Published: September 11, 2026 08:50 PM IST Updated: September 11, 2026 11:39 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ക്രിക്കറ്റിൽ ഓപ്പണിങ് സഖ്യത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം കുറച്ചുകാലമായി തുടർച്ചയായ പരീക്ഷണങ്ങൾ നടത്തിവരികയാണ്. അഭിഷേക് ശർമ തന്റെ സ്ഥാനം ഉറപ്പിച്ചതോടെ ശുഭ്‌മൻ ഗില്ലും സഞ്ജു സാംസണും തമ്മിലായിരുന്നു ആദ്യം സ്ഥാനത്തിനായുള്ള മത്സരം. പിന്നീട് ഇഷാൻ കിഷൻ ഇതേ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും ട്വന്റി20 ലോകകപ്പോടെ താരത്തിന് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വന്നു.
What you should work next
തുടർന്നാണ് വൈഭവ് സൂര്യവംശിയുടെ കടന്നുവരവ്. ഇതോടെ പതിനഞ്ചുവയസ്സുകാരനായി സഞ്ജുവിന് വീണ്ടും പ്ലെയിങ് ഇലവനിൽനിന്നു വഴിമാറിക്കൊടുക്കേണ്ടി വന്നു. എന്നാൽ രാജ്യാന്തര കരിയർ പ്രതീക്ഷിച്ചതു പോലെ മികച്ച രീതിയിൽ തുടങ്ങാൻ കഴിയാതെ പോയതോടെ, വൈഭവിനു പകരം സഞ്ജുവിന് ഒരവസരം കൂടി ലഭിച്ചു. പക്ഷേ പിന്നീട് സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള തന്റെ അരങ്ങേറ്റ പരമ്പരയിൽ 14, 13, 15 എന്നിങ്ങനെ റൺസ് നേടി നിരാശപ്പെടുത്തിയ വൈഭവ് സൂര്യവംശി, സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ‘പ്ലെയർ ഓഫ് ദ് സീരീസ്’ പ്രകടനവുമായി മികച്ച തിരിച്ചുവരവ് നടത്തി. മൂന്നു മത്സരങ്ങളിൽ നിന്നായി 151 റൺസ് നേടിയ കൗമാരതാരം, അവസാന മത്സരത്തിൽ ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരവും സ്വന്തമാക്കി. ഇതോടെ പ്ലേയിങ് ഇലവനിലേക്ക് സഞ്ജുവിന്റെ വരവ് വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജുവിനെ ഇലവനിൽ ഉൾപ്പെടുത്തണമെന്നും വൈഭവിന് ഭാവിയിൽ ഇനിയും അവസരങ്ങൾ ലഭിക്കുമെന്നും മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ പറഞ്ഞു.
‘‘ലോകകപ്പിൽ കളിച്ച അതേ മൂന്ന് ടോപ് ഓർഡർ ബാറ്റർമാർ തന്നെ ഇനിയും കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജു നന്നായി കളിച്ചിട്ടുണ്ട്, എന്നാൽ രണ്ടോ മൂന്നോ ഇന്നിങ്സുകളിൽ മോശം പ്രകടനം നടത്തിയതിനാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സഞ്ജുവിന് ഒരു അവസരം കൂടി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിഷേകും ഇഷാനും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. വൈഭവിന് ഇനിയും അവസരങ്ങൾ ലഭിക്കും, അവന്റെ സമയം വരും. ഇപ്പോൾ, ലോകകപ്പ് വിജയത്തിൽ നിർണയക പങ്കുവഹിച്ച സഞ്ജു, അഭിഷേക്, ഇഷാൻ എന്നിവർ തന്നെയായിരിക്കണം ആദ്യ മൂന്നു സ്ഥാനങ്ങളിൽ കളിക്കേണ്ടത്.’’– രഹാനെ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയതിൽ രഹാനെ സന്തോഷം പ്രകടിപ്പിച്ചു. ഈ വർഷം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയപ്പോൾ സഞ്ജു സാംസണായിരുന്നു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ‘‘സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ലോകകപ്പിൽ അവനായിരുന്നു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’. സഞ്ജുവിന്റെ കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്, അവന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും അവന് സംഭവിച്ചു. എന്നാൽ അവൻ ഒരു മാച്ച് വിന്നറാണ്, അവന്റെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരും.’’– രഹാനെ കൂട്ടിച്ചേർത്തു.
English Summary:






English (US) ·