Published: April 19, 2026 01:09 PM IST
1 minute Read
ലണ്ടൻ∙ ലേലത്തിൽ വിറ്റുപോകാതിരുന്ന വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‍ലിനെ ഐപിഎലിൽ എടുക്കാൻ ആര്‍സിബി ഉടമ വിജയ് മല്യയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ മുൻ ചെയർമാന്‍ ലളിത് മോദി. ഐപിഎലിന്റെ 2009, 2010 സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച ഗെയ്‍ലിനെ 2011 ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. ഗെയ്ൽ ഫോണിൽ വിളിച്ച് സങ്കടം പറഞ്ഞപ്പോൾ വിജയ് മല്യയുമായി ബന്ധപ്പെട്ട് താരത്തെ ആര്‍സിബിയിൽ എടുപ്പിച്ചെന്നും ലളിത് മോദി, മൈക്കൽ വോണിനു നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തി.
പരുക്കേറ്റ ഡിർക്ക് നാനസിനു പകരമായാണ് ക്രിസ് ഗെയ്ൽ ആർസിബിയിൽ ചേരുന്നത്.‘‘ആ സമയത്ത് ഞാൻ ഐപിഎൽ വിട്ടിരുന്നു. ലണ്ടനിലേക്കു തിരികെയെത്തിയ സമയം. എന്റെ അടുത്ത സുഹൃത്ത് ക്രിസ് ഗെയ്ൽ വിളിച്ച് ലേലത്തിൽ ആരും വാങ്ങാത്ത കാര്യം പറഞ്ഞു. നന്നായി കളിക്കാത്തതുകൊണ്ടായിരിക്കും ആരും താൽപര്യം കാണിക്കാത്തതെന്നു ഞാൻ മറുപടി നൽകി. എന്നാൽ ഒരുപാടു കടങ്ങൾ അടച്ചുതീർക്കാൻ ഉണ്ടെന്നാണു ഗെയ്ൽ പറഞ്ഞത്.’’
‘‘തുടർന്നു ഞാൻ വിജയ് മല്യയെ കണ്ടു. ആർസിബി താരത്തിനു പരുക്കുള്ള കാര്യം ചൂണ്ടിക്കാണിച്ചു. എന്നാൽ ക്രിസ് ഗെയ്ൽ മികച്ച പ്രകടനം നടത്തിയാൽ മാത്രം പണം നൽകാമെന്നായിരുന്നു വിജയുടെ മറുപടി. ആർസിബിയിൽ പോയി നന്നായി കളിക്കാൻ ഞാൻ ഗെയ്‍ലിനോട് ആവശ്യപ്പെട്ടു. അതിനു ശേഷം ഗെയ്‍ലിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കോടികളുടെ കരാറാണ് അദ്ദേഹത്തിന് ആർസിബി നൽകിയത്.’’– ലളിത് മോദി വ്യക്തമാക്കി.
2017വരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായാണ് ക്രിസ് ഗെയ്ൽ ഐപിഎലിൽ കളിച്ചത്. 2011 ൽ 12 മത്സരങ്ങളിൽനിന്ന് 608 റൺസടിച്ച ഗെയ്ൽ, ടോപ് സ്കോററായി ഓറഞ്ച് ക്യാപ് വിജയിച്ചിരുന്നു. ഐപിഎലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ് ക്ലബ്ബുകളിൽ 142 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗെയ്ൽ, 4965 റൺസാണ് ആകെ നേടിയത്.
English Summary:







English (US) ·