Published: August 18, 2026 12:18 PM IST Updated: August 18, 2026 06:43 PM IST
3 minute Read
ഗോൾ ∙ ഒരു ദിവസം, ലക്ഷ്യം ആറു വിക്കറ്റ്! ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം ആറു വിക്കറ്റ് അകലെ. ഇന്ത്യ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ലങ്ക, നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 4ന് 84 എന്ന നിലയിലാണ്. ആറു വിക്കറ്റുകൾ കയ്യിലിരിക്കെ ശ്രീലങ്കയ്ക്ക് ഇനി 289 റൺസ് കൂടി വിജയത്തിലേക്ക് വേണം. ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ (73 പന്തിൽ 31*), ആദ്യ ഇന്നിങ്സിലെ സെഞ്ചറി നേട്ടക്കാരൻ സോനൽ ദിനുശ (36 പന്തിൽ 25*) എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ നിസാൻ മധുശക (27 പന്തിൽ 6), ലഹിരു ഉദാര (58 പന്തിൽ 16), പസിന്ദു സൂര്യബന്ദര (0), കമിന്ദു മെൻഡിസ് (12 പന്തിൽ 2) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്കു നഷ്ടമായത്. ഇന്ത്യയ്ക്കായി മാനവ് സുതാർ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
What you should work next
∙ പേസാക്രമണം!നേരത്തെ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193 റൺസിന് ഓൾഔട്ടായിരുന്നു. ഇതോടെ ഇന്ത്യ ആകെ 371 റൺസിന്റെ ലീഡ് നേടി. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ പേസർ അഷിത ഫെർണാണ്ടോയാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്ത്. സ്പിന്നർ പ്രഭാത് ജയസൂര്യ മൂന്നു വിക്കറ്റ് നേടി. അർധസെഞ്ചറി നേടിയ ഋഷഭ് പന്താണ് (69 പന്തിൽ 66) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ദേവ്‌ദത്ത് പടിക്കൽ (75 പന്തിൽ 44) റൺസ് നേടി. ഇന്ത്യൻ ബാറ്റിങ് നിരയിൽ കെ.എൽ.രാഹുൽ (47 പന്തിൽ 35) മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. ആറു ബാറ്റർമാർ ഒറ്റയ്ക്ക സ്കോറിൽ പുറത്തായപ്പോൾ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഡക്കായി പുറത്തായി.
15 മിനിറ്റ് നേരത്തെ തുടങ്ങിയ നാലാം ദിനം, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. ഓപ്പണർ യശസ്വി ജയ്സ്വാളിനെ ആദ്യ ഓവറിൽ തന്നെ അഷിത ഫെർണാണ്ടസ് സംപൂജ്യനായി മടക്കി. മൂന്നാമനായി ക്രീസിലെത്തിയത്, ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ദേവ്‌ദത്ത് പടിക്കൽ. കെ.എൽ.രാഹുലിനെ കൂട്ടുപിടിച്ച് ദേവ്‍ദത്ത് റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. രാഹുലും ഉറച്ച പിന്തുണ നൽകി. എന്നാൽ ഒരു തവണ തന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയെങ്കിലും റിവ്യൂവിലൂടെ രക്ഷപ്പെട്ട രാഹുലിനെ 15–ാം ഓവറിൽ പ്രഭാത് ജയസൂര്യ തന്നെ മടക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. ഇരണ്ടാം വിക്കറ്റിൽ ഇരുവരും 65 റൺസ് കൂട്ടിച്ചേർത്തു.
പിന്നീടെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് രണ്ടാം ഇന്നിങ്സിലും തിളങ്ങാനായില്ല. എട്ടു റൺസ് മാത്രമെടുത്ത ഗില്ലിനെ പ്രഭാത് തന്നെ മടക്കി. ഇതോടെ പടിക്കലിൽ തന്നെയായി ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ അർധസെഞ്ചറിയിലേക്ക് കുതിച്ച പടിക്കലിനെ കേശര നുവന്ത, 28–ാം ഓവറിൽ വിക്കറ്റിനു മുന്നിൽ കുരുക്കി. നാലാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ 4ന് 116 റൺസെന്ന എന്ന നിലയിലായിരുന്നു. രണ്ടാം സെഷൻ തുങ്ങിയ, അധികം വൈകാതെ തന്നെ ധ്രുവ് ജുറേലിനെ (15 പന്തിൽ 7) ഇന്ത്യയ്ക്കു നഷ്ടമായി. മറുവശത്ത് ഋഷഭ് പന്ത് ഏകദിന ശൈലിയിൽ ബാറ്റു വീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്. 2 സിക്സും 8 ഫോറുമാണ് പന്തിന്റെ ബാറ്റിൽനിന്നു പിറന്നത്. അർധസെഞ്ചറി നേടി അധികം വൈകാതെ പന്ത് പുറത്തായതോടെ ഇന്ത്യയുടെ ചെറുത്തുനിൽപ് അവസാനിച്ചു. രവീന്ദ്ര ജഡേജ (19 പന്തിൽ 9), മാനവ് സുതാർ (25 പന്തിൽ 9), കുൽദീപ് യാദവ് (10 പന്തിൽ 5), പ്രസിദ്ധ് കൃഷ്ണ (7 പന്തിൽ 2) എന്നിവർ പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി.
∙ മൂന്നാ ദിനം സ്പിൻ ഡേ!രണ്ടാം ദിനം ലങ്കൻ സ്പിന്നർമാർ ഉഴുതിട്ട പിച്ചിൽനിന്ന് മൂന്നാം ദിനം ഇന്ത്യൻ സ്പിന്നർമാർ വിളവെടുത്തു! മാനവ് സുതാർ– രവീന്ദ്ര ജഡേജ– കുൽദീപ് യാദവ് സ്പിൻ ത്രയത്തിന്റെ മികവിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 284 റൺസിനു പുറത്താക്കി. സുതാർ 4 വിക്കറ്റുമായി ആക്രമണത്തിനു നേതൃത്വം നൽകിയപ്പോൾ ജഡേജ മൂന്നും കുൽദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സെഞ്ചറിയുമായി പൊരുതിയ സോനൽ ദിനുശയും (100) അർധ സെഞ്ചറി നേടിയ നിരോഷൻ ഡിക്‌വെല്ലയുമാണ് (80) ലങ്കയെ നാണക്കേടിൽനിന്നു രക്ഷിച്ചത്.
What you should work next
ഇന്ത്യയെ 462ൽ പുറത്താക്കി, ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്കു തുടക്കം പിഴച്ചു. ഓപ്പണർ നിഷാൻ ഫെർണാണ്ടോയെ (0) പുറത്താക്കിയ സിറാജാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നാലെ സീനിയർ താരം ദിനേശ് ചണ്ഡിമൽ (4) മാനവ് സുതാറിനു മുന്നിൽ വീണു. അതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ സ്പിന്നർമാർ ലങ്കയെ 5ന് 90 എന്ന സ്കോറിൽ പിടിച്ചുകെട്ടി. ഫോളോഓൺ മുന്നിൽക്കണ്ട ലങ്കയെ അതിൽനിന്നു രക്ഷിച്ചത് ആറാം വിക്കറ്റിൽ ഒന്നിച്ച സോനൽ– ഡിക്‌വെല്ല സഖ്യമാണ്. കരുതലോടെ നിലയുറപ്പിച്ച ഇരുവരും പ്രതിരോധത്തിലൂന്നി ഇന്ത്യൻ സ്പിന്നർമാരെ നേരിട്ടു. സ്വീപ് ഷോട്ടുകളിലൂടെ തുടർച്ചയായി ബൗണ്ടറി കണ്ടെത്തിയ സോനലാണ് ലങ്കയുടെ സ്കോർ ബോർഡ് ചലിപ്പിച്ചത്.
പിന്നാലെ ഡിക്‌വെല്ലയും പതിയെ ആക്രമണത്തിലേക്കു തിരിഞ്ഞു. ആറാം വിക്കറ്റിൽ 146 റൺസ് ചേർത്ത ഇരുവരും ചേർന്ന് ലങ്കയെ 200 കടത്തി. സെഞ്ചറിയിലേക്കു കുതിച്ച ഡിക്‌വെല്ലയെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. കൂട്ടുകെട്ട് തകർന്നതോടെ ലങ്ക വീണ്ടും പ്രതിരോധത്തിലായി. ഒരറ്റത്തു കരുതലോടെ കളിച്ച സോനൽ സെഞ്ചറി പൂർത്തിയാക്കിയെങ്കിലും മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ മത്സരം വരുതിയിലാക്കി. ഇതോടെ ലങ്കൻ ഇന്നിങ്സ് 284ൽ അവസാനിച്ചു. മഴയെത്തിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കാൻ അംപയർമാർ തീരുമാനിച്ചു.
English Summary:






English (US) ·