Published: July 06, 2026 09:13 PM IST Updated: July 06, 2026 10:42 PM IST
1 minute Read
പ്രഭാവലയത്തിന്റെ(ഓറ) മൊത്തവ്യാപാരി! ഇങ്ങനെയൊരു ഹാളണ്ടിനെയാണു ന്യുജഴ്സി സ്റ്റേഡിയത്തിൽ കണ്ടത്. നിശബ്ദനായി ഒരിടത്ത് അനങ്ങാതെ നിന്നാൽ പോലും സ്വർണത്തലമുടി വട്ടത്തിൽ വിരിഞ്ഞു കക്ഷിയുടെ തലയ്ക്കു ചുറ്റും പ്രഭാവലയം തീർക്കുന്നതു പോലൊരവസ്ഥ. എല്ലാവരും ഓടുമ്പോൾ ഹാളണ്ട് നടക്കും. മറ്റുള്ളവർ കിതയ്ക്കുമ്പോൾ ഹാളണ്ട് കുതിക്കും. ചെയ്യാനിടയില്ലെന്നു പ്രതീക്ഷിക്കുന്നതു മാത്രം ചെയ്യും. മറ്റുള്ളവർ ആഘോഷിക്കുമ്പോൾ ‘സിഗ്മ’ ലുക്കിൽ ബലംപിടിച്ചു നീങ്ങും. മറ്റുള്ളവർ അടി കൂടുമ്പോൾ വെള്ളംകുടിക്കാൻ പോകും. പ്രീക്വാർട്ടർ മത്സരമാണെന്നും ബ്രസീലിനെതിരെയാണു കളിക്കുന്നതെന്നും ഇങ്ങേർക്കു മനസ്സിലായിട്ടില്ലേ എന്നു കാണികൾ ചിന്തിച്ചു തുടങ്ങിയിടത്തു ഹാളണ്ട് ‘ഹൾക്ക്’ ആയി.ബ്രസീലിനെ കാലിൽ പിടിച്ചു ചുഴറ്റി നിലത്തടിച്ചുപരത്തി.
What you should work next
ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ നിതാന്ത ശത്രുവായ ഗബ്രിയേലുമായി ഹാളണ്ടിന്റെ നേർക്കുനേർ പോരാട്ടം എങ്ങനെയായിരിക്കും എന്നതായിരുന്നു പ്രസ് ബോക്സിൽ ഇരിക്കുമ്പോഴുള്ള പ്രധാന ചിന്ത. ‘വല്ലാതെ അധ്വാനിച്ചല്ലോ, ഞായറാഴ്ച അൽപം വിശ്രമിച്ചോളൂ’ എന്നു സമൂഹമാധ്യമത്തിലൂടെ ഹാളണ്ടിനെ റോഡ്രിഗോ ഒന്നിരുത്താൻ ശ്രമിച്ചതിന്റെ പ്രതികരണമറിയാനും കൗതുകമുണ്ടായിരുന്നു.
പ്രതീക്ഷിച്ചതു പോലെ മാർക്വിഞ്ഞോസും ഗബ്രിയേലും ഹാളണ്ടിന്റെ ഇടത്തും വലത്തും ചേർന്നുപറ്റി നടക്കുന്നു. പഞ്ചാബി ഹൗസ് സിനിമയിൽ കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും ചേർന്നു ദിലീപിനെ ഇടംവലം മാറാൻ വിടാതെ കൊണ്ടുനടക്കുന്നതു പോലൊരു കാഴ്ച. പന്തിനു വേണ്ടി പരക്കം പായുകയോ കൈവിട്ട് അധ്വാനിക്കുകയോ ചെയ്യാതെ ഹാളണ്ട് പ്രഭാത നടത്തക്കാരന്റെ മട്ടിൽ കൂസലില്ലാതെ സമയം ചെലവഴിച്ചു.‘‘ഹാളണ്ടിനോടു ഗബ്രിയേലിനു പ്രേമമാണ്,അതുകൊണ്ടാകും എപ്പോഴും കൂടെ നടക്കുന്നത്’’ എന്ന തമാശ പ്രസ് ബോക്സിലും കൂട്ടച്ചിരിയുണ്ടാക്കി. പ്രേമത്തിന്റെ ദിനങ്ങൾ അവസാനിച്ചുവെന്ന മട്ടിൽ രണ്ടാംപകുതിയിൽ ഹാളണ്ട് രൂപംമാറിയപ്പോൾ കളിയും മാറി.
What you should work next
വിനീസ്യൂസും കാസമിറോയും സാക്ഷാൽ നെയ്മാറുമടക്കം മൈതാനത്തു നിൽക്കുമ്പോൾ പോലും കാണികൾക്കു ഹാളണ്ടിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നതു പോലെയായി കാര്യങ്ങൾ. ഗോളടിച്ച ശേഷം ആഘോഷിച്ചാൽ ‘ഓറ’ കുറഞ്ഞാലോ എന്ന മട്ടിലായിരുന്നു പ്രതികരണം. ഫൈനൽ വിസിൽ മുഴങ്ങിയതിനു ശേഷവും ഹാളണ്ടിന്റെ പ്രഭാവലയ വ്യാപാരം തുടർന്നു. മൈതാനത്തു വച്ച ഡ്രമ്മിൽ വൈക്കിങ് ശൈലിയിൽ കൊട്ടി ഹാളണ്ട് ‘റോ’ മുഴക്കം സൃഷ്ടിച്ചു,സ്റ്റേഡിയം കുലുങ്ങി.
ബ്രസീലിയൻ ആരാധകർ പോലും നോർവീജിയൻ ആഘോഷത്തിൽ പങ്കുചേർന്നു. ആഘോഷങ്ങളെല്ലാം കഴിഞ്ഞിട്ടും മിക്കവരും പോകാതെ നിൽക്കുകയാണ്. എങ്ങാനും ബിരിയാണി കൊടുത്താലോ എന്ന ഭാവത്തിൽ നിൽക്കുന്നവരിൽ മാധ്യമ പ്രവർത്തകരുമുണ്ട്. കാരണം ചോദിച്ചപ്പോൾ ഒരാളിൽ നിന്നു ലഭിച്ചതു രസകരമായ മറുപടി: ‘പുള്ളിയെങ്ങാനും ജഴ്സിയൂരി വൈക്കിങ് ബോഡി പ്രദർശിപ്പിച്ചാലോ.ആ കാഴ്ച കൂടി മിസ് ആക്കേണ്ടല്ലോ!’
English Summary:





English (US) ·