ഞാനും ഒരു ഓൾറൗണ്ടറാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഉപയോഗപ്പെടുത്താം എന്നതാണ് ഒരു ഓൾറൗണ്ടറുടെ ഗുണം. ടീമുകൾ ഓൾറൗണ്ടർമാരെ തേടിപ്പോകാൻ കാരണവും ഇതുതന്നെ. എന്നാൽ ഇംപാക്ട് പ്ലെയർ നിയമം വന്നതോടെ സ്പെഷലിസ്റ്റ് ബാറ്റർ, അല്ലെങ്കിൽ ബോളർ എന്നിവരെ മാത്രമാണ് ടീമുകൾ അന്വേഷിക്കുന്നതെന്ന് അക്ഷർ പറഞ്ഞു.
ഓൾറൗണ്ടർമാർ തീർത്തും അപ്രസക്തരാകുന്നതായി എനിക്കു തോന്നുന്നു. അതുകൊണ്ടുതന്നെ ഈ നിയമത്തോട് എനിക്ക് യോജിക്കാൻ സാധിക്കില്ല. പക്ഷേ, നിയമം നിയമമായി തുടരുന്നിടത്തോളം അതു പിന്തുടരുകയല്ലാതെ നമുക്കുമുന്നിൽ മറ്റു മാർഗങ്ങളില്ലെന്നും അക്ഷർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ അക്ഷർ, തുടർച്ചയായ രണ്ടാം സീസണിലാണ് ഡൽഹിയെ നയിക്കാനൊരുങ്ങുന്നത്. ഐപിഎലിൽ ഇതുവരെ കിരീടം നേടാത്ത ടീമുകളിലൊന്നാണ് ഡൽഹി. അക്ഷറിന്റെ കീഴിൽ കന്നിക്കിരീടമാണ് ടീമിന്റെ ലക്ഷ്യം. ഏപ്രിൽ 1ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.
ഡൽഹി കാത്തിരിക്കുന്നു; സ്റ്റാർക്കിനായിഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനായുള്ള ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ കാത്തിരിപ്പ് നീളുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയിൽ നിന്ന് ഇതുവരെ നിരാക്ഷേപ പത്രം ലഭിക്കാത്ത സ്റ്റാർക്, ഐപിഎൽ ആരംഭിക്കുന്നതിനു മുൻപ് ടീമിനൊപ്പം ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മിച്ചൽ സ്റ്റാർക്കിന്റെ നിരാക്ഷേപ പത്രത്തിനായി തങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയെ ബന്ധപ്പെട്ടിരുന്നതായും അതു ലഭിച്ചാൽ ഉടൻ തന്നെ സ്റ്റാർക് ടീം ക്യാംപിൽ എത്തുമെന്നും ഡൽഹി മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ഡൽഹിക്കായി 11 മത്സരങ്ങൾ കളിച്ച മുപ്പത്തിയാറുകാരൻ സ്റ്റാർക് 14 വിക്കറ്റുകൾ നേടിയിരുന്നു.
English Summary:






English (US) ·