Edited byജിബിൻ ജോർജ് | Samayam Malayalam | Updated: 3 May 2025, 6:26 pm
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് എതിരാളികൾ ഭയക്കുന്ന തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടി സീസൺ ആരംഭിച്ച ഹാർദിക് പാണ്ഡ്യയുടെ മുംബൈ നടത്തിയത് ഒരു അസാധ്യ തിരിച്ചുവരവാണ്.
ഹൈലൈറ്റ്:
- മുംബൈ ഇന്ത്യൻസ് നടത്തിയത് ശക്തമായ തിരിച്ചുവരവ്.
- മുംബൈക്ക് കരുത്തായത് താരങ്ങളുടെ മികച്ച ഫോം.
- ബാറ്റിങ്ങിൽ ഫോം തിരിച്ചുപിടിച്ച് രോഹിത് ശർമ.
ഒടുവിൽ ചരിത്രം ആവർത്തിച്ചു, പോയിൻ്റ് ടേബിൾ വിറച്ചു; മുംബൈയുടെ കുതിപ്പിന് കാരണം ഈ ഘടകങ്ങൾ
അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടി സീസൺ ആരംഭിച്ച മുംബൈ ഇന്ത്യൻസ് നടത്തിയത് ഒരു അസാധ്യ തിരിച്ചുവരവാണ്. പതിനൊന്ന് മത്സരങ്ങളിൽ ഏഴ് വിജയവുമായി 14 പോയിൻ്റുമായി പോയിൻ്റ് ടേബിൾ ഒന്നാമതാണ് മുംബൈ. ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു ജയം കൂടി നേടിയാല്‍ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ചെപ്പോക്കിലെ സ്റ്റേഡിയത്തിൽ തോറ്റുതുടങ്ങിയ മുംബൈ പിന്നാലെ ഗുജറാത്തിനെതിരെയും പരാജയപ്പെട്ടു. കൊല്‍ക്കത്തയ്‌ക്കെതിരായ മൂന്നാം മത്സരത്തിൽ വിജയിച്ചെങ്കിലും പിന്നീട് ആർസിബിക്കെതിരെയും ലഖ്നൗവിനെതിരെയും പരാജയപ്പെട്ടു. ഡല്‍ഹിക്കെതിരേ 12 റണ്‍സ് ജയം സ്വന്തമാക്കിയ ടീം പോയിൻ്റ് പട്ടികയിൽ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.
മുംബൈ ഇന്ത്യൻസിൻ്റെ ഈ കുതിപ്പിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. രോഹിത് ശർമ ഫോം കണ്ടെത്തിയതാണ് മുബൈക്ക് കരുത്ത് പകർന്നത്. ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ താരം ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് 56 റൺസ് മാത്രമാണ് നേടിയത്. എന്നാൽ പിന്നീട് അങ്ങോട്ട് കണ്ടത് ഹിറ്റ്മാൻ രോഹിത്തിനെയാണ്. റയാൻ റിക്കിൾട്ടണുമായുള്ള കൂട്ടുക്കെട്ട് വിജയമാകുകയും ചെയ്തു. പത്ത് മത്സരങ്ങളിൽ നിന്നായി 155.03 സ്ട്രൈക് റേറ്റിൽ 293 റൺസാണ് രോഹിത് ഇതുവരെ സ്വന്തമാക്കിയത്. ചെന്നൈയ്‌ക്കെതിരെ 45 പന്തിൽ നിന്ന് പുറത്താകാതെ 76 റൺസ് നേടിയതാണ് ഉയർന്ന സ്കോർ.
മധ്യനിരയിൽ സൂര്യകുമാർ യാദവ് 11 മത്സരങ്ങളിൽ നിന്ന് 172 എന്ന സ്ട്രൈക്ക് റേറ്റിൽ മൂന്ന് അർധ സെഞ്ചുറികളുമായി 475 റൺസാണ് അടിച്ചുകൂട്ടിയത്. റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് താരം. ഈ ഐപിഎൽ സീസണിൽ 11 ഇന്നിംഗ്‌സുകളിൽ 25 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി താരം മാറുകയും ചെയ്തു.
11 മത്സരങ്ങളിൽ നിന്ന് 153 സ്ട്രൈക്ക് റേറ്റിൽ 334 റൺസ് നേടിയ റിക്കൽട്ടൺ മൂന്ന് അർധ സെഞ്ചുറുകൾ അടിച്ചുകൂട്ടി. 62 റൺസാണ് ഉയർന്ന സ്കോർ. സ്റ്റമ്പിന് പിന്നിൽ 11 പുറത്താക്കലുകൾ നടത്തുകയും ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് തിലക് വർമ നേടിയത് 239 റൺസാണ്. ഒരു ക്യാപ്റ്റൻ്റെ റോൾ ഭംഗിയായി ഹാർദിക് പാണ്ഡ്യ കൈകാര്യം ചെയ്യുന്നുണ്ട്. ആവശ്യ സമയത്ത് വിക്കറ്റ് നേടാൻ താരത്തിനാകുന്നുണ്ട്. പത്ത് മത്സരങ്ങളിൽ നിന്ന് 157 റൺസ് നേടിയ താരം 13 വിക്കറ്റും സ്വന്തമാക്കി കഴിഞ്ഞു.
രോഹിത്തിൻ്റെ ഫോമും സൂര്യകുമാർ യാദവിൻ്റെ വെടിക്കെട്ടും വാലറ്റത്ത് ഹാർദ്ദിക്കിൻ്റെ ഫിനിഷിങും കൂടിയാകുമ്പോൾ ബാറ്റിങ് സെറ്റ് ആയിക്കഴിഞ്ഞു. ബോളിങ് ഡിപ്പാർട്ടുമെൻ്റിൽ ജസ്പ്രിത് ബുമ്രയുടെ സാന്നിധ്യം മുംബൈക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഏഴ് ഇന്നിങ്സുകളിൽ നിന്ന് 11 വിക്കറ്റുകളാണ് ബുമ്ര എറിഞ്ഞിട്ടത്.

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കുക








English (US) ·