Curated byഗോകുൽ എസ് | Samayam Malayalam | Updated: 2 May 2025, 12:30 am
Rohit Sharma DRS Controversey: ഐപിഎല്ലിൽ വീണ്ടും തോൽവിയേറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിനിടെ നടന്ന ഒരു സംഭവം ക്രിക്കറ്റ് ലോകത്ത് വിവാദമായിക്കഴിഞ്ഞു.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ പുതിയ വിവാദം
- വിവാദ സംഭവം രാജസ്ഥാൻ റോയൽസ് - മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ
- സമൂഹ മാധ്യമങ്ങളിൽ ആഞ്ഞടിച്ച് ക്രിക്കറ്റ് പ്രേമികൾ
മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Samayam Malayalam) ഐപിഎല്ലിൽ വീണ്ടും നാണം കെട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. മുംബൈ ഇന്ത്യൻസിന് എതിരെ ഹോം ഗ്രൗണ്ടായ ജയ്പൂരിൽ നടന്ന മത്സരത്തിൽ 100 റൺസിന്റെ പടുകൂറ്റൻ തോൽവിയാണ് റോയൽസ് ഏറ്റുവാങ്ങിയത്. ഈ തോൽവിയോടെ ടീം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.അതേ സമയം ഈ മത്സരത്തിനിടെ നടന്ന ഒരു സംഭവം ക്രിക്കറ്റ് ലോകത്ത് വിവാദമായിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് സമയത്ത് അവരെടുത്ത ഒരു ഡി ആർ എസാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുംബൈ ഇന്ത്യൻസിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. അഫ്ഗാനിസ്താൻ പേസർ ഫസൽഹഖ് ഫാറൂഖിയെറിഞ്ഞ ഓവറിൽ രോഹിത് ശർമ വിക്കറ്റിന് മുന്നിൽ കുരുങ്ങി.
ഐപിഎല്ലിൽ പുതിയ വിവാദം, സംഭവം മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് കളിക്കിടെ; ആഞ്ഞടിച്ച് ക്രിക്കറ്റ് പ്രേമികൾ
രാജസ്ഥാൻ റോയൽസ് താരങ്ങളുടെ അപ്പീലിൽ അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. ഈ സമയം ഡി ആർ എസ് എടുക്കണമോയെന്ന ആശയക്കുഴപ്പത്തിലായിരുന്ന രോഹിത് അവസാനം രണ്ടും കൽപ്പിച്ച് ഡി ആർ എസിന് കൊടുക്കുകയായിരുന്നു. മൂന്നാം അമ്പയറുടെ പുനപരിശോധനയിൽ അത് വിക്കറ്റല്ലെന്ന് വ്യക്തമാവുകയും രോഹിതിന് ജീവൻ തിരിച്ചുകിട്ടുകയും ചെയ്തു. എന്നാൽ രോഹിത് ശർമ ഡി ആർ എസ് നൽകാനെടുത്ത സമയമാണ് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിപ്പിച്ചത്.
ഡി ആർ എസ് ടൈമറിൽ 15 സെക്കൻഡ് പൂർത്തിയായതിന് ശേഷമാണ് രോഹിത് ഡി ആർ എസിന് നൽകിയതെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് പ്രേമികൾ സമൂഹ മാധ്യമങ്ങളിൽ രംഗത്ത് എത്തി. രോഹിത് ഡി ആർ എസ് നൽകുന്ന സമയം ഡി ആർ എസ് ടൈമറിൽ പൂജ്യമായിക്കഴിഞ്ഞിരുന്നെന്നും നേരായ വിധത്തിൽ ഉപയോഗിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ടൈമറെന്നും ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്നു.
അമ്പയർ ആ ഡി ആർ എസ് അനുവദിക്കരുതായിരുന്നുവെന്നും ഐപിഎൽ പോലൊരു ടൂർണമെന്റിൽ ഇതുപോലുള്ള കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നുമാണ് ക്രിക്കറ്റ് പ്രേമികളുടെ പക്ഷം.
എന്തൊരു പതനം...! രാജസ്ഥാന്‍ റോയല്‍സ് നാണംകെട്ടു; റെക്കോഡ് തോല്‍വിയുമായി ഐപിഎല്ലില്‍ നിന്ന് പുറത്ത്
അതേ സമയം ഡി ആർ എസിൽ വിക്കറ്റ് തിരിച്ചുകിട്ടിയ രോഹിത് ശർമ മത്സരത്തിൽ അർധസെഞ്ചുറി നേടിയാണ് പുറത്തായത്. 36 പന്തിൽ ഒൻപത് ഫോറുകളുടെ സഹായത്തോടെ 53 റൺസാണ് താരം സ്കോർ ചെയ്തത്. റയാൻ റിക്കിൾട്ടൺ ( 38 പന്തിൽ 61), സൂര്യകുമാർ യാദവ് ( 23 പന്തിൽ 48* ), ഹാർദിക് പാണ്ഡ്യ ( 23 പന്തിൽ 48*) എന്നിവരും തിളങ്ങിയതോടെ മുംബൈ 20 ഓവറിൽ 217/2 എന്ന കൂറ്റൻ സ്കോറിലെത്തി.
വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസാകട്ടെ വെറും 117 റൺസിൽ പുറത്തായി 100 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ട്രെന്റ് ബോൾട്ട്, കരൺ ശർമ എന്നിവരും രണ്ട് വിക്കറ്റുകളെടുത്ത ജസ്പ്രിത് ബുംറയുമാണ് റോയൽസിനെ തകർത്തത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·